Sunday 19 October 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 11



ബോട്ടിനുള്ളിൽ ചാടിക്കയറിയ ഉടൻ ജാക്ക് ഡെസ്‌ഫോർജ് പിൻഭാഗത്തുള്ള അലമാരയുടെ നേർക്ക് ഓടിച്ചെന്ന് ഒരു ബ്ലാങ്കറ്റ് പുറത്തെടുത്തു. പിന്നാലെ കയറിയ ഞാൻ എൻ‌ജിൻ റൂമിനുള്ളിൽ ചെന്ന് എൻ‌ജിൻ സ്റ്റാർട്ട് ചെയ്ത് പുറത്ത് വന്നപ്പോഴേക്കും ദേഹമാസകലം മൂടിപ്പുതച്ച അദ്ദേഹത്തിന്റെ കൈയിൽ വിസ്കിയുടെ ഒരു ബോട്ട്‌ൽ ഉണ്ടായിരുന്നു. പാതി കാലിയായ അതിന്റെ കോർക്ക് അക്ഷമനായി അദ്ദേഹം കടിച്ചൂരി.

“കണ്ടിട്ട് ഇതിനും റേഷനാണെന്ന് തോന്നുന്നല്ലോ…” കുപ്പി ഉയർത്തി അദ്ദേഹം പറഞ്ഞു. “എന്താ, കുറച്ച് കഴിക്കുന്നോ?”

നിഷേധാർത്ഥത്തിൽ ഞാൻ തലയാട്ടി. “നിങ്ങൾക്കറിയാവുന്നതല്ലേ ജാക്ക്…? ഞാൻ മദ്യം കഴിക്കില്ലെന്ന് മറന്നുപോയോ?”

അദ്ദേഹത്തിന് ഒന്നും തന്നെ ഓർമ്മയുണ്ടാകാൻ സാദ്ധ്യതയില്ലായിരുന്നു. കാരണം, അത്ര മാത്രം മദ്യം ഇതിനോടകം അകത്താക്കിയിരിക്കുന്നു. താൻ എവിടെയായിരുന്നുവെന്നോ ഇതുവരെ എന്തൊക്കെ നടന്നുവെന്നോ ഒന്നും ഓർമ്മയില്ലാത്ത ഒരു അവസ്ഥയിലാണ് അദ്ദേഹം ഇപ്പോൾ. ആ അവസ്ഥ എനിക്ക് നന്നായി മനസ്സിലാവും. എനിക്കും അത്തരം ഒരു കാലമുണ്ടായിരുന്നു ഞാൻ ആരാണെന്നോ എവിടെയാണെന്നോ പോലുമുള്ള സന്ദേഹത്തിൽ പുറത്തെ നരച്ച മഞ്ഞിലേക്ക് കണ്ണും നട്ട് ഇരുന്നിരുന്ന പ്രഭാതങ്ങൾ ആ കാലഘട്ടം ഒരു ഞാണിന്മേൽ കളിയുടേതായിരുന്നു. സ്വയം മനസ്സിലാക്കി ആ ജീവിതചര്യയിൽ നിന്നും മറുദിശയിലേക്ക് ഗതി മാറ്റിയില്ലായിരുന്നുവെങ്കിൽ നാശത്തിലേക്ക് കൂപ്പുകുത്തുമായിരുന്ന അവസ്ഥ

“ഓ സോറി ഞാനത് മറന്നുപോയി...” ജാക്ക് പറഞ്ഞു. “അക്കാര്യത്തിൽ ഞാനാണ് ഭാഗ്യവാൻ ഒന്നുകിൽ കഴിക്കുക അല്ലെങ്കിൽ വേണ്ടെന്ന് വയ്ക്കുക” അദ്ദേഹം പരിഹാസച്ചുവയിൽ ഒന്ന് ചിരിച്ചു. “പക്ഷേ, ഞാൻ ആദ്യത്തെ മാർഗ്ഗമാണ് മിക്കവാറും തെരഞ്ഞെടുക്കാറുള്ളത് ഓർക്കുക ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് ലൈക്ക് എ ഗുഡ് വുമൺ

ജാക്കിന്റെ നിഘണ്ടുവിൽ ‘ഗുഡ്’ എന്നതിന്റെ നിർവ്വചനം എന്തായിരിക്കുമെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. കുപ്പിയിൽ നിന്നും ഒരു കവിൾ കൂടി അകത്താക്കിയിട്ട്  അസഹനീയതയോടെ മുഖം ചുളിച്ച് അദ്ദേഹം അതിന്റെ ലേബൽ പരിശോധിച്ചു. “ഗ്ലെൻ ഫെർഗസ് മാൾട്ട് വിസ്കി മദ്യവിഷയത്തിൽ വിദഗ്ദ്ധനായ ഞാൻ ഇങ്ങനെ ഒരു ബ്രാന്റ് ഇതുവരെ കേട്ടിട്ടില്ലല്ലോ

“ഞങ്ങളുടെ പ്രാദേശിക ബ്രാന്റുകളിൽ ഏറ്റവും മെച്ചപ്പെട്ട ഇനമാണ്” ഞാൻ പറഞ്ഞു.

“വല്ല പഴക്കമുള്ള ഭരണിയിലോ മറ്റോ ഇട്ട് പുളിപ്പിച്ചെടുത്തതായിരിക്കും ഇതിന് മുമ്പ് ഇത്തരം സാധനം ഞാൻ കഴിച്ചിട്ടുള്ളത് മദ്യനിരോധനത്തിന്റെ കാലത്താണ്” അദ്ദേഹം അഭിപ്രായപ്പെട്ടു.

പക്ഷേ, അതുകൊണ്ടൊന്നും ആ മദ്യം വേണ്ടെന്ന് വയ്ക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഇടത്തിങ്ങിയ ഐസ് കട്ടകൾക്കിടയിലൂടെ ഞാൻ ബോട്ട് നിയന്ത്രിക്കവെ അദ്ദേഹം അതിന്റെ അണിയത്തേക്ക് നടന്നു. പിന്നെ കൈയിലെ കുപ്പി നെഞ്ചിലെ ബ്ലാങ്കറ്റിനോട് ചേർത്ത് പിടിച്ച് അവിടെ കൂനിക്കൂടി ഇരുന്ന് ദൂരെ മഞ്ഞണിഞ്ഞ് നിൽക്കുന്ന ഗിരിശൃംഗങ്ങളിലേക്ക് കണ്ണോടിച്ചു. വലിയൊരു മഞ്ഞുകട്ടയുടെ സമീപത്തു കൂടി നീങ്ങവെ ആ മലകളിൽ നിന്നും കണ്ണെടുക്കാതെ അദ്ദേഹം ആരാഞ്ഞു.

“ഇലാന പെണ്ണ് എന്ന് പറഞ്ഞാൽ അവളെപ്പോലെയാവണം ശരിയല്ലേ ജോ?”

 “തീർച്ചയായും ആ ആകാര സൌഷ്ടവത്തെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല

“അവളെക്കുറിച്ച് ഇനിയുമുണ്ട് പറയാൻ കേട്ടാൽ നിങ്ങൾ പുളകം കൊള്ളും 1964 ലെ മിസ് കാസ്റ്റിങ്ങ് മോഡൽ ആയിരുന്നു അവൾ...” പെട്ടെന്നാണ് എന്തോ ഒരു അനിഷ്ടം അദ്ദേഹത്തിന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടത്. അപ്രതീക്ഷിതമായിരുന്നു ആ വിദ്വേഷമെങ്കിലും അടുത്ത നിമിഷം അദ്ദേഹം തുടർന്നു. “ഫിലിം ഫീൽഡിൽ ആദ്യമായി അവൾക്ക് ഒരു വലിയ തുടക്കം കൊടുത്തത് ഞാനായിരുന്നു അറിയുമോ നിനക്ക്?”

ഞാൻ തല കുലുക്കി. “യാത്രക്കിടയിൽ അവളത് പറഞ്ഞിരുന്നു ഇറ്റലിയിൽ വച്ച് നിങ്ങൾ നിർമ്മിച്ച ചിത്രം യുദ്ധവുമായി ബന്ധപ്പെട്ട ഒന്ന്

ഉച്ചത്തിൽ ചിരിച്ച് അദ്ദേഹം പിന്നോട്ട് ചാരിയിരുന്നു. പൂർവ്വകാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം എന്ന കണക്കെ അദ്ദേഹം ഒരു നിമിഷം എന്തോ ചിന്തിച്ചു. “എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം പ്രൊഡ്യൂസ്ഡ് ആന്റ് ഡയറക്ടഡ് ബൈ ജാക്ക് ഡെസ്‌ഫോർജ് അനുഭവിക്കുമ്പോഴല്ലേ നാം ഓരോന്ന് പഠിക്കുന്നത്?”

“അതെന്താ, അത്രയ്ക്കും പരാജയമായിരുന്നോ ആ ചിത്രം?”

അദ്ദേഹത്തിന് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. “ഒരു വർഷത്തിലധികം പഴക്കമുള്ള മുട്ടകൾ പൊട്ടിച്ചാൽ എന്തായിരിക്കും അവസ്ഥ?  അതിന്റെ ദുർഗന്ധത്തിൽ നിന്നും ഒട്ടും വിഭിന്നമായിരുന്നില്ല ആ ചിത്രത്തിന്റെ അവസ്ഥ

“ഇലാനയുടെ പ്രകടനം എങ്ങനെയുണ്ടായിരുന്നു?”

“ഓ ഷീ വാസ് ഫൈൻ...” അദ്ദേഹം ചുമൽ വെട്ടിച്ചു. “ഞാനൊരു ബെർഗ്‌മാനൊന്നുമല്ല എന്നാലും പറയാം അവൾക്ക് ധാരാളം നല്ല ഗുണങ്ങളുണ്ടയിരുന്നു ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ എനിക്കത് മനസ്സിലായതാണ്...” അദ്ദേഹം കുപ്പി വീണ്ടും ചുണ്ടോട് ചേർത്തു. “അവൾക്ക് വേണ്ട സകല സഹായങ്ങളും ഞാൻ ചെയ്തു കൊടുത്തു വസ്ത്രങ്ങൾ ആവശ്യമായ പരിശീലനം എന്തിന് പുതിയൊരു പേര് പോലും

“ഇലാനാ എയ്ട്ടൺ എന്നത് അവളുടെ യഥാർത്ഥ നാമം അല്ലെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്?” ഞാൻ പുരികം ചുളിച്ചു.

“ങ്ഹും.. യഥാർത്ഥ നാമം...! മറ്റെല്ലാവരെയും പോലെ അവൾക്കും വേണ്ടിയിരുന്നു ഒരു പേരുമാറ്റം…” ജാക്ക് പറഞ്ഞു.  “എന്തിന് തുടക്കത്തിൽ ഞാൻ പോലും മറ്റൊരു പേര് സ്വീകരിച്ചിരുന്നു ഹാരി വെൽ‌സ് അത് പോട്ടെ ആദ്യമായി ഞാൻ ഇലാനയെ കണ്ടുമുട്ടുമ്പോൾ അവളുടെ പേര് മിറാ ഗ്രോസ്മാൻ എന്നായിരുന്നു

“അപ്പോൾ അവൾ ഇസ്രയേലി അല്ലേ?”

“എല്ലാം ഒരു മുന്നൊരുക്കത്തിന്റെ ഭാഗമായിരുന്നു നിനക്കറിയാമല്ലോ ഇസ്രയേലി എന്ന് പറയുമ്പോൾ ഉള്ള വ്യത്യാസം അവളുടെ കാര്യത്തിൽ അത് നന്നായി ഉപകരിച്ചു. താനൊരു ഉന്നത കുലജാതയാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കുവാനുള്ള തന്ത്രം അതിലവൾ വിജയിച്ചു അവളുടെ അന്നത്തെ ഭർത്താവിന് ലണ്ടനിൽ ഒരു ടെയ്ലറിങ്ങ് ഷോപ്പുണ്ടായിരുന്നു‘മൈൽ എന്റ് റോഡ്’ എന്ന് പേരുള്ള ഏതോ ഒരു തെരുവിൽഅങ്ങനെ ഒരു തെരുവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?”

“വിചിത്രമായ പേര്” ഞാൻ ചിരിയടക്കാൻ പാടു പെട്ടു.

ജാക്ക് തന്റെ ബ്ലാങ്കറ്റ് ശരീരത്തോട് ഒന്നു കൂടി വലിച്ച് ചേർത്ത് പിടിച്ചു. അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ അക്ഷമ ചേക്കേറിയിരിക്കുന്നതായി എനിക്ക് തോന്നി. പൊടുന്നനെ അദ്ദേഹം എന്റെ നേർക്ക് തിരിഞ്ഞു. “ഞാൻ ആലോചിക്കുകയായിരുന്നു ജോ എനിക്കുള്ള എന്തെങ്കിലും ആയിട്ടായിരിക്കുമോ ഇലാന വന്നിരിക്കുന്നത്?”

“എന്തെങ്കിലും എന്ന് വച്ചാൽ?”

“ഒരു കത്ത് അല്ലെങ്കിൽ അതുപോലുള്ള എന്തെങ്കിലും ഒന്ന്

അദ്ദേഹത്തിന്റെ സ്വരത്തിൽ അടക്കാനാവാത്ത ആകാംക്ഷ നിറഞ്ഞു നിന്നിരുന്നു. ഞാൻ തലയാട്ടി. “എനിക്കെങ്ങനെ അറിയാൻ കഴിയും? അഥവാ ഉണ്ടെങ്കിൽ തന്നെ അവൾ അത് എന്തിന് എന്നോട് പറയണം?”

ശരി വയ്ക്കുന്ന മട്ടിൽ തല കുലുക്കിയിട്ട് അദ്ദേഹം കുപ്പി വീണ്ടും ചുണ്ടോട് ചേർത്തു. തെളിഞ്ഞ നീലാകാശത്തിൽ സൂര്യൻ ജ്വലിച്ച് നിന്നിട്ടും അന്തരീക്ഷത്തിൽ നല്ല തണുപ്പുണ്ടായിരുന്നു. തണുത്തുറഞ്ഞ വെള്ളത്തിനെ തഴുകിക്കൊണ്ട് ഉയർന്ന കുളിർകാറ്റ് ഞങ്ങളോട് കിന്നാരം പറഞ്ഞുകൊണ്ട് കടന്നുപോയി.  കുപ്പിയിൽ പിടിച്ചിരിക്കുന്ന ജാക്കിന്റെ വിരലുകൾ തണുപ്പിന്റെ ആധിക്യത്താൽ വിറയ്ക്കുന്നത് എന്റെ ശ്രദ്ധയിൽ പതിഞ്ഞു. ചിന്താമഗ്നനായി കൂനിക്കൂടി ഇരിക്കുന്ന അദ്ദേഹത്തിന് ഇതാദ്യമായി ഒരു വയസ്സന്റെ ഭാവം തോന്നിച്ചു. ചിന്തയിൽ നിന്നും ഉണർന്ന് അദ്ദേഹം പൊട്ടിച്ചിരിച്ചു.

“ഹൊ ! അതൊരു വല്ലാത്ത സംഭവം തന്നെയായിരുന്നു ആ കരടി വേട്ടയുടെ കാര്യമാണ് ഞാൻ പറഞ്ഞത് വല്ലാത്തൊരു അന്ത്യമായിപ്പോയി

തീരാറായ കുപ്പിയിൽ നിന്നും അദ്ദേഹം ഒന്നുകൂടി മോന്തി. പിന്നെ ഒരു വിടലച്ചിരി ചിരിച്ചു. “ഏണസ്റ്റ് ഹെമിംഗ്‌വേ ഒരിക്കൽ പറഞ്ഞത് ഓർമ്മ വരുന്നു രണ്ട് കാലിൽ നിവർന്ന് നിന്ന് അലസമായ ഈ പ്രപഞ്ചത്തിന്റെ കണ്ണുകളിലേക്ക് ആഞ്ഞു തുപ്പിയിട്ട് ധീരതയോടെ മരണത്തെ പുൽകുക...”   അദ്ദേഹം വെട്ടിത്തിരിഞ്ഞു. മദോന്മത്തനായ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ അപ്പോൾ ഒരു ആക്രമണോത്സുകതയുണ്ടായിരുന്നു.  “ജോ ബേബീ മരണത്തെക്കുറിച്ച് നിന്റെ അഭിപ്രായം എന്താണ്? ജീവിതം, മരണം എന്നീ ഗഹനമായ വിഷയങ്ങളെക്കുറിച്ച് എന്താണ് നിനക്ക് പറയാനുള്ളത്? അതോ ഈ സമയത്ത് നിനക്ക് അതേക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നാണോ?”

“മരണത്തെക്കുറിച്ചാണെങ്കിൽ പലവട്ടം ഞാനത് കൺ‌മുന്നിൽ കണ്ടതാണ് വിരൂപവും വേദനാജനകവുമാണത് എത്ര ദുരിതം നിറഞ്ഞതാണെങ്കിലും ശരി, മരണത്തെക്കാൾ അഭികാമ്യം ജീവിതം തന്നെ

“പക്ഷേ, ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണോ?” നിഷേധാർത്ഥത്തിൽ അദ്ദേഹം തലയാട്ടി. ആ കണ്ണുകളിൽ നിസ്സഹായതയുടെ നിഴലുകൾ ഞാൻ ദർശിച്ചു. “യാതൊരു പ്രത്യാശയും അവശേഷിക്കുന്നില്ലെങ്കിൽ പിന്നെ എന്ത് ചെയ്യാനാണ്!” മൃദുസ്വരത്തിൽ അദ്ദേഹം മന്ത്രിച്ചു.

വീണ്ടും അദ്ദേഹത്തിന്റെ മുഖഭാവം മാറി. ചോദ്യരൂപേണ എന്റെ നേർക്ക് തിരിഞ്ഞ് അദ്ദേഹം അലറി. “എന്തെങ്കിലും പറയാനുണ്ടോ നിനക്ക്?”  അദ്ദേഹത്തിന്റെ വായിൽ നിന്നും ചിതറിത്തെറിച്ച ഉമിനീർ താടിരോമങ്ങളിൽ പറ്റിപ്പിടിച്ച് ഇരുന്നു.   

ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല എനിക്ക്. അദ്ദേഹത്തിന്റെ കണ്ണുകളിലെ നിരാശയുടെ കാഠിന്യത്തെ ശമിപ്പിക്കുവാനുള്ള വാക്കുകൾ എന്റെ ആവനാഴിയിൽ ഉണ്ടായിരുന്നില്ല. കുറേ നേരം കുറേ നേരം എന്നെത്തന്നെ തുറിച്ച് നോക്കിക്കൊണ്ട് അദ്ദേഹം അവിടെ ഇരുന്നു. പിന്നെ കൈയിലിരുന്ന കാലിക്കുപ്പി ദൂരേയ്ക്ക് നീട്ടി എറിഞ്ഞു. മുകളിലേക്കുയർന്ന് മഞ്ഞുമലയുടെ മുകളിൽ പതിച്ച ആ കുപ്പി അവിടെ നിന്നും തെന്നി താഴോട്ടുരുണ്ടു. സൂര്യപ്രകാശമേറ്റ് ഒരു വട്ടം തിളങ്ങിയ അത് പിന്നെ താഴെ മഞ്ഞുകട്ടകൾക്കിടയിലെ വിടവിലേക്ക് പതിച്ച് അപ്രത്യക്ഷമായി. 


(തുടരും)

34 comments:

  1. ജാക്ക് ഡെസ്ഫോർജ്... ഒരു അനന്യ വ്യക്തിത്വം തന്നെ... ഇലാന എങ്ങനെ ഇലാന ആയി ഇപ്പോൾ മനസ്സിലായില്ലേ...?

    ReplyDelete
  2. ജാക്ക് ഓരോ തവണയും വിചിത്രമാവുന്നു.... ഇലാനയുടെ ചരിത്രം പ്രതീക്ഷിച്ചത് പോലെ തന്നെ...

    ReplyDelete
    Replies
    1. അതെ... നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ജാക്ക്‌... അപ്രതീക്ഷിത മാനസിക വിസ്ഫോടനങ്ങൾ...

      Delete
  3. പാവം ജാക്ക്... ഇത്രേയുള്ളൂ മനുഷ്യന്റെ കാര്യം.. ഒരു കുന്നിനൊരു കുഴി..
    തളരരുത്..ജാക്കേട്ടാ... നല്ല കാലം ഇനീം വരും.

    ReplyDelete
    Replies
    1. എം. മുകുന്ദന്റെ കുമാരൻ വൈശ്യർ പറയുന്നത്‌ പോലെ എല്ലാവർക്കും വരും ഒരു കാലം നല്ലത്‌...

      Delete
  4. സ്വന്തം ചിത്രത്തെക്കുറിച്ചുള്ള ജാക്കിന്റെ ഉപമ ഗംഭീരം... സംഭവം ഉഷാറാകുന്നുണ്ട്.

    ReplyDelete
  5. ജാക്കിന്‍റെ അവസ്ഥ മനസ്സിലാവും. എല്ലാന്‍ നേടി എന്ന തോന്നലുണ്ടാവുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന രീതി ജപ്പാനിലുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ജാക്കിനും ആ ആലോചനയാണോ.

    ReplyDelete
    Replies
    1. എല്ലാം നേടിയതിനു ശേഷം എല്ലാം നഷ്ടപ്പെട്ട അവസ്ഥ... അതാണിപ്പോൾ ജാക്കിന്റേത്‌ കേരളേട്ടാ...

      Delete
  6. "... അനുഭവിക്കുമ്പോഴല്ലേ നാം ഓരോന്ന് പഠിക്കുന്നത്…?”

    "... രണ്ട് കാലിൽ നിവർന്ന് നിന്ന് അലസമായ ഈ പ്രപഞ്ചത്തിന്റെ കണ്ണുകളിലേക്ക് ആഞ്ഞു തുപ്പിയിട്ട് ധീരതയോടെ മരണത്തെ പുൽകുക...”

    ഈ ജാക്കച്ചായൻ ഒരു സംഭവം തന്നെ.. വേട്ടക്കാരൻ ജാക്കച്ചായനിലൂടെ, സ്വന്തം അനുഭവങ്ങൾ തന്നെയാണോ എഴുത്തുകാരൻ ജാക്കച്ചായൻ വരച്ചുകാണിക്കുന്നത്?

    ReplyDelete
    Replies
    1. ആയിക്കൂടെന്നില്ല ജിം...

      Delete
  7. “യാതൊരു പ്രത്യാശയും അവശേഷിക്കുന്നില്ലെങ്കിൽ പിന്നെ എന്ത് ചെയ്യാനാണ്…!”
    പ്രത്യാശയുടെ ഒരു ആള്‍ രൂപമായിട്ടാണോ ഇലാന വന്നിരിക്കുന്നത്.. ആവോ ആര്‍ക്കറിയാം..
    എന്തായാലും എന്തെകിലുമൊക്കെ സംഭവിക്കുമാരിക്കും.. കാത്തിരിക്കാം അല്ലെ.. (ചെലപ്പോ ബിരിയാണി കിട്ടിയാലോ)

    ReplyDelete
    Replies
    1. കാത്തിരിക്കാം നമുക്ക്‌ ശ്രീജിത്ത്‌...

      Delete
    2. ഗ്രീന്‍ലാന്റിലെ വിജനതയില്‍ മഞ്ഞുപാളികളില്‍ തകര്‍ന്ന് വീണ ആ വിമാനം ഏതെന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല … അസ്ഥികള്‍ തണുത്തുറയുന്ന ഹിമപാളികളില്‍ ആ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വിറങ്ങലിച്ച് കിടന്നു. (ഇത് ഇപ്പോഴാ കണ്ടത്)

      ഈഗിളില്‍, നിന്നും വളരെ വ്യത്യസ്തമായ ഒരു ശൈലി ആണ് ഇതില്‍. ഈ ജാക്ക് ഹിഗ്ഗിസും വിനുവേട്ടനും പുലികള്‍ തന്നെ..

      Delete
    3. ഈഗിളിൾ എഴുന്നതിനും എട്ട് വർഷം മുമ്പ് എഴുതിയ നോവലാണിത് ശ്രീജിത്തേ... ഈഗിൾ കഴിഞ്ഞ് എഴുതിയ നോവലാണ് സ്റ്റോം വാണിങ്ങ്... മൂന്നും മൂന്ന് ശൈലികൾ അല്ലേ...?

      Delete
  8. ആ കണ്ണുകളിൽ നിസ്സഹായതയുടെ നിഴലുകൾ ഞാൻ ദർശിച്ചു.
    കാരൃങ്ങള്‍ നടക്കട്ടെ......

    ReplyDelete
    Replies
    1. എല്ലാം നഷ്ടമാകുമ്പോഴുള്ള അവസ്ഥ... എന്ത്‌ ചെയ്യാം റാംജി...

      Delete
  9. ബിരിയാണി കിട്ടുമായിരിക്കും
    അല്ലേ ??നോക്കാം

    ReplyDelete
    Replies
    1. കിട്ടിയാൽ ഭാഗ്യം വിൻസന്റ്‌ മാഷേ...

      Delete
  10. ഇലാനയ്ക്ക് പേര് വന്ന വഴി, അപ്പൊ അതാണല്ലേ കാര്യം.

    മദ്യനിരോധനത്തിന്റെ കാലം. ഹും.

    ReplyDelete
    Replies
    1. വിഷമിക്കണ്ട സുകന്യാജീ... നമ്മുടെ നായകൻ ജോ മാർട്ടിൻ മദ്യവിരോധിയാണ്... എന്നെപ്പോലെ... :)

      Delete
  11. “ആദ്യമായി ഞാൻ ഇലാനയെ കണ്ടുമുട്ടുമ്പോൾ അവളുടെ പേര് മിറാ ഗ്രോസ്മാൻ എന്നായിരുന്നു…” ഏതാണ്ട് നമ്മുടെ ‘മീരാ ജാസ്മിൻ’ പോലെ അല്ലെ വിനുവേട്ടാ‍ാ....

    ReplyDelete
    Replies
    1. അശോകൻ മാഷ് പറഞ്ഞത് ശരിയാണല്ലോ... നല്ല ചേർച്ച...

      Delete
  12. ‘ജാക്ക് ഡാനിയൽ’ തലക്ക് പിടിച്ചപ്പൊൾ
    ‘ജാക്ക് ഹിഗ്ഗിൻസ്’ തന്റെ കുപ്പായമൂരി കഥാപാത്രം
    ‘ജാക്കിയേട്ടനെ’ അണിയിക്കുകയാണ് എന്നുള്ള തംശയം...?

    ReplyDelete
    Replies
    1. ഇനി അങ്ങനെയെങ്ങാനും ആയിരിക്കുമോ...

      Delete
  13. ഈ അദ്ധ്യായത്തിൽ ഇലാനയുടെ യഥാർത്ഥ നാമവും ജാക്ക്‌ സ്വന്തം ശൈലിയിൽ ജീവിതത്തെ കാണുന്നതെങ്ങനെ എന്നും മനസ്സിലാക്കാനാകുന്നു...

    എന്നാലും, അവരുടെ യാത്രയാണ്‌ എനിയ്ക്ക്‌ കൗതുകകരമായി തോന്നുന്നത്‌. ചുറ്റിനും മഞ്ഞുപാളികളുടെയിടയിലൂടെ ബോട്ടു യാത്ര! അതൊന്ന് ഭാവനയിൽ കാണുമ്പോ തന്നെ കുളിരു കോരുന്നു...

    ReplyDelete
    Replies
    1. സത്യമായിട്ടും ആ യാത്ര ഒരു അനുഭവമായിരിക്കും അല്ലേ ശ്രീ... മഞ്ഞുപാളികളെ തഴുകി വരുന്ന ഇളംകാറ്റ് മുഖത്ത് സ്പർശിക്കുമ്പോഴുള്ള കുളിര്... ഹോ... വല്ലാതെ കുളിരുന്നു...

      Delete
  14. ഇലാനെയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ !! അവരുടെ കണ്ടു മുട്ടലിനു വേണ്ടി കാത്തിരിക്കുന്നു .

    ReplyDelete
  15. നാട്ടില്‍ ഒരു ചെറിയ അവധിക്കാലം കഴിഞ്ഞ് ഇന്നെത്തിയതേയുള്ളു. ഡെസലേഷന്‍ അദ്ധ്യായങ്ങള്‍ മൂന്നെണ്ണം ഇന്ന് വായിച്ച് തീര്‍ക്കാനുണ്ട്. അടുത്ത അദ്ധ്യായത്തിലേക്ക് പോകട്ടെ

    ReplyDelete
  16. വേദനിക്കുന്ന കോടീശ്വരന്‍

    ReplyDelete
  17. പൊട്ടിപ്പൊളിഞ്ഞ ധനികന്റെ വിലാപം.

    ReplyDelete