“സെർജന്റ് സൈമൺസെനുമായി
ഞാൻ സംസാരിച്ചിരുന്നു, മിസ്റ്റർ മാർട്ടിൻ… പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് അദ്ദേഹത്തിന്റെ
അഭിപ്രായം…” ഫോഗെൽ പറഞ്ഞു.
“അത് നാം അവിടെ എത്തുമ്പോൾ
ഉള്ള കാലാവസ്ഥയെ അനുസരിച്ചിരിക്കും...” ഞാൻ പറഞ്ഞു.
അവർ ഞങ്ങളുടെ മേശക്കരികിലായി
ഇരിപ്പുറപ്പിച്ചു.
“ആ തടാകത്തിൽ ലാന്റ് ചെയ്യുക
എന്നത് സാദ്ധ്യമായിരിക്കാം…
പക്ഷേ, അതിന് കാലാവസ്ഥ കൂടി അനുകൂലമാകേണ്ടതുണ്ട്… ഉദാഹരണത്തിന്, ഇന്ന് രാവിലെ ആർണി ഫാസ്ബെർഗ് നിരീക്ഷണപ്പറക്കൽ നടത്തുമ്പോൾ
ആ പ്രദേശത്ത് കനത്ത മൂടൽ മഞ്ഞായിരുന്നു… ആ തടാകം പോലും കാണുവാൻ കഴിഞ്ഞില്ല എന്നാണവൻ പറഞ്ഞത്…” ഞാൻ കൂട്ടിച്ചേർത്തു.
“ഇത്തരം പ്രതിഭാസം പതിവുള്ളതാണോ
അവിടെ…?” സ്ട്രാട്ടൺ ആരാഞ്ഞു.
ഞാൻ തല കുലുക്കി. “അതെ… ഏത് നിമിഷവും കാലാവസ്ഥ മാറി മറിയാം… വേനൽക്കാലത്ത്
പോലും… മഴ, ആലിപ്പഴം, മൂടൽ മഞ്ഞ്, ഹിമവാതം… എവിടെ നിന്നാണ് ഇവയൊക്കെ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നതെന്ന് നാം അത്ഭുതപ്പെട്ടു
പോകും… ചിലപ്പോൾ ഒരു മണിക്കൂർ കഴിയുമ്പോഴേക്കും ഇങ്ങനെയൊരു
സംഭവമേ ഉണ്ടായിട്ടില്ല എന്ന മട്ടിൽ നല്ല തെളിഞ്ഞ നീലാകാശവും കാണാം… ആട്ടെ, സ്കീയിങ്ങിൽ നിങ്ങളുടെ പരിചയം എത്രത്തോളമുണ്ട്…?”
“ഓസ്ട്രിയയിലെ ടൈറളിലാണ്
ഞാൻ ജനിച്ചതും വളർന്നതും…” ഫോഗെൽ പറഞ്ഞു. “എന്ന് വച്ചാൽ എന്റെ അഞ്ചാമത്തെ
വയസ്സ് തൊട്ട് സ്കൂളിലേക്ക് പോയിരുന്നത് തന്നെ സ്കീ ഉപയോഗിച്ചായിരുന്നുവെന്ന്… പിന്നെ, സ്ട്രാട്ടൺ… വിന്റർ ഹോളിഡേയ്സ് ഫ്രാൻസിൽ ചെലവഴിച്ച് പരിചയമുണ്ട്
ഇദ്ദേഹത്തിന്… എനിക്ക് തോന്നുന്നത് അത് തന്നെ ധാരാളമായിരിക്കുമെന്നാണ്…”
“ഈ കൂട്ടത്തിൽ പെടാത്തതായിട്ടുള്ളത്
ഞാൻ മാത്രമാണ്…” സാറാ കെൽസോ പറഞ്ഞു. “പക്ഷേ, സെർജന്റ് സൈമൺസെൻ
പറഞ്ഞത് അതൊരു പ്രശ്നമല്ലെന്നാണ്…”
“നിങ്ങൾക്ക് വി.ഐ.പി പരിചരണമാണ്
ലഭിക്കാൻ പോകുന്നതെന്നാണ് ഞാൻ കേട്ടത്…” ഡെസ്ഫോർജ് അവളോട് പറഞ്ഞു. “ഹെയർ സ്റ്റൈലിന് പോലും
കോട്ടം തട്ടാതെ ആയിരിക്കും നിങ്ങൾ അവിടെ എത്താൻ പോകുന്നത്… നൌ വാട്ട് എബൌട്ട് എ ഡ്രിങ്ക്…?”
റെസ്റ്റോറന്റ് കൂടുതൽ
ശബ്ദായമാനമായിത്തുടങ്ങിയിരിക്കുന്നു. അത്രയൊന്നും വിസ്താരമില്ലാത്ത നൃത്ത വേദിയിൽ ആളുകൾ
നിറഞ്ഞിരിക്കുന്നു. ഇരുണ്ട മൂലകളിൽ അങ്ങിങ്ങായി ഇടയ്ക്ക് ഉയരുന്ന സീൽക്കാരങ്ങൾ… ഗ്ലാസുകൾ വീണുടയുന്ന ശബ്ദം… ഹാളിൽ എമ്പാടും നിറഞ്ഞ് നിൽക്കുന്ന പുകച്ചുരുളുകളുടെ
പുകയില ഗന്ധം….
“ഇത് ലണ്ടൻ ഹിൽട്ടൺ ഒന്നുമല്ല…” സാറയുടെ മുന്നിലേക്ക് ഡെസ്ഫോർജ് ഒന്ന് കൂടി അടുത്തിരുന്നു. “സത്യം
പറയൂ… ഇവിടെ വന്നത് അബദ്ധമായി എന്ന് തോന്നുന്നില്ലേ…?”
“ഓ… അങ്ങനെയൊന്നുമില്ല… എന്റെ സുരക്ഷയ്ക്ക് നിങ്ങളൊക്കെയുണ്ടല്ലോ ഇവിടെ… സത്യം പറഞ്ഞാൽ ഞാനിതൊക്കെ ആസ്വദിക്കുകയാണ്…” അവൾ പറഞ്ഞു.
പെട്ടെന്നാണ് ഹാളിന്റെ
ഹാഫ് ഡോർ ശക്തിയോടെ മലക്കെത്തുറന്ന് അയാൾ ഉള്ളിലേക്ക് കയറിയത്. ഏതാണ്ട് അര ഡസനോളം പേരുടെ
അകമ്പടിയോടെ എത്തിയ അയാൾ ഒരു നിമിഷം അവിടെ നിന്നും ചുറ്റുമൊന്ന് വീക്ഷിച്ചു. റീഫർ കോട്ടും
ഒരു കറുത്ത തുണിത്തൊപ്പിയും അണിഞ്ഞ ഒരു ആജാനുബാഹു… ഡ ഗാമ… കുറുകിയ കണ്ണുകളും പരന്ന കവിളെല്ലുകളും ഇരുണ്ട നിറവും എല്ലാം കൂടി
ഒരു രൌദ്രഭാവം അയാൾക്ക് നൽകി.
വാതിൽക്കൽ വച്ചിരിക്കുന്ന
ജ്യൂക്ക് ബോക്സിലെ സംഗീതം തുടർന്നുകൊണ്ടേയിരുന്നുവെങ്കിലും അവിടെയുണ്ടായിരുന്ന ആൾക്കൂട്ടത്തിന്റെ
ആരവം അല്പനേരത്തേക്ക് ഒന്നടങ്ങി. പിന്നോട്ട് തിരിഞ്ഞ് തന്റെയൊപ്പമുള്ളവരോട് എന്തോ പറഞ്ഞിട്ട്
ഡ ഗാമ ഉറക്കെ ചിരിച്ചു. അതോടെ അവിടുത്തെ പിരിമുറുക്കത്തിന് അല്പം അയവ് വരികയും എല്ലാവരും
തങ്ങളുടെ പ്രവൃത്തികളിലേക്ക് മടങ്ങുകയും ചെയ്തു.
ഡ ഗാമയും സംഘവും ബാർ കൌണ്ടറിന്
നേർക്ക് നീങ്ങി. ഹാളിന്റെ ചുമരിനരികിലൂടെയുള്ള മാർഗ്ഗത്തിന് പകരം എളുപ്പവഴിയായി അയാൾ
തെരഞ്ഞെടുത്തത് നൃത്തവേദിക്ക് കുറുകെ കടക്കുക എന്നതായിരുന്നു. ഗാമയെയും സംഘത്തെയും
കണ്ടതോടെ വേദിയിലെ ആൾക്കൂട്ടം ഇരുവശത്തേക്കും നീങ്ങി അവർക്ക് വഴി മാറിക്കൊടുത്തു.
ഗ്ലാസിലെ മദ്യം കാലിയാക്കിയിട്ട്
ഡെസ്ഫോർജ് വീണ്ടും നിറച്ചു. “അപ്പോൾ അതാണ് ഡ ഗാമ…. ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാവും പയറ് മണിയുടെ
വലിപ്പമേയുള്ളൂ അവന്റെ തലച്ചോറിനെന്ന്…”
“തലച്ചോറല്ല, അയാളുടെ
കൈകളാണ് ശ്രദ്ധിക്കേണ്ടത്… വിറക് കൊള്ളി പോലെ നമ്മുടെ കൈത്തണ്ട ഒടിച്ചുകളയാനുള്ള
ശക്തിയുണ്ടയാൾക്ക്…” ഞാൻ പറഞ്ഞു.
സ്ട്രാട്ടന്റെ ഭാവ മാറ്റമാണ്
ഞാനപ്പോൾ ശ്രദ്ധിച്ചത്. അയാളുടെ മുഖം വിവർണ്ണമാകുന്നതും കണ്ണുകൾക്ക് തിളക്കം വയ്ക്കുന്നതും
തെല്ലൊരു അത്ഭുതത്തോടെ ഞാൻ വീക്ഷിച്ചു. വില കൂടിയ കറുത്ത ലെതർ ഗ്ലൌസുകൾ അണിഞ്ഞ അയാളുടെ
കൈകൾ ഒരു തൂവലിന്റെ മൃദുത്വത്തോടെ മേശയുടെ അരികിൽ വിശ്രമിക്കുന്നതിൽ കണ്ട അപാകത… അതെ… അയാളെ ആദ്യമായി കണ്ട മാത്രയിൽ തന്നെ എന്റെ മനസ്സിൽ
മുള പൊട്ടിയ ആ സംശയം തെറ്റിയിട്ടില്ല… ബലിഷ്ഠകായനാണെങ്കിലും മൊത്തത്തിലുള്ള അയാളുടെ സ്ത്രൈണത… സ്വവർഗ്ഗാനുരാഗികളെക്കുറിച്ച് പലരും മനസ്സിലാക്കാതെ പോകുന്ന വസ്തുത… ഒരു പക്ഷേ, ഡ ഗാമയുടെ വന്യമായ പൌരുഷമാകാം സ്ട്രാട്ടന്റെ ഈ ഭാവമാറ്റത്തിന്
കാരണം.
“ഒത്ത ഒരു മനുഷ്യൻ… അല്ലേ…?” സാറാ കെൽസോ അഭിപ്രായപ്പെട്ടു.
“അത് നിങ്ങളുടെ കാഴ്ച്ചപ്പാടനുസരിച്ചിരിക്കും
സാറാ…” സ്ട്രാട്ടൺ ഒരു സിഗരറ്റിന് തീ കൊളുത്തി. “സത്യം
പറഞ്ഞാൽ അയാൾക്ക് ഇരുകാലുകളിൽ നടക്കാൻ കഴിയുന്നത് കണ്ടിട്ട് എനിക്ക് അത്ഭുതം തോന്നുന്നു… ഏതാണ്ട് അര മില്യൻ വർഷങ്ങൾക്ക് മുമ്പാണ് മനുഷ്യന്റെ പരിണാമം പൂർത്തിയായത്
എന്നായിരുന്നു ഞാൻ കരുതിയിരുന്നത്...”
അയാൾ പറഞ്ഞതിൽ ഒരു കാര്യം
ശരിയായിരുന്നു. ഡ ഗാമ ശരിക്കും ഒരു മൃഗം തന്നെയാണ്. മനുഷ്യത്വമില്ലായ്മ, ക്രൂരഭാവം,
മറ്റുള്ളവരുടെ വേദനയിൽ രസം കണ്ടെത്തുന്ന സ്വഭാവം എന്നിവയെല്ലാം അയാളുടെ കൂടപ്പിറപ്പാണ്.
ഒരിക്കൽ ഒരു എതിരാളിയെ ഇടിച്ച് നിലത്തിട്ട് ഉറുമ്പിനെയെന്ന പോലെ ചവിട്ടിത്തേക്കുന്നതിന്
ദൃക്‌സാക്ഷിയായതാണ് ഞാൻ.
ഡെസ്ഫോർജ് ഗ്ലാസിലേക്ക്
വീണ്ടുമൊരു ലാർജ്ജ് പകർന്നു. അദ്ദേഹത്തിന്റെ കണ്ണുകളിലെ അപ്പോഴത്തെ ആ ഭാവം അത്ര സുഖകരമായി
എനിക്ക് തോന്നിയില്ല. അല്പം വിസ്കി നുണഞ്ഞിട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു. “ജോ… പണ്ടുള്ളവർ പറയുന്നത് നീ കേട്ടിട്ടുണ്ടോ… വലിയവൻ വീഴുമ്പോൾ ആഘാതവും വലുതായിരിക്കുമെന്ന്…”
“ജാക്ക്… ഇത്തരത്തിലുള്ള സംസാരം അപകടകരമാണ്…” ഞാൻ
ഓർമ്മപ്പെടുത്തി. “ചില വസ്തുതകൾ ഞാൻ പറയാം… ഡ ഗാമ ഒരിക്കലും ഒരു ശണ്ഠ തുടങ്ങി വയ്ക്കാറില്ല… അക്കാര്യം അയാൾ എതിരാളിക്ക് വിടുന്നു… അതിനാൽ അയാൾക്ക് ഒരിക്കലും
ജയിലിൽ കിടക്കേണ്ടി വരാറില്ല… പക്ഷേ, എതിരാളിയെ നിലംപരിശാക്കാതെ പിന്മാറിയ ചരിത്രമില്ല
അയാൾക്ക്… കഴിഞ്ഞ മാസമാണ് ഗോട്‌ഹാബിൽ വച്ച് ഇയാൾ ഒരു നാവികനെ
അടിച്ച് കൈയും കാലും ഒടിച്ചത്… മാത്രമല്ല, ഇവിടെ ഈ ബാറിൽ വച്ച് ഒരു നായാട്ടുകാരനെ
ആക്രമിച്ച് മരണാസന്നനാക്കുകയും ചെയ്തു…”
“പിന്നെ ഞാനെന്ത് ചെയ്യണമെന്നാണ്
നീ പറയുന്നത്… അയാളെ തൊഴുത് നമസ്കരിക്കണമെന്നോ…?”
കൂടുതലൊന്നും പറയേണ്ടി
വന്നില്ല അദ്ദേഹത്തിന്. ഹാഫ് ഡോർ തുറന്ന് ആർണി ഫാസ്ബെർഗ് ഉള്ളിലേക്ക് പ്രവേശിച്ചത്
അപ്പോഴായിരുന്നു. അവന്റെ കൈകളിൽ തൂങ്ങി ഇലാനയും… മനോഹരമായ
ഒരു രോമക്കുപ്പായമായിരുന്നു അവൾ ധരിച്ചിരുന്നത്. പടികളിൽ നിന്നു കൊണ്ട് ഒരു നിമിഷം
അവൾ ആ ഹാൾ മൊത്തം ഒന്ന് വീക്ഷിച്ചു. അത്ഭുതം കൂറി ഇരിക്കുന്ന എന്നെ കണ്ടതും പ്രത്യേകിച്ചൊരു
ഭാവമാറ്റവും കൂടാതെ തന്റെ രോമക്കുപ്പായം അഴിച്ച് അവൾ ആർണിയുടെ കൈകളിൽ കൊടുത്തു.
അതിനടിയിൽ അവൾ ധരിച്ചിരുന്നത്
ആരെയും മയക്കുന്ന ആ വസ്ത്രമായിരുന്നു. സുവർണ്ണ നൂലുകളാൽ അലങ്കാരപ്പണികൾ ചെയ്ത ആ പട്ടുവസ്ത്രം.
ഹാളിലെ അരണ്ട വെട്ടം ആ വസ്ത്രത്തിൽ തീ പടരുന്ന പ്രതീതിയായിരുന്നു നൽകിയത്. നിർത്താതെ
വാദ്യമേളം പുറപ്പെടുവിപ്പിച്ചു കൊണ്ടിരുന്ന ആ ജ്യൂക്ക് ബോക്സ് ഒഴികെ റെസ്റ്റോറന്റിലെ
സകലതും നിശ്ശബ്ദമായി.
പതുക്കെ അവൾ പടികളിലൂടെ
താഴേക്ക് ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് നടന്നു. ഹാളിലെ എല്ലാ ഭാഗത്ത് നിന്നും ആവേശപൂർവ്വമുള്ള
സംസാരവും പിന്നീട് ഉച്ചത്തിലുള്ള ചിരിയും ഇടകലർന്ന് ഉയർന്നു തുടങ്ങി. അതെ… ദ്വയാർത്ഥം നിറഞ്ഞ അപകടകരമായ ചിരി… ശ്വാസമടക്കിപ്പിച്ച്
അവിടെ ഇരിക്കുമ്പോൾ ഞാൻ ആത്മാർത്ഥമായും ആഗ്രഹിച്ചു പോയി… ആ റെസ്റ്റോറന്റിന്റെ മേൽക്കൂര ഒന്നോടെ താഴോട്ട് പതിച്ച് എല്ലാം അവസാനിച്ചിരുന്നുവെങ്കിൽ
എന്ന്.
(തുടരും)