Sunday 17 May 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 32



തടാകത്തിന് ചുറ്റുമുള്ള പ്രദേശം ചതുപ്പ് നിറഞ്ഞതായിരുന്നു. അതിനപ്പുറം നോക്കെത്താ ദൂരത്തോളം മഞ്ഞണിഞ്ഞ് കിടക്കുന്ന മൊട്ടക്കുന്നുകൾ. ധവള വർണ്ണത്തിലുള്ള മഞ്ഞു പരവതാനി സൂര്യ കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.

ഒരു ചരടിൽ കോർത്ത് കഴുത്തിലണിഞ്ഞിരിക്കുന്ന കോമ്പസുമായി വഴികാട്ടി എന്നോണം ഞാനായിരുന്നു ആ സംഘത്തെ നയിച്ച് മുന്നിൽ നടന്നത്. സ്ലെഡ്ജുമായി ബന്ധിച്ചിരിക്കുന്ന രണ്ട് കയറുകൾ തങ്ങളുടെ അരയിൽ ചുറ്റിക്കെട്ടി വലിച്ചുകൊണ്ട് സൈമൺസെനും ഫോഗെലും അധികമകലെയല്ലാതെ എന്റെ പിന്നിൽ തന്നെയുണ്ട്.

അര മണിക്കൂർ കഴിഞ്ഞിരിക്കുന്നു. മുന്നോട്ടുള്ള വഴി മൊത്തത്തിൽ ഒന്ന് വീക്ഷിച്ച് അല്പം പിന്നിലായിപ്പോയ  സംഘാംഗങ്ങൾക്കായി ഞാൻ കാത്തു നിന്നു. ഫോഗെൽ അയാൾ അവകാശപ്പെട്ടിരുന്നത് പോലെ തന്നെ മെച്ചപ്പെട്ട പ്രകടനമാണ് സ്കീയിങ്ങിൽ കാഴ്ച്ച വച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സ്ട്രാട്ടാണാകട്ടെ ഏതാണ്ട് നൂറ് വാരയോളം പിന്നിലാണ്. തണുപ്പിൽ നിന്നും രക്ഷ നേടുവാനുതകുന്ന ജാക്കറ്റും കണ്ണടയും എല്ലാം അണിഞ്ഞ് നീങ്ങുന്ന അവരെ കണ്ടാൽ ഒരു പര്യവേക്ഷക സംഘത്തെക്കാളുപരി ബിസിനസ് ട്രിപ്പിന് ഇറങ്ങിയവരെപ്പോലെ തോന്നുമായിരുന്നു. സ്ലെഡ്ജിൽ ഇരിക്കുന്ന സാറാ കെൽ‌സോ ഒരു ബ്ലാങ്കറ്റ് കൊണ്ട് തന്റെ കാലുകൾ മൂടിപ്പുതച്ചിരിക്കുന്നു.

ഞാൻ വീണ്ടും മുന്നോട്ട് നീങ്ങുവാനാരംഭിച്ചു. മഞ്ഞു കൂനകളുടെ ഇടയിലൂടെ വളഞ്ഞും പുളഞ്ഞുമുള്ള സ്കീയിങ്ങിന്റെ ആയാസം കൊണ്ട് ആ തണുപ്പിലും എന്റെ മുഖത്ത് വിയർപ്പ് പൊടിഞ്ഞിരുന്നു. ശ്രമകരമായ ജോലിയാണെങ്കിലും ഓരോ നിമിഷവും ഞാൻ അത് ആസ്വദിക്കുകയായിരുന്നു എന്നതാണ് സത്യം. അൽപ്പം പോലും കാറ്റ് ഇല്ലാത്ത തെളിഞ്ഞ അന്തരീക്ഷം. വെയിലിന്റെ ചെറുചൂടിൽ ഉരുകി നനഞ്ഞു തുടങ്ങിയ മഞ്ഞുപാളികളുടെ തിളക്കം കമനീയമെന്ന് പറയാതെ വയ്യ. അല്പം ഉയർന്ന പ്രദേശത്ത് കയറി നിന്ന് കോമ്പസ് എടുത്ത് ദിശ വീണ്ടും തിട്ടപ്പെടുത്തി. അനന്തമായി പരന്ന് കിടക്കുന്ന ആ വിജനതയുടെ വന്യത തെല്ലൊന്നുമല്ല എന്നെ ആകർഷിച്ചത്.

പണം സമ്പാദിക്കുക എന്ന ഉദ്ദേശ്യം ഒന്ന് മാത്രമാണ് ഗ്രീൻലാന്റിലെത്തിപ്പെടുവാൻ കാരണമെന്നാണ് ഇലാനയോട് ഞാൻ പറഞ്ഞിരുന്നത്. അവളോട് വെളിപ്പെടുത്തിയ മറ്റ് പല വസ്തുതകളെയും പോലെ അതും അർദ്ധസത്യം മാത്രമായിരുന്നു. ഗ്രീൻലാന്റിലെ മഞ്ഞുമൂടിയ വിജനതയെക്കുറിച്ച് ഡെസ്ഫോർജിന്റെ വിവരണത്തിൽ ഒരു പക്ഷേ കാല്പനികഭാവം തെല്ല് അധികമായിരിക്കാം. എന്നാൽ മുന്നിൽ കാണുന്ന ദൃശ്യത്തിന്റെ അനന്തതയിലേക്ക് നോക്കി നിൽക്കവെ അദ്ദേഹത്തിന്റെ വിവരണം ഒട്ടും അതിശയോക്തി കലർന്നതായിരുന്നില്ല എന്നെനിക്ക് മനസ്സിലായി. ഭൂമിയിലെ അവസാനത്തെ ഇടം പ്രകൃതിയുടെ വെല്ലുവിളിക്ക് മുന്നിൽ ഒരേയൊരു മാർഗമേ നമുക്കുള്ളൂ എന്ത് വില കൊടുത്തുമുള്ള അതിജീവനം അമണ്ട്സെൻ, പിയറി, ജിനോ വാട്കിൻസ് മുതലായ പര്യവേക്ഷകർ ആ വസ്തുത മനസ്സിലാക്കി ഈ വിജനതയെ കീഴടക്കിയവരാണ്. ഇവിടെ നിൽക്കുമ്പോൾ അതേ വികാരം എന്നിലും നിറയുന്നു. ആ ശ്രേണിയിലേക്ക് എന്റെ നാമവും കൂട്ടിച്ചേർത്തത് പോലെ. പിന്നെ താമസിച്ചില്ല, വർദ്ധിത വീര്യത്തോടെ ആ മഞ്ഞു കൂമ്പാരത്തിന്റെ മറുഭാഗത്തെ താഴ്‌വരയിലേക്ക് ഞാൻ നീങ്ങി.

വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല തുടർന്നങ്ങോട്ടുള്ള നീക്കം. ആഴമുള്ള നിരവധി വിള്ളലുകളുണ്ട് പാതയിലെങ്ങും. സൂക്ഷിച്ചില്ലെങ്കിൽ അപകടമാണ്. അകലെ പിന്നിൽ എത്തിക്കൊണ്ടിരിക്കുന്ന സംഘാംഗങ്ങളുടെ അരികിലേക്ക് ഞാൻ തിരികെ ചെന്നു.

“എന്തെങ്കിലും പ്രശ്നം?” സൈമൺസെൻ ആരാഞ്ഞു.

“ശ്രദ്ധാപൂർവ്വം നീങ്ങുകയാണെങ്കിൽ തരണം ചെയ്യാവുന്നതേയുള്ളൂ ആഴമേറിയ വിടവുകളുണ്ട് മഞ്ഞുപാളികളിൽ അവയ്ക്ക് മുകളിലൂടെ സ്ലെഡ്ജ് അപ്പുറം കടക്കണമെങ്കിൽ ചിലപ്പോൾ പിന്നിൽ നിന്ന് തള്ളേണ്ടി വരും

“എങ്കിൽ ഞാൻ സ്ലെഡ്ജിൽ നിന്നും ഇറങ്ങി നടന്നാലോ?” സാറാ കെൽ‌സോ ചോദിച്ചു.

“ഹേയ്, അതിന്റെ ആവശ്യമൊന്നുമില്ല” ഞാൻ തലയാട്ടി.

വളരെ പിന്നിലായിരുന്ന സ്ട്രാട്ടൺ അപ്പോഴേക്കും അല്പമകലെയുള്ള മഞ്ഞുകൂനയുടെ മുകളിൽ പ്രത്യക്ഷപ്പെട്ടു. ഞങ്ങളെ കണ്ടതും അടുത്തെത്തുവാനായി തിടുക്കം കൂട്ടിയ അയാൾ സ്കീയിൽ നിന്നും ബാലൻസ് തെറ്റി താഴെ വീണ് മഞ്ഞു കഷണങ്ങൾക്കിടയിലൂടെ ഉരുണ്ട് ഞങ്ങൾക്കരികിലെത്തി. ഞാൻ നീട്ടിയ കൈകളിൽ പിടിച്ചെഴുന്നേറ്റ അയാളുടെ മുഖത്ത് വിയർപ്പ് പൊടിഞ്ഞിരുന്നു. തികച്ചും പരിക്ഷീണനായിരുന്നു അയാൾ.

“ആർ യൂ ഓൾ റൈറ്റ്?” ഞാൻ ചോദിച്ചു.

“കുറേ നാളായി ചെയ്യാത്ത ജോലിയായതു കൊണ്ട് ഒരു പഴക്കക്കുറവ് അത്രയേയുള്ളൂ കുഴപ്പമില്ല ഐ വിൽ മാനേജ്” അയാൾ പുഞ്ചിരിച്ചു.

“ഇനിയങ്ങോട്ടുള്ള യാത്ര നാം ഒരുമിച്ചായാൽ നന്ന്” ഞാൻ പറഞ്ഞു. “അല്പം ആപത്ക്കരമാണ് ഇനിയുള്ള പ്രദേശം സ്ലെഡ്ജിന്റെ കാര്യത്തിൽ എല്ലാവരുടെയും സഹായം വേണ്ടി വരും

ഹിമപാളികളിലെ വിള്ളലുകൾ താരത‌മ്യേന വലുതായിരുന്നു. മൂന്നും നാലും അടി വീതിയുള്ള ആഴമേറിയ വിടവുകളായിരുന്നു അധികവും. കാലൊന്ന് തെന്നി അതിനുള്ളിൽ വീണുപോയാൽ രക്ഷപെടുക അസാദ്ധ്യം തന്നെ. പലയിടത്തും സ്ലെഡ്ജ് എടുത്ത് തോളിൽ ചുമന്നിട്ടാണ് ആ വിടവുകൾ താണ്ടിയത്. സുരക്ഷിതം എന്ന് ഒറ്റ നോട്ടത്തിൽ തോന്നിച്ച അവയിൽ പലതും ഉറപ്പില്ലാത്ത പ്രതലം കൊണ്ട് ആപത്ക്കരമായിരുന്നു.  സൈമൺസെന്റെ പരിചയം ഒന്നു കൊണ്ട് മാത്രമാണ് അതിൽ വീണുപോകാതെ ഞങ്ങൾ രക്ഷപെട്ടത്.

പത്ത് മിനിറ്റ് ഇടവേള എടുത്തതിന് ശേഷം വീണ്ടും ഞങ്ങൾ യാത്ര തുടർന്നു. വലിയ പ്രതിസന്ധികളൊന്നും തന്നെ ഇല്ലായിരുന്നു ഇത്തവണ. പരുക്കൻ പ്രതലമാണെങ്കിലും സമതലമാണ്. ഓരോ പത്ത് മിനിറ്റ് കൂടുമ്പോഴും സ്കീയിങ്ങ് നിർത്തി ഞാൻ കോമ്പസ്സിൽ ദിശ ഉറപ്പു വരുത്തിക്കൊണ്ടിരുന്നു.

സമയം മദ്ധ്യാഹ്നത്തോടടുത്തിരിക്കുന്നു. അല്പം ഉയർന്ന ഒരു മഞ്ഞു കൂമ്പാരത്തിന്റെ മുകളിൽ കയറി നിന്ന് ഞാൻ താഴെയുള്ള സമതലത്തിലേക്ക് നോക്കി. വിമാനത്തിൽ നിന്നും കണ്ട ആ ചെറിയ മലയിടുക്ക് വാസ്തവത്തിൽ അത്ര ചെറുതൊന്നുമായിരുന്നില്ല. മറ്റുള്ളവർക്കായി കാത്തു നിൽക്കാതെ ഞാൻ ആ ചെരിവിലൂടെ അതിനരികിലേക്ക് സ്കീയിൽ പാഞ്ഞു. ആ ഗർത്തത്തിന്റെ വക്കിൽ ചെന്ന് താഴേക്ക് ഒന്നോടിച്ച് നോക്കിയെങ്കിലും പ്രത്യേകിച്ചൊന്നും തന്നെ കാണുവാനായില്ല. ഗർത്തത്തിനരികിലെ ചെരിഞ്ഞ പ്രതലത്തിലൂടെ സമാന്തരമായി അല്പം കൂടി ഞാൻ മുന്നോട്ട് നീങ്ങി.

ആ വളവ് തിരിഞ്ഞതും പെട്ടെന്ന് ഞാൻ നിന്നു. എന്റെ മുന്നിൽ ഏതാനും അടി താഴെയായി മഞ്ഞുകട്ടകൾക്കിടയിലേക്ക് പുതഞ്ഞ് ആ ഹെരോൺ വിമാനം കിടപ്പുണ്ടായിരുന്നു. അപ്പുറത്ത് ഏതാണ്ട് ഇരുനൂറ് വാര അകലെയായി വേർപെട്ട് കിടക്കുന്ന ഒരു ചിറക്. തൊട്ടടുത്തായി കല്ലുകൾ അടുക്കി വച്ച് മൃതദേഹങ്ങൾ മറവ് ചെയ്തിരിക്കുന്ന ഇടം പ്രത്യക്ഷത്തിൽ തിരിച്ചറിയാവുന്നത് പോലെ ഒരുക്കിയിട്ടുണ്ട്. വിമാനത്തിന്റെ അടർന്നുപോയ ചില ലോഹക്കഷണങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഒരു കുരിശും നാട്ടിയിട്ടുണ്ട് അതിനരികിൽ.

മൌനം ഘനീഭവിച്ച് നിൽക്കുന്ന അന്തരീക്ഷത്തിൽ, തകർന്ന് കിടക്കുന്ന ആ വിമാനത്തെ നിർന്നിമേഷനായി ഞാൻ നോക്കി നിന്നു. വിവിധ ചിന്തകളാൽ സ്വയം മറന്നുള്ള ആ നിൽപ്പിൽ മറ്റുള്ളവർ അരികിലെത്തിയത് ഞാൻ അറിഞ്ഞതേയില്ല.

“ഈ പ്രകൃതിഭംഗിക്ക് ഒരിക്കലും ഇണങ്ങുന്നതല്ല തകർന്ന വിമാനത്തിന്റെ ഈ ദൃശ്യം...” ഫോഗെലിന്റെ പതിഞ്ഞ സ്വരം കേട്ട് ഞാൻ തിരിഞ്ഞു.

ഫോഗെൽ എന്റെ തൊട്ടു പിന്നിൽ തന്നെ ഉണ്ടായിരുന്നു. സ്ലെഡ്ജിൽ നിന്നും എഴുന്നേൽക്കുവാനൊരുങ്ങുന്ന സാറാ കെൽ‌സോയെ സഹായിക്കുകയാണ് സൈമൺസെൻ. സ്ട്രാട്ടൺ ആകട്ടെ ഏതാണ്ട് നൂറ് വാര അകലെയായി എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ഞങ്ങളുടെ അടുത്തെത്തിയ സൈമൺസെൻ തകർന്ന് കിടക്കുന്ന വിമാനത്തെയും നോക്കി രണ്ട് നിമിഷം നിന്നു. പിന്നെ നെടുവീർപ്പിട്ടു.

“ഇനിയാണ് അസുഖകരമായ ദൃശ്യങ്ങൾ കാത്തിരിക്കുന്നത് നമുക്ക് അതിനടുത്ത് ചെന്ന് നോക്കിയാലോ?”  സൈമൺസെൻ ആരാഞ്ഞു.


(തുടരും)

42 comments:

  1. ദുരൂഹതയുടെ ചുരുളുകൾ അഴിയുമോ? വരൂ... അവരോടൊപ്പം നമുക്കും പോയി നോക്കാം...

    ReplyDelete
  2. തപാൽ പഠനം വെറുതെയായില്ല , സ്കീ ചെയ്തു ഞാനും ആ താഴ്വാരത്തിൽ എത്തി. ഇനി എന്തൊക്കെയാണാവോ കാണേണ്ടി വരിക...?

    ReplyDelete
    Replies
    1. ഇനി കാണാൻ പോകുന്ന ദൃശ്യങ്ങൾ ഭീകരമായിരിക്കും... മനഃക്കരുത്തുള്ളവർ മാത്രം താഴേക്ക് ഇറങ്ങിയാൽ മതീട്ടോ...

      Delete
  3. ഹൊ! അങ്ങനെ ഒരു വിധം നിഗൂഢതകളുടെ താഴ്‌വരയിലേയ്ക്ക്‌...

    ഇനിയെന്തൊക്കെയാണോ നമ്മെ കാത്തിരിയ്ക്കുന്നത്‌!!!

    ReplyDelete
    Replies
    1. ശ്രീ ധൈര്യമായിട്ടിറങ്ങിക്കോ... :)

      Delete
  4. എന്തായിരിക്കും തകര്‍ന്ന വിമാനത്തിന്റെ പിന്നിലുള്ള കഥ? !!!

    ReplyDelete
    Replies
    1. അതറിയാൻ പത്ത് രൂപയുടെ റവന്യൂ സ്റ്റാമ്പൊട്ടിച്ച ഒരു അപേക്ഷ സമർപ്പിക്കേണ്ടതാണ് സുകന്യാജീ.. :).

      Delete
  5. വിമാനം കണ്ടെത്തി. ഇനിയെന്ത്?

    ReplyDelete
    Replies
    1. ഇനി... ഇനി നമുക്ക് അതിലെ യാത്രികരെ തിരിച്ചറിയണം കേരളേട്ടാ...

      Delete
  6. "ഭൂമിയിലെ അവസാനത്തെ ഇടം… പ്രകൃതിയുടെ വെല്ലുവിളിക്ക് മുന്നിൽ ഒരേയൊരു മാർഗമേ നമുക്കുള്ളൂ… എന്ത് വില കൊടുത്തുമുള്ള അതിജീവനം… അമണ്ട്സെൻ, പിയറി, ജിനോ വാട്കിൻസ് മുതലായ പര്യവേക്ഷകർ ആ വസ്തുത മനസ്സിലാക്കി ഈ വിജനതയെ കീഴടക്കിയവരാണ്. ഇവിടെ നിൽക്കുമ്പോൾ അതേ വികാരം എന്നിലും നിറയുന്നു.."

    എന്നിലും നിറയുന്നു.. !!

    ജോപ്പന്റെയൊപ്പം സ്കീയിംഗ് നടത്തിയതുപോലെ...

    ജാക്കേട്ടൻ കീ ജയ്... വിനുവേട്ടൻ കീ ജയ്...

    ReplyDelete
    Replies
    1. ആ ടൈറ്റിൽ ചിത്രം ഒന്ന് സൂക്ഷിച്ച് നോക്കൂ ജിം... ജോ മാർട്ടിനും സംഘവും തന്നെയാണോ അതെന്ന് വർണ്ണ്യത്തിലാശങ്ക... ജാക്കേട്ടൻ വിവരിച്ചിരിക്കുന്ന ഭൂപ്രകൃതിയും അതും തമ്മിൽ നല്ല സാമ്യം... അല്ലേ?

      Delete
  7. വളരെ സാഹസികമായി എല്ലാവരും ഇവിടെവരെയെത്തി അല്ലെ? ഇനിയും എന്താവും കാണാൻ പോകുന്നത്. കാത്തിരുന്നു കാണാം

    ReplyDelete
    Replies
    1. പേടിയുള്ളവരൊക്കെ കണ്ണടച്ച് നിന്നോണം... ഭയാനകമായ രംഗങ്ങളാണ് മുന്നിൽ... :)

      Delete
  8. പല പോസ്റ്റുകളും വായിച്ചിട്ടില്ല
    വായിക്കാൻ കുറേ ഉണ്ട്

    ReplyDelete
    Replies
    1. ഈഗിൾ വായിച്ചിരുന്ന അത്ര ഉഷാറൊന്നും കാണാനില്ലല്ലോ ഷാജു...? നോവൽ വിരസമാണോ...?

      Delete
  9. ഒരു ഞെട്ടലോടെ ഞാനാ സത്യം മനസ്സിലാക്കി. അത് ഞങ്ങൾ തേടിയ വിമാനമായിരുന്നില്ല. പിൽക്കാലത്തെന്നോ കാണാതാവാൻ പോകുന്ന ഒരു മലേഷ്യൻ വിമാനമായിരുന്നു :))

    ReplyDelete
    Replies
    1. ഹാ ഹാാ ഹാാ.സൂപ്പർ!!!!!!!!!!!!!!!!!!!!
      അരുൺ റോക്ക്സ്.

      Delete
    2. അരുൺ കലക്കി... ആരും മോശമല്ല ഇവിടെ... :)

      Delete
  10. ഞാനും എത്തി... ഇനിയിപ്പോ കണ്ണ് പൊത്തിയിട്ട് കാര്യമില്ലല്ലോ...'അസുഖകരമായ ദൃശ്യങ്ങളായാലും കാണേണ്ടേ?

    ReplyDelete
    Replies
    1. അല്ല.... മഞ്ഞുമലയിലേക്കൊന്നും വരുന്നില്ല എന്ന് പറഞ്ഞിട്ട്...? ആർണ്ണിയെയും ശിഷ്യനെയും കണ്ടപ്പോൾ മഞ്ഞുമല തന്നെ ഭേദം എന്നു കരുതി അല്ലേ...? :)

      Delete
  11. ഇനിയിപ്പോ അടുത്ത പോസ്റ്റ് വരെ തണുത്തുവിറച്ചിരിക്കേണ്ടി വരുമല്ലോ....!

    ReplyDelete
    Replies
    1. അയ്യോ.... സുധീർഭായ് ഈ തണുപ്പത്ത് വരേണ്ടിയിരുന്നില്ല... ആർണിയുടെയും ജിമ്മിന്റെയും കൂടെ അവിടെ നിന്നാൽ മതിയായിരുന്നൂട്ടോ...

      Delete
    2. ശരിയാ.. അച്ചാറിന്റേയും റമ്മിന്റേയും കൂടെ ഇരുന്നാല്‍ മതിയായിരുന്നു... ആ ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ. ബൈ ദി വേ... നോ പെന്‍ഗ്വിന്‍സ് ഹിയര്‍... ?

      Delete
  12. സംഗതി സീരിയസ് ആയല്ലോ ... ലക്‌ഷ്യം പൂര്‍ത്തീകരിക്കുമോ :..കാത്തിരിക്കാം അല്ലെ ,

    ReplyDelete
    Replies
    1. വിമാനം കണ്ടുപിടിച്ച കാര്യം മലയാളം ന്യൂസിൽ കൊടുത്തോ ഫൈസൽഭായ്... ? :)

      Delete
  13. ഞാൻ താഴേയ്ക്കില്ലാട്ടൊ.... സാറാ യുടെ അടുത്ത് ആരെങ്കിലുo വേണ്ടെ ...!!?

    ReplyDelete
    Replies
    1. ഹൊ... എന്തൊരു ശുഷ്കാന്തി അശോകൻ മാഷ്ക്ക്... ! :)

      Delete
    2. ഹാ ഹാ ഹാ.അശൊകേട്ടനിപ്പോൾ എഴുതുന്നില്ലല്ലോ..ഇനിയിപ്പം കുറച്ച്‌ സമയം നിൽക്ക്‌...

      Delete
  14. Replies
    1. ഒട്ടും ലേറ്റായിട്ടില്ല മാഷേ...

      Delete
  15. സാഹസികത നിറഞ്ഞ അന്വേഷത്തിനൊടുവിൽ
    അങ്ങിനെ തകർന്ന വീമാനം കണ്ടെത്തിയല്ലൊ .അപ്പോൾ
    ഇനിയുള്ള ദൃശ്യങ്ങളാണ് ശരിയായ കാഴ്ച്ച അല്ലേ,, ഇവരാരും വന്നില്ലെങ്കിലും
    വിനുവേട്ടന്റെ കൂടെ മഞ്ഞുപാളികൾ താണ്ടി ഞാനുണ്ട് താഴ്വരയിലേക്ക് കേട്ടൊ

    ReplyDelete
    Replies
    1. ഇപ്പോഴാണോർത്തത്... വിമാനാപകടത്തിന്റെ പിന്നിലെ ദുരൂഹതയെക്കുറിച്ച് അന്വേഷിക്കാൻ മുരളിഭായിയെക്കാൽ യോഗ്യൻ മറ്റാരുണ്ട്...? നമ്മുടെ പ്രീയപ്പെട്ട ഡിറ്റക്ടിവ് ചാരനല്ലേ... :)

      Delete
  16. കുറെ ബുദ്ധിമുട്ടിയാണെങ്കിലും അവസാനം വിമാനം കണ്ടെത്തിയല്ലോ.
    ഇനി പോയി നോക്കാം എന്തൊക്കെ വിശേഷങ്ങള്‍ കാത്തിരിക്കുന്നു എന്നറിയാന്‍.

    ReplyDelete
    Replies
    1. അതെ റാംജിഭായ്... ഒപ്പം മുരളിഭായ് ഉള്ളത് കൊണ്ട് ഒട്ടും ഭയക്കേണ്ട കാര്യമില്ല...

      Delete
  17. അവസാനം വിമാനം കണ്ടെത്തി. ഇനി താഴോട്ട് പോയി നോക്കാം.. എല്ലാവരും വരൂ.. സാറയ്ക്ക് താഴേക്ക് ഇറങ്ങാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ എടുത്തു കൊണ്ട് പോകാം.. (ഒരാള്‍ക്കൊരു ബുദ്ധിമുട്ട് വരുമ്പോഴാണല്ലോ നമ്മള്‍ സഹായിക്കേണ്ടത്. അല്ലേ?)

    ReplyDelete
    Replies
    1. ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഇല്ല നമ്മുടെ ശ്രീജിത്തിന്... അതാണ് ശ്രീജിത്ത് എൻ.പി... എൻ. പി. എന്ന് വച്ചാൽ നോ പ്രോബ്ലം... :)

      Delete
  18. വരാന്‍ വൈകിയതില്‍ ഞാൻ ക്ഷമിച്ചിരിക്കുന്നു ....എന്നോട് തന്നെ..... എന്നിരുന്നാലും മൊത്തം വായിച്ചിരിക്കും കുറച്ച് സമയമെടുക്കും...എന്തായാലും ഫിനിഷിംഗ് പോയിന്റില്‍ ഞാനും ഉണ്ടാവും കൂടെ.... വിരോധമുണ്ടോ....

    ReplyDelete
    Replies
    1. അത് കലക്കി... ഇനി ഇപ്പോൾ ഞാൻ പ്രത്യേകിച്ച് ക്ഷമിക്കേണ്ട കാര്യമില്ലല്ലോ വിനോദ്... :)

      പെട്ടെന്നോടിയെത്തിയാൽ ഫിനിഷിങ്ങ് പോയിന്റിന് മുമ്പ് തന്നെ ഒരുമിച്ച് ബാക്കിയുള്ള ദൂരം സഞ്ചരിക്കാം... പെട്ടെന്ന് വാ...

      Delete
  19. അജിത്‌ഭായ് ഇവിടെ ചുറ്റിത്തിരിയുന്നത് കാണുന്നുണ്ട്... കാറിന്റെ ഏ.സി ഒക്കെ പിന്നെ ശരിയാക്കാം... കമന്റ് പോരട്ടെ അജിത്‌ഭായ്... :)

    ReplyDelete
  20. നോവല് കഴിയുമ്പോ ഇവിടുത്തെ അന്തേവാസികള്‍ക്ക് എല്ലാംകൂടി ഗ്രീന്‍ലാന്റിലേക്ക് വിട്ടാലോ?
    ആ പ്രകൃതിയെ തൊട്ടറിഞ്ഞപോലെ..
    അസാധ്യ വിവരണം.!

    ReplyDelete
    Replies
    1. വിവരണം ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ജോസ്‌ലെറ്റ്...

      ഗ്രീൻലാന്റിലേക്ക് പോകുമ്പോൾ നമുക്ക് ജോ മാർട്ടിനെ തന്നെ വിളിക്കാം, വൈമാനികനായിട്ട്... :)

      Delete
  21. വിചാരിച്ച പോലെ എള്ളുപ്പമല്ലാട്ടോ ഈ സ്കീയിംഗ്!!

    ReplyDelete