Saturday 19 September 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 47



“എന്തൊരത്ഭുതം! ഇതെന്തായാലും നന്നായി നിങ്ങളെ തേടി അങ്ങോട്ട് വരാനിരിക്കുകയായിരുന്നു ഞാൻ” പിസ്റ്റളിന്റെ കുഴൽ അയാൾ എന്റെ വയറിൽ അമർത്തി. “നമ്മുടെ സുഹൃത്ത് മർവിൻ ഗോൺ‌ടിന് എന്താണ് പറയാനുള്ളതെന്ന് ഒന്ന് പോയി നോക്കിയാലോ?”

ഗോൺ‌ടിന്റെ അതേ ശൈലിയിലുള്ള സംഭാഷണം. പക്ഷേ, ഈ സ്വരത്തിലെ നിശ്ചയദാർഢ്യം ഒന്ന് വേറെ തന്നെയാണ്. ആ കണ്ണുകളിലെ പ്രത്യേക തിളക്കം അയാളുടെ മനസ്സിൽ ഒളിഞ്ഞിരിക്കുന്ന ദുരുദ്ദേശ്യത്തെ വെളിവാക്കുന്നതായിരുന്നു.

“എന്താണിതെല്ലാം എന്നെനിക്ക് മനസ്സിലാവുന്നില്ല  ഞാൻ പറഞ്ഞു. “ഗോൺ‌ട് അവിടെ ക്യാബിനിലുണ്ട്പക്ഷേ, ഈ വിമാനത്തിന്റെ പൈലറ്റ് ഞാനാണ് ഈ തോക്ക് ഒന്ന് മാറ്റിപ്പിടിച്ചാൽ നന്നായിരുന്നുഅറ്റ്ലാന്റിക്കിന് മുകളിലൂടെ പറന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഒരു അപകടമുണ്ടായിക്കാണാൻ ഒട്ടും താല്പര്യമില്ല എനിക്ക്

“മൈ ഡിയർ ഒരു കൈ പിന്നിൽ കെട്ടി വേണമെങ്കിൽ ഈ വിമാനം ചൈനയിലേക്കും അവിടെ നിന്ന് തിരിച്ചും പറത്താൻ എന്നെക്കൊണ്ടാവും നിങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ തന്നെ അതുകൊണ്ട് എനിക്കൊരു ഭയവുമില്ല

ഇയാളെ കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, മാത്രവുമല്ല അത്യന്തം അപകടകരവുമായിരിക്കുമത്. അയാളെ പ്രകോപിപ്പിക്കാൻ നിൽക്കാതെ ഞാൻ തിരിഞ്ഞ് ക്യാബിന് നേർക്ക് നടന്ന് ഡോർ തുറന്നു. പിറകോട്ട് തിരിഞ്ഞ് എന്നെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ച ഗോൺ‌ടിന്റെ മുഖത്ത് നിന്നും അത് മാഞ്ഞത് പെട്ടെന്നായിരുന്നു.

“ഹാരിസൺ?”  അമ്പരപ്പോടെ അയാളെ നോക്കി ഗോൺ‌ട് ഉച്ചരിച്ചു.

“അതെ ഞാൻ തന്നെ കിഴവാ...” ശേഷം ഹാരിസൺ പിസ്റ്റൾ കൊണ്ട് എന്റെ ചുമലിൽ തട്ടി. “അവിടെ സീറ്റിൽ ചെന്നിരുന്ന് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കൂ

ഗോൺ‌ടിന്റെ മുഖം വിവർണ്ണമാകുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. എങ്കിലും തന്റെ മനോധൈര്യം കൈവിടാതിരിക്കാൻ അയാൾ ശ്രമിക്കുന്നുണ്ടായിരുന്നു. ആ സന്ദർഭത്തിനൊരു അയവ് വരുത്തുവാനുള്ള മാർഗ്ഗം അയാൾ ആരായുന്നത് പോലെ തോന്നി.

“എന്താണിവിടെ നടക്കുന്നതെന്ന് ദയവായി ഒന്ന് പറയുമോ ആരെങ്കിലും?” എന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

“ഇറ്റ്സ് നോട്ട് യുവർ അഫയർ” ഹാരിസൺ തലയാട്ടി. “എനിക്ക് ചില കാര്യങ്ങൾ അറിയണം ഗ്രാന്റ് ബേയിൽ നിന്നും ഷാനൺ വരെ എത്തുവാൻ എത്ര സമയം വേണ്ടിവരുമെന്നാണ് നിങ്ങളുടെ കണക്കുകൂട്ടൽ?”

ഞാൻ ഗോൺ‌ടിന് നേരെ നോക്കി. സമ്മതഭാവത്തിൽ അയാൾ തലയാട്ടി.

“നാം ഷാനണിലേക്കല്ല പോകുന്നത് ഐസ്‌ലാന്റിലെ റെയ്ക്ജാവിക്ക് ആണ് നമ്മുടെ ഡെസ്റ്റിനേഷൻ  ഞാൻ പറഞ്ഞു.

“ഓഹോ അങ്ങനെയും ഒരു വഴിത്തിരിവോ? എന്നിട്ട് എത്ര ദൂരം താണ്ടി നാം ഇപ്പോൾ?”

“വെറും അറുനൂറ് മൈൽ മാത്രം

അയാൾ വെളുക്കെ ചിരിച്ചു. “ഐസ്‌ലാന്റ് എങ്കിൽ ഐസ്‌ലാന്റ് അയർലണ്ട് തന്നെ വേണമെന്നില്ല” അയാൾ ഗോൺ‌ടിന് നേരെ നോക്കി. “മർവിൻ നിങ്ങൾ ശരിക്കും ഒരു വിഡ്ഢി തന്നെ എന്റെ വീതം വേണമെന്ന് മാത്രമല്ലേ ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടുള്ളൂ?”

“ഓൾ റൈറ്റ്, ഓൾ റൈറ്റ്…!” കൂടുതലൊന്നും പറയാൻ അനുവദിക്കാതെ ഗോൺ‌ട് കൈ ഉയർത്തി. “അതിവിടെ പരസ്യം ചെയ്യേണ്ട കാര്യമില്ല നമുക്ക് അപ്പുറത്ത് മാറി ഇരുന്ന് സംസാരിക്കാം

ഹാരിസൺ കതകിൽ നിന്നും പിടി വിട്ട് വിമാനത്തിന്റെ പിൻ‌ഭാഗത്തേക്ക് നടന്നു. ഗോൺ‌ട് എഴുന്നേറ്റ് പുറത്തിറങ്ങി കതകടച്ചിട്ട് അയാളെ പിന്തുടർന്നു. ഏതാണ്ട് അഞ്ച് മിനിറ്റോളം അവരവിടെ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നുവെങ്കിലും എന്താണതെന്ന് മനസ്സിലാക്കുവാനും മാത്രം ശബ്ദം ഉള്ളിലേക്ക് എത്തുന്നുണ്ടായിരുന്നില്ല.

പെട്ടെന്നാണതുണ്ടായത് അല്പം അകലെ നിന്നും എന്ന പോലെ മുഴങ്ങിക്കേട്ട വെടിയൊച്ച  അടുപ്പിച്ചുള്ള രണ്ടെണ്ണം പിന്നെ ഒരു നിമിഷത്തെ ഇടവേളയ്ക്ക് പിന്നാലെ മൂന്നെണ്ണം കൂടി ക്യാബിൻ ഡോർ തുളച്ച് കടന്നുവന്ന രണ്ട് വെടിയുണ്ടകൾ തട്ടി വിൻഡ് സ്ക്രീൻ ചിന്നിച്ചിതറി.

വിമാനം ഓട്ടോമാറ്റിക്ക് പൈലറ്റ് കൺ‌ട്രോളിലേക്ക് മാറ്റി ഞാൻ പെട്ടെന്ന് സീറ്റ് ബെൽറ്റ് അഴിച്ചു. ചാടിയെഴുന്നേറ്റ് തിരിഞ്ഞതും ക്യാബിൻ ഡോർ മലർക്കെ തുറന്ന് ഗോൺ‌ട് എന്റെ കൈകളിലേക്ക് പതിച്ചു. അയാളെ താങ്ങിപ്പിടിച്ച് ഞാൻ അടുത്ത സീറ്റിലേക്ക് ഇരുത്തി. അയാളുടെ കഴുത്തിൽ നിന്നും ഫ്ലയിങ്ങ് ജാക്കറ്റിന്റെ ബട്ടൺസ്  അഴിക്കാൻ ശ്രമിക്കവെ ആ കരങ്ങൾ ഒരു നിമിഷം എന്റെ ജാക്കറ്റിൽ മുറുകെ പിടിച്ചു. അടുത്ത നിമിഷം അയാളുടെ വായിൽ നിന്നും രക്തം പുറത്തേക്കൊഴുകി. പിന്നെ ഒന്ന് പിന്നോട്ടാഞ്ഞ് ഇരുവശങ്ങളിലേക്കും തലയിട്ടടിച്ച് ദൃഷ്ടികൾ അനന്തതയിലേക്ക് പായിച്ച് ആ ശരീരം നിശ്ചലമായി

ക്യാബിന് പുറത്തുള്ള ഇടനാഴിയിൽ കമഴ്ന്ന് കിടക്കുകയായിരുന്നു ഹാരിസൺ. അരികിൽ ചെന്ന് പതുക്കെ ഞാൻ അയാളെ മലർത്തിയിട്ടു. അയാളും മരണത്തെ പുൽകിക്കഴിഞ്ഞിരുന്നു. രണ്ട് വെടിയുണ്ടകാളാണ് ആ ശരീരത്തിൽ കൂടി കടന്ന് പോയിരിക്കുന്നത്. എന്തായാലും ഒരു കാര്യം തീർച്ച ജീവിതത്തിലെ ഏറ്റവും വലിയ കുരുക്കിലാണ് ഞാൻ വന്ന് പെട്ടിരിക്കുന്നത് പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിൽ രണ്ട് മൃതദേഹങ്ങളോടൊപ്പം ഞാൻ ഒറ്റയ്ക്ക് ഇത്രയും ഗൌരവതരമായ ഒരു സന്ദർഭം ഇതിന് മുമ്പ് നേരിടേണ്ടി വന്നിട്ടില്ല എന്നതാണ് വാസ്തവം.

ഗാലറിയിൽ ചെന്ന് ഞാൻ തെർമോഫ്ലാസ്കിൽ നിന്നും അല്പം കോഫി ഗ്ലാസിലേക്ക് പകർന്നു. ശേഷം ഒരു സിഗരറ്റിന് തീ കൊളുത്തി. എന്താണിനി ഞാൻ ചെയ്യേണ്ടത്? അതായിരുന്നു എന്റെ ചിന്ത. ആ മൃതദേഹങ്ങൾ രണ്ടും താഴെ കടലിൽ ഉപേക്ഷിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നിരുന്നാലും എവിടെയെങ്കിലും ലാന്റ് ചെയ്യാതിരിക്കാൻ കഴിയില്ലല്ലോ എനിക്ക്. പക്ഷേ, ഒരു നൂറായിരം ചോദ്യങ്ങൾക്കായിരിക്കും അത് തുടക്കമിടുക. ലാന്റ് ചെയ്തയിടത്ത് വിമാനം ഉപേക്ഷിച്ച് കടന്നു കളഞ്ഞാൽ തന്നെ പിന്നീടുണ്ടാകാൻ പോകുന്ന അന്വേഷണങ്ങളും മറ്റും ഒടുവിൽ വന്നെത്തുക എന്നിലേക്ക് തന്നെയായിരിക്കും. അങ്ങനെയൊരു അവസ്ഥ ഒട്ടും തന്നെ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഏറ്റവും ഉചിതം ആ രണ്ട് ജഡങ്ങളുമായി അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിലേക്ക് വിമാനവുമായി അപ്രത്യക്ഷമാകുക എന്നതാണ്. പക്ഷേ, അനന്തമായി പരന്ന് കിടക്കുന്ന മഹാസമുദ്രത്തിൽ നിന്നും രക്ഷപെടുവാനുള്ള സാദ്ധ്യത അങ്ങേയറ്റം കുറവാണ്. പിന്നെയൊന്ന് ഏതെങ്കിലും വിജനമായ കരയോടടുക്കുമ്പോൾ എൻ‌ജിൻ ഓഫ് ചെയ്ത് വിമാനം ഉപേക്ഷിച്ച് ചാടുക എന്നതാണ്. പക്ഷേ, അതിൽ ഘടിപ്പിച്ചിരിക്കുന്ന ഓക്സിലറി ടാങ്കുകളിലെ ഇന്ധനം മൂലം നിലം തൊട്ടയുടൻ തന്നെ വിമാനം തകർന്ന് കത്തിയമരും എന്നതിന് യാതൊരു സംശയവുമില്ല.

എനിക്ക് വേണ്ടിയിരുന്നത് അതൊന്നുമായിരുന്നില്ല. ഒരു പക്ഷേ, തീർത്തും അസാദ്ധ്യമായിരിക്കാം എന്റെ കണക്കുകൂട്ടൽ. മനുഷ്യവാസം ഇല്ലാ‍ത്ത ഏതെങ്കിലും പ്രദേശത്ത് തകർന്ന് വീഴുകയാണെങ്കിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകാൻ എളുപ്പമാണ്. അതേ സമയം നാഗരികതയുമായി അത്ര ദൂരെയല്ലാതെ അധികം കഷ്ടപ്പെടാതെ നടന്നെത്താൻ സാധിക്കുന്ന ഇടവുമായിരിക്കണം.

ഒടുവിൽ പരിഹാരം കണ്ടെത്തിയതും അതെത്ര ലളിതമായിരുന്നുവെന്നോർത്ത് ഞാൻ പൊട്ടിച്ചിരിച്ചു പോയി. തിരികെ പൈലറ്റ് സീറ്റിൽ ചെന്നിരുന്ന് ഞാൻ ചാർട്ട് എടുത്ത് നിവർത്തി. അതെ ഞാൻ തേടിക്കൊണ്ടിരുന്ന ഇടം ഒറ്റ നോട്ടത്തിൽ തന്നെ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. ഗ്രീൻലാന്റിന്റെ തെക്ക് പടിഞ്ഞാറൻ തീരത്തിനും മുക്കുവ ഗ്രാമമായ സാൻഡ്‌വിഗിനും ഇടയിലുള്ള ജൂലിയൻ ഹാബ് ബൈറ്റ്ചെങ്കുത്തായ മലകൾക്കിടയിലൂടെ ഉള്ളിലേക്ക് കയറി കിടക്കുന്ന ക്രീക്കും അതിനപ്പുറമുള്ള മഞ്ഞണിഞ്ഞ ഗിരിശൃംഗങ്ങളും

ഒരു പക്ഷേ, ഭൂമിയിലെ ഏറ്റവും വിജനമായ പ്രദേശമായിരിക്കും അത്. പല വർഷങ്ങളിലായി ഒന്നിലധികം വിമാനങ്ങൾ ആ പ്രദേശത്തിന് മുകളിൽ വച്ച് ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമായിട്ടുണ്ട്. ആ പട്ടികയിൽ അവർ ഈ ഹെറോൺ വിമാനത്തെയും എഴുതിച്ചേർക്കട്ടെ. ഷാനൺ വിമാനത്താവളത്തിൽ ഇറങ്ങേണ്ട സമയമായിട്ടും കാണാതെയാകുമ്പോൾ അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിലെവിടെയോ മുങ്ങിക്കിടക്കുന്നുണ്ടാവുമെന്ന് ബന്ധപ്പെട്ട അധികാരികൾ കരുതിക്കൊള്ളും.

തീരത്തേക്ക് ഉള്ള ദൂരം വളരെ ശ്രദ്ധയോടെ കണക്ക് കൂട്ടിയെടുത്തു. ഇനിയും നാനൂറ്റിയമ്പത് മൈൽ താണ്ടുവാനുണ്ട്.  ഡയലിൽ കാണിക്കുന്നത് പ്രകാരം പിന്നെയും അഞ്ഞൂറ് മൈൽ പറക്കുവാനുള്ള ഇന്ധനം ടാങ്കുകളിലുണ്ട്. ആകെക്കൂടി എനിക്ക് ചെയ്യേണ്ടത് ഇത്ര മാത്രംവിമാനം ഓട്ടോമാറ്റിക്ക് പൈലറ്റ് കൺ‌ട്രോളിലേക്ക് മാറ്റിയ ശേഷം ഓക്സിലറി ടാങ്കുകൾ ഓൺ ചെയ്യാതെ ചാടുക. ഒരു പക്ഷേ, ഒരു അമ്പത് മൈൽ കൂടി വിമാനം പിന്നെയും പറക്കുമായിരിക്കും. പിന്നെ നോർമൽ ടാങ്കിലെ ഇന്ധനം തീരുന്നതോടെ താഴോട്ട് മൂക്ക് കുത്തുന്ന വിമാനം മഞ്ഞുമലകളിൽ പതിച്ച് ഒരു ബോംബ് സ്ഫോടനം പോലെ പൊട്ടിത്തെറിച്ച് കത്തിയമരും.

ഈ പദ്ധതിയിൽ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം വിമാനത്തിൽ നിന്നും കൃത്യമായി എങ്ങനെ പുറത്ത് ചാടും എന്നതാണ്. വ്യക്തമായ കണക്കുകൂട്ടലോടെ ചെയ്യേണ്ട അല്പം റിസ്ക് നിറഞ്ഞ പ്രവൃത്തിയാണത്.  അതിന് ഞാൻ തയ്യാറായേ മതിയാവൂ. ഒരു സിഗരറ്റിന് തീ കൊളുത്തി ഞാൻ ഓട്ടോമാറ്റിക്ക് പൈലറ്റ് കൺ‌ട്രോളിനരികിലേക്ക് ദൃഷ്ടി പായിച്ചു. പക്ഷേ, അതിന് പകരം എന്റെ നോട്ടം അരികിലെ സീറ്റിൽ ഇരിക്കുന്ന ഗോൺ‌ടിന്റെ ചേതനയറ്റ മുഖത്തേക്കായിരുന്നു പതിച്ചത്. അത്ര സുഖകരമായ കാഴ്ച്ചയായിരുന്നില്ല അത്. അയാളുടെ ശരീരം സീറ്റിന്റെ അങ്ങേയറ്റത്തേക്ക് പതുക്കെ തള്ളി മാറ്റിയിട്ട് ഓട്ടോമാറ്റിക്ക് പൈലറ്റ് കൺ‌ട്രോൾ സ്വിച്ച് ഓഫ് ചെയ്ത് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.

ഇനി ആകെക്കൂടി അവശേഷിക്കുന്നത് സാൻഡ്‌വിഗിലെ എന്റെ സുഹൃത്ത് ഒലാഫ് റസ്മൂസെന്റെ ഫാമിലെ കോട്ടേജിൽ കയറിച്ചെല്ലുമ്പോൾ അദ്ദേഹത്തെ വിശ്വസിപ്പിക്കുവാൻ പറ്റിയ ഒരു കഥ മെനയുക എന്നതാണ്. അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഫ്രെഡറിക്സ്‌ബോർഗ്ഗിനെയും സാൻഡ്‌വിഗിനെയും ബന്ധിപ്പിക്കുന്ന ഒരു മലയോര പാതയുണ്ട്. കഴിഞ്ഞ തവണ കണ്ട സമയത്ത് ആ പ്രദേശത്ത് നായാട്ടിന് പോകുവാൻ ഞാൻ പദ്ധതിയിട്ടിരുന്നതും പക്ഷേ, നടക്കാതെ പോയതും അദ്ദേഹത്തോട് പറഞ്ഞിട്ടുള്ളതാണ്. ഇത്തവണ അതിനിറങ്ങി തിരിച്ച് ചെറിയൊരു വാഹനാപകടം ഉണ്ടായതായും വാഹനം നഷ്ടപ്പെട്ടതായും പറഞ്ഞ് വിശ്വസിപ്പിക്കാം കഥയുടെ ത്രെഡ് എന്തായാലും ലഭിച്ചിരിക്കുന്നു. എത്രമാത്രം തന്മയത്വത്തോടെ അത് അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കാം എന്നതിലായിരുന്നു പിന്നീട് എന്റെ മുഴുവൻ ശ്രദ്ധയും.

                                      * * * * * * * * * * * * *

കടലിന് മുകളിലൂടെ പറക്കവെ വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് പതുക്കെ കുറച്ച് ഞാൻ മുവ്വായിരം അടിയിലേക്ക് കൊണ്ടുവന്നു. താഴെ, അൽപ്പം മുന്നിലായി കര പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. നിലാവിന്റെ നീല വെളിച്ചത്തിൽ അങ്ങകലെ ഗ്രീൻലാന്റിലെ മഞ്ഞുമലകളുടെ ശൃംഗങ്ങൾ നൂലിൽ കോർത്ത പളുങ്ക് മണികൾ പോലെ തിളങ്ങി.

വിജനമായ മുനമ്പിന് കിഴക്ക് ഭാഗത്തുള്ള ജൂലിയൻഹാബ് ഉൾക്കടലിന് മുകളിൽ പരന്ന് കിടക്കുന്ന  മൂടൽ‌മഞ്ഞിന്റെ ആവരണം, കാറ്റിന്റെ വേഗത അഞ്ച് നോട്ട്സിൽ അധികമാകാൻ തരമില്ല എന്ന് സൂചിപ്പിക്കുന്നു. എങ്കിലും അത് ആശ്വാ‍സം പകരുന്ന വസ്തുതയായിരുന്നു. കുത്തനെയുള്ള മലയിടുക്കുകൾക്കിടയിൽ കയറിക്കിടക്കുന്ന ഉൾക്കടലിനപ്പുറത്തുള്ള താഴ്‌വാരത്തിൽ എവിടെയെങ്കിലും പാരച്യൂട്ടിൽ ഇറങ്ങുവാൻ കഴിയുമെന്ന് തന്നെയാണ് കരുതുന്നത്.

വിള്ളൽ വീണ വിൻഡ് സ്ക്രീനിലൂടെ അടിച്ചുകയറുന്ന ശീതക്കാറ്റ് മൂലം ക്യാബിനുള്ളിൽ അസഹനീയമായ തണുപ്പ് അനുഭവപ്പെട്ടു. ഇൻസ്ട്രുമെന്റ് പാനലിലെ വിവിധ ഡയലുകളിൽ നിന്നും പ്രസരിക്കുന്ന പ്രകാശം പലപ്പോഴും കാഴ്ച്ചയ്ക്ക് മങ്ങലേൽപ്പിക്കുന്നത് പോലെ തോന്നി.

ദൂരെ മഞ്ഞുപുതപ്പിന്റെ ആവരണം അവസാനിക്കുന്നയിടത്ത് നിലാവെളിച്ചം പതിച്ച് ഉൾക്കടലിലെ വെള്ളം രജതവർണ്ണമാർന്ന് വെട്ടിത്തിളങ്ങി. ഒരു പൂന്തോണി കണക്കെ പർവ്വതശിഖരത്തിലേക്ക് നീങ്ങുന്ന തിങ്കൾക്കീറ് എല്ലാം വളരെ വ്യക്തമായി കാണുവാനാകുന്നു ഇപ്പോൾ
   
സമയമായിരിക്കുന്നു വിമാനത്തിന്റെ വേഗത കുറച്ച് നിയന്ത്രണം ഓട്ടോ‍ പൈലറ്റ് മോഡിലേക്ക് മാറ്റിയിട്ട് ഞാൻ സീറ്റ് ബെൽറ്റിന്റെ ബക്കിൾ അഴിച്ചു. കോ-പൈലറ്റിന്റെ സീറ്റിൽ ഇരിക്കുന്ന ഗോൺ‌ടിനെ ഒരു നിമിഷം ഞാൻ നോക്കി. സീറ്റിന്റെ മറുവശത്തേക്ക് തള്ളി മാറ്റിയിരുന്ന ആ ശരീരം വീണ്ടും ഇപ്പുറത്തേക്ക് നീങ്ങിയിരിക്കുന്നു. അയാളുടെ കണ്ണുകൾ എന്നെത്തന്നെ തുറിച്ച് നോക്കുന്നത് പോലെ പാതി തുറന്ന വായ കൊണ്ട് എന്തോ എന്നോട് പറയുവാൻ തുനിയുന്നത് പോലെ ഇൻസ്ട്രുമെന്റ് പാനലിൽ നിന്നുമുള്ള വെട്ടത്തിൽ അയാളുടെ ശിരസ്സ് അല്പം മുന്നോട്ട് കുനിഞ്ഞിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

പതുക്കെ എഴുന്നേറ്റ് പിറകിലെ ഇരുട്ടിലേക്ക് ഞാൻ നീങ്ങി. ഹാരിസന്റെ ജഡത്തിൽ തട്ടി മുന്നോട്ട് ഇടറി വീഴവേ എന്റെ ഒരു കൈ അയാളുടെ തണുത്ത് മരവിച്ച മുഖത്താണ് സ്പർശിച്ചത്. പതിവ് പോലെ ഗ്രസിച്ച ഭയത്താൽ എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. എങ്കിലും ഇരുട്ടിലൂടെ തപ്പിത്തടഞ്ഞ് ഒരു വിധം ഞാൻ വിമാനത്തിന്റെ പിൻ‌ഭാഗത്തേക്ക് നീങ്ങി, എക്സിറ്റ് ഹാച്ചിന്റെ റിലീസ് ഹാന്റിലിൽ കൈ വച്ചു.     

തുറന്ന വാതിലിലൂടെ പുറത്തെ ശൂന്യതയിലേക്ക് സംശയലേശമെന്യേ ഞാൻ കാലെടുത്ത് വച്ചു. അന്തരീക്ഷത്തിലെ കൊടുംതണുപ്പിലും ഞാൻ ആ സ്വാതന്ത്ര്യം തിരിച്ചറിഞ്ഞു. സ്ലോ മോഷനിലെന്ന പോലെ കരണം മറിഞ്ഞ് താഴോട്ട് പതിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു നിമിഷം ഞാൻ മുകളിലെ വിമാനത്തിലേക്ക് കണ്ണോടിച്ചു. കറുത്ത ഒരു പ്രേതം കണക്കെ കിഴക്ക് ദിശയിലേക്ക് അത് പ്രയാണം തുടർന്നു കൊണ്ടിരിക്കുന്നു

പാരച്യൂട്ട് നിവർത്തുന്നതിനായി അതിന്റെ റിങ്ങിലേക്ക് എന്റെ വിരലുകൾ നീണ്ടതും എന്റെ തൊണ്ട വരണ്ടു. സകല ശക്തിയും പുറത്തെടുത്ത് ഞാൻ റിങ്ങിൽ പിടിച്ച് വലിച്ചു.  താഴോട്ടുള്ള പ്രയാണം തുടർന്നുകൊണ്ടേയിരിക്കുന്നു. എന്നാൽ പെട്ടെന്നൊരു നിമിഷം ആ ശബ്ദം ഞാൻ കേട്ടു. അതെ... പ്രക്ഷുബ്ധമായ മനസ്സിന് ആശ്വാസം പകരുന്ന ആ ശബ്ദം തലയ്ക്ക് മുകളിൽ പാരച്യൂട്ട് വിടരുന്ന ശബ്ദം കാറ്റ് നിറയുവാൻ തുടങ്ങിയതും വിടർന്ന് തുടങ്ങുന്ന ഒരു ശ്വേതപുഷ്പം കണക്കെ അത് വളർന്ന് വലുതായിക്കൊണ്ടിരുന്നു. ക്രീക്കിന് മുകൾഭാഗത്തെ കുന്നിൻപ്രദേശത്തേക്ക് പതുക്കെ പറന്നിറങ്ങുകയായിരുന്നു ഞാൻ.

(തുടരും)

35 comments:

  1. കഥയുടെ ചുരുൾ പതുക്കെ നിവരുന്നു... ഈ ലക്കത്തിന്റെ കുറേ ഭാഗം മുമ്പ് വായിച്ചത് പോലെ തോന്നുന്നുണ്ടോ ആർക്കെങ്കിലും...? :)

    ReplyDelete
    Replies
    1. ഉണ്ട്. നോവല്‍ തുടങ്ങിയത് അതിമനോഹരമായ ആ വരികളിലൂടെ അല്ലേ..

      Delete
    2. ഓർമ്മയുണ്ടല്ലേ... വളരെ സന്തോഷം ജോസ്‌ലെറ്റ്...

      Delete
  2. ഹാവൂ!!!!!ആകെ ശ്വാസം മുട്ടുന്നല്ലോ!!!!!!!എന്തൊക്കെയാ ഈ സംഭവിക്കുന്നത്‌???

    ReplyDelete
    Replies
    1. അതെ സുധീ... ഒരിക്കലും ചിന്തിച്ച് പോലും പോകാത്ത വഴികളിലൂടെയാണ് കഥാകൃത്ത് നമ്മളെ കൈപിടിച്ച് കൊണ്ടുപോകുന്നത്... ഹാറ്റ്സ് ഓഫ് റ്റു ജാക്ക് ഹിഗ്ഗിൻസ്...

      Delete
  3. അജിത്‌ ഭായ് പറഞ്ഞിരിക്കുന്നത് അന്നന്നത്തെ ജോലി അന്നന്നു ചെയ്തു തീർത്തു പഠിക്കണമെന്നാണ്. സോ ഞാൻ വേഗം അടുത്ത ലഖം വായിച്ചു. കഴിഞ്ഞാഴ്ച തോക്കും പിടിച്ചു നിന്ന് ആകെ ടെൻഷൻ അടിപ്പിച്ചു ഇതിപ്പം ആകെ ദുരൂഹത നിറച്ചു കൊണ്ട് അങ്ങേരു സേഫ് ആയി ലാന്റു ചെയ്യുവോ വിനുവേട്ടാ. അല്ല ഈ സുധി ഇത്ര വേഗം ഇങ്ങെത്തിയോ? ഇത്ര പെട്ടെന്ന് വിരുന്തു പോക്കൊക്കെ കഴിഞ്ഞോ?

    ReplyDelete
    Replies
    1. അജിത്‌ഭായിയുടെ ഉപദേശം എല്ലാവരും അനുസരിക്കണമെന്നാണ് എനിക്കും പറയാനുള്ളത്.... :)

      സേഫായി ലാന്റ് ചെയ്തതുകൊണ്ടല്ലേ ഗീതാജീ, ജോ മാർട്ടിൻ ഈ ഫ്ലാഷ് ബാക്ക് നമുക്ക് മുന്നിൽ അവതരിപ്പിച്ചത്...

      Delete
    2. പിന്നെ... പറഞ്ഞത് പോലെ, സുധീ... ഞങ്ങളുടെ നാട്ടിലാ ഇപ്പോൾ കറക്കം അല്ലേ? രണ്ട് പേരും കൃത്യമായി ക്ലാസിൽ വന്നില്ലെങ്കിൽ... പറഞ്ഞേക്കാം... ങ്‌ഹാ...

      Delete
    3. ഇന്നലെ വന്നേയുള്ളു ഗീതേച്ചീ,വിനുവേട്ടാ.

      Delete
  4. അങ്ങനെ വരട്ടെ... അപ്പൊ ദതാണ്‌ നമ്മൾ കഥയുടെ ആദ്യ ഭാഗത്ത്‌ വായിച്ചത്‌...

    ഇനി ബാക്കി ഡീറ്റയിത്സ്‌ വരട്ടെ

    ReplyDelete
    Replies
    1. അതെ ശ്രീ... ഈ സംഭവമാണ്‌ ഒരു ഭീകര സ്വപ്നമായി പിന്നീട് പലപ്പോഴും ജോ മാർട്ടിനെ വെളുപ്പാംകാലത്ത് വേട്ടയാടിക്കൊണ്ടിരിക്കുന്നത്...

      Delete
  5. സംഗതി ഇതെഴുതിയവനെ തൊഴണം.!
    വിവര്‍ത്തന കലയ്ക്കും തൊഴി'....ലു..റപ്പ്

    ReplyDelete
    Replies
    1. ഈ അഭിനന്ദനങ്ങൾ സ്നേഹപൂർവ്വം സ്വീകരിക്കുന്നു ജോസ്‌‌ലെറ്റ്...

      Delete
  6. ഇത്രേമൊക്കെ വായിച്ചില്ലേ!! ഇനി നമുക്കും ഒരു കിടിലന്‍ നോവലെഴുത്യാല്‍ എന്താന്ന് തോന്നും. അതാണീ ത്രില്ലര്‍ കഥകള്‍ വായിച്ചാലുള്ള ഒരു കൊഴപ്പം.

    അല്ല വിനുവേട്ടാ, നമുക്ക് ഓരോ ദിവസവും ഒരു പോസ്റ്റ് ഇട്ടാലെന്താ പ്രശ്നം? ഇപ്പ പെട്ടെന്ന് പെട്ടെന്ന് വായിക്കാന്‍ തോന്നുന്നുണ്ടെന്നേ

    ReplyDelete
    Replies
    1. അജിത്തേട്ടൻ പറഞ്ഞതു കേട്ടില്ലേ വിനുവേട്ടാ, ഓരോ ദിവസോം അങ്ങെഴുതിയാലെന്താ ....!!

      Delete
    2. അജിത്‌ഭായ് ഒരു കോട്ടയം പുഷ്പനാഥായി മാറുമോ...? :)

      @ അജിത്‌ഭായ് & കുഞ്ഞൂസ്... ആഗ്രഹം ഇല്ലാതല്ലാട്ടോ... പക്ഷേ, സമയം വേണ്ടേ...? വാരാന്ത്യത്തിൽ ലഭിക്കുന്ന വിശ്രമ സമയത്താണീ എഴുത്ത്... മാത്രമല്ല, പെട്ടെന്നെഴുതി തീർത്താൽ, അടുത്ത നോവൽ റെഡിയല്ല താനും...

      അല്ല, തീരുമ്പം തീരുമ്പം പണി തരാൻ ഞാനെന്താ കുപ്പീന്നിറങ്ങിയ ഭൂതാ...? :)

      Delete
    3. അജിത്തേട്ടന്‍ പറഞ്ഞ രണ്ടു കാര്യവും എനിയ്ക്കും പലപ്പഴും തോന്നാറുണ്ട് [നോവലെഴുതിയാലോ എന്നതും ഡെയ്‌ലി പോസ്റ്റിടുന്നതും]

      Delete
    4. ങേ?????!!!???!!???

      നിത്യേനയെന്നോണം ബ്ലോഗിൽ വന്നിരുന്ന ആളാ ഈ പറയുന്നത്‌.

      Delete
  7. എപ്പഴാ ഒന്ന് നിലത്തെത്തുക , ഇനീം ശ്വാസം പിടിച്ചിരിക്കണമല്ലോ ന്റെ ബദരീങ്ങളെ..... !

    ReplyDelete
    Replies
    1. നിലത്തെത്തീന്നങ്ങ് ആശ്വസിച്ചോളൂ കുഞ്ഞൂസ്... എന്തിനാ വെറുതെ ശ്വാസം പിടിച്ച് വച്ച് വിഷമിക്കുന്നത്...?

      Delete
  8. ഇതിത്തിരി ശ്വാസം പിടിച്ച് വായിച്ചു ഇത്തവണ. ശരിക്കും വിറച്ചു പോയി ...!

    ReplyDelete
  9. ഇതിത്തിരി ശ്വാസം പിടിച്ച് വായിച്ചു ഇത്തവണ. ശരിക്കും വിറച്ചു പോയി ...!

    ReplyDelete
    Replies
    1. അശോകൻ മാഷും ശ്വാസം പിടിച്ചു വച്ചോ...! ശരിക്കും ത്രില്ലിങ്ങായി അല്ലേ?

      Delete
  10. തുടങ്ങിയ ഇടത്ത് തിരിച്ചെത്തി. രണ്ടു ശവങ്ങളുമായി പറന്നകലുന്ന വിമാനം മറക്കാനാവാത്തതാണ്.

    ReplyDelete
    Replies
    1. അതെ.... അകലങ്ങളിലേക്കുള്ള യാത്ര....

      Delete
  11. ഹായ് കഥയുടെ കെട്ടഴിച്ച് തുടങ്ങിയല്ലോ..
    പിന്നെ
    ‘ഒരു പക്ഷേ, ഭൂമിയിലെ ഏറ്റവും വിജനമായ പ്രദേശമായിരിക്കും അത്. പല വർഷങ്ങളിലായി ഒന്നിലധികം വിമാനങ്ങൾ ആ പ്രദേശത്തിന് മുകളിൽ വച്ച് ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമായിട്ടുണ്ട്. ആ പട്ടികയിൽ അവർ ഈ ഹെറോൺ വിമാനത്തെയും എഴുതിച്ചേർക്കട്ടെ. ‘
    മ്ടെ കാണാതായ മലേഷ്യൻ ബീമാനവും ഈ വഴീക്കാവോ പോയിട്ടുണ്ടാകുക ?

    ReplyDelete
    Replies
    1. ഒന്നും പറയാൻ പറ്റില്ല മുരളിഭായ്.... ആർക്കറിയാം...!

      Delete
  12. രണ്ടു ശവവും ഒരുപാട് ചോദ്യങ്ങളും കൊണ്ട് വിമാനം അങ്ങകലേക്ക് മറയുകയാണ്..... ഞാനീ ആശ്വാസത്തിന്‍റെ പാരച്യൂട്ടില്‍ പറന്നിറങ്ങുകയാണ്..... ഒന്നു ശ്വാസം വിട്ടോട്ടെ......

    ReplyDelete
    Replies
    1. അതെ, മുൾ മുനയിൽ നിന്നും ആശ്വാസത്തിന്റെ തണലിലേക്ക്...

      Delete
  13. വിനുവേട്ടാ.. ഇപ്പറഞ്ഞതില്‍ ഒരു വ്യക്തത പോരല്ലോ..
    ജോയ്ക്ക് ഇതുവരെ ഇവരുടെ ഉദ്ദേശം എന്താണെന്നു അറിയില്ല എന്നാണല്ലോ പറയുന്നത്.. പിന്നെ ആര്‍ണി എടുത്തുകൊണ്ടു വന്ന മരതക കല്ലിന്‍റെ കാര്യം ജോ വ്യക്തമായി പറയുന്നതെങ്ങിനെ? ഈ ജോയും ഒരു കള്ളന്‍ ആണോ..?

    ReplyDelete
    Replies
    1. അതെന്താ ശ്രീജിത്തേ ഇപ്പോൾ അങ്ങനെയൊരു സംശയം? ഇത് ഫ്ലാഷ് ബാക്ക് അല്ലേ?

      ആർണി ആ മരതകക്കല്ലുകളിലൊന്ന് ഇലാനയ്ക്ക് കൊടുത്തിട്ട് പോകുന്നത് ജോ കാണുന്നുണ്ടല്ലോ... പിന്നീട് ക്ര‍ാഷ് സൈറ്റിൽ ഫോഗെലിനൊപ്പം ചെല്ലുമ്പോൾ തീർച്ചയായും ആ വിമാനം ജോ തിരിച്ചറിയുന്നുണ്ട്... ഫോഗെലും സ്ട്രാട്ടണും കൂടി ക്യാബിനുള്ളിൽ കയറി എന്തോ തിരയുന്നത് കണ്ടപ്പോഴാണ് വിമാനത്തിനുള്ളിൽ എന്തോ ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നുവെന്ന വസ്തുത ക്ലിക്കാവുന്നതും ആർണിയുടെ കൈയിലെ മരതകക്കല്ലിനെ അതിനോ‍ാട് കൂട്ടി വായിക്കുന്നതും... പിന്നീടെല്ലാം സാഹചര്യത്തെളിവുകൾ വച്ചുകൊണ്ടുള്ള ഒരു സേതുരാമയ്യർ കളി ആയിരുന്നില്ലേ... മറന്നുപോയോ എല്ലാം...?

      അടുത്ത ലക്കത്തിൽ കൂടുതൽ വ്യക്തമാകും ശ്രീജിത്തേ...

      Delete
  14. That was truly thrilling. Just like watching a movie. Nice presentation Vinuvettan...

    ReplyDelete
    Replies
    1. വളരെ സന്തോഷം സുധീർഭായ്... ഒരാഴ്ച്ചയായിട്ടും കണ്ടില്ലല്ലോ എന്ന് വിചാരിച്ചു...

      Delete
  15. തികച്ചും ആകാംക്ഷയോടെ വായിച്ചു. മുന്നെയുള്ള ഭാ‍ഗങ്ങൾ വായിക്കണം.

    ReplyDelete
  16. ഞാനിപ്പോഴാണ് ഇവിടെയെത്തിയത്. ഇനി വേഗം അടുത്ത ലക്കങ്ങളൊക്കെ വായിച്ചു തീര്‍ക്കട്ടെ...

    ReplyDelete