“ഏത്…? വെളുത്ത മുടിയുള്ള സുന്ദരനായ ആ ചെറുപ്പക്കാരനോ…? ഹൌ ഇന്ററസ്റ്റിങ്ങ്…!” അവളുടെ കണ്ണുകൾ വിടർന്നു.
സംശയഭാവത്തിൽ അവളെ നോക്കിയ
ഫോഗെലിന്റെ പുരികം ചുളിഞ്ഞു. എന്നാൽ അതേക്കുറിച്ച് വിശദമാക്കാൻ നിൽക്കാതെ അവൾ പറഞ്ഞു.
“വിരോധമില്ലെങ്കിൽ… ഞാൻ ഉറങ്ങാൻ പോകുന്നു… നല്ല ക്ഷീണമുണ്ട്…”
“തീർച്ചയായും മൈ ഡിയർ…” ഫോഗെലിന്റെ സ്വരത്തിൽ ഉത്ക്കണ്ഠ നിറഞ്ഞിരുന്നു. “ഞാൻ കൊണ്ടു വിടാം
റൂമിൽ …”
“ഹേയ്, അതിന്റെ ആവശ്യമൊന്നുമില്ല…”
“നോൺസെൻസ്… ഞാൻ വരാമെന്ന് പറഞ്ഞില്ലേ…? നേരം വല്ലാതെ വൈകിയിരിക്കുന്നു… വല്ലാത്തൊരു ദിവസം തന്നെയായിരുന്നു… നാളെ
ഒരു പക്ഷേ, ഇതിലും നീണ്ടതായേക്കാം…” ഫോഗെൽ പറഞ്ഞു.
എല്ലാവരും എഴുന്നേറ്റു.
“താങ്ക് യൂ മിസ്റ്റർ മാർട്ടിൻ… താങ്ക് യൂ ഫോർ ഓൾ യുവർ ഹെൽപ്പ്…” അവൾ എന്റെ കരം ഗ്രഹിച്ചു.
ഡെസ്ഫോർജ് അവളെ നോക്കി പുഞ്ചിരിച്ചു. “മറക്കണ്ട… എന്നെക്കൊണ്ട് എന്ത് ആവശ്യമുണ്ടെങ്കിലും… എന്ത് തന്നെയായാലും ശരി…”
“തീർച്ചയായും…” അദ്ദേഹത്തെ നോക്കി ഊഷ്മളമായി മന്ദഹസിക്കവെ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
പിന്നെ ഫോഗെലിന്റെ കൈ പിടിച്ച് അവൾ പുറത്തേക്ക് നടന്നു. ശുഭരാത്രി നേർന്ന് സ്ട്രാട്ടണും
അവർക്ക് പിന്നാലെ നീങ്ങി. ഞങ്ങൾ വീണ്ടും അവിടെ തന്നെ ഇരിപ്പുറപ്പിച്ചു.
“ജോ… ആ പോകുന്നതാണ് യഥാർത്ഥ വനിത... ഞാൻ കരുതിയിരുന്നത് അങ്ങനെയുള്ളവരെ
ഇനി കാണാനേ കഴിയില്ല എന്നായിരുന്നു…” നെടുവീർപ്പോടെ ഡെസ്ഫോർജ് തല കുലുക്കി.
“യൂ തിങ്ക് സോ…?”
“അതെ… തീർച്ചയായും…” അദ്ദേഹം പുരികം ചുളിച്ചു. “പക്ഷേ, എനിക്ക് മനസ്സിലാവാത്തത്
ഒരു കാര്യമാണ്… അവളെ വേദനിപ്പിക്കാൻ നീ പരമാവധി ശ്രമിക്കുന്നത്
കണ്ടല്ലോ…”
“അവൾ എന്തായാലും അതിജീവിക്കും… അതിൽ സംശയമില്ല…” ഞാൻ പറഞ്ഞു.
എന്റെ സ്വരത്തിലെ കടുപ്പം
അദ്ദേഹം മനസ്സിലാക്കിയോ അതോ ഇനി മനസ്സിലാക്കിയിട്ടും അവഗണിച്ചതാണോ എന്ന് എനിക്ക് തിട്ടപ്പെടുത്താനായില്ല.
എന്റെ വാക്കുകൾ ശ്രദ്ധിച്ച ഭാവം കാണിക്കാതെ അദ്ദേഹം തുടർന്നു. “വളരെ പണ്ട് മുതലേ എനിക്കറിയാവുന്ന
ഒരു വ്യക്തിയെ ഓർമ്മിപ്പിച്ചു അവൾ… ലിലിയാൻ കോർട്ട്നി… അവരെക്കുറിച്ച് നീ കേട്ടിട്ടുണ്ടോ ജോ…?”
“ഇല്ലെന്ന് തോന്നുന്നു…”
“പഴയ നിശ്ശബ്ദ ചിത്രങ്ങളിലെ
അങ്ങേയറ്റം കഴിവുറ്റ നടികളിൽ ഒരാളായിരുന്നു അവർ… ഒന്നാം
ലോക മഹായുദ്ധത്തിനും മുന്നെയാണ് അവരുടെ ആദ്യ ചിത്രം റിലീസായത്… പിന്നെ ശബ്ദ ചിത്രങ്ങൾ ഇറങ്ങിത്തുടങ്ങിയതോടെ അവർ പതുക്കെ സിനിമാരംഗത്തും
നിന്നും പുറത്താവുകയായിരുന്നു...”
“ഇപ്പോൾ ഓർമ്മ വരുന്നു… അവരുടെ മരണത്തെക്കുറിച്ച് ചില അപവാദങ്ങളൊക്കെ ഉണ്ടായിരുന്നില്ലേ… മയക്കുമരുന്നുമായി ബന്ധപ്പെട്ട എന്തോ ചിലത്…?” ഞാൻ ചോദിച്ചു.
അദ്ദേഹം രോഷാകുലനായത്
പെട്ടെന്നായിരുന്നു. “അത് നുണയായിരുന്നു… കല്ല് വച്ച നുണ… അവരെ
ഇഷ്ടമല്ലാത്ത പലരും ഉണ്ടായിരുന്നു…
കാപട്യമില്ലാത്ത ആ സ്വഭാവത്തിന്റെ
പേരിൽ… ഞാൻ പറഞ്ഞില്ലേ… ഈ കപടലോകത്തിൽ
ഒരു യഥാർത്ഥ വനിതയായിരുന്നു അവർ…”
വെയ്റ്ററെ മാടി വിളിച്ച്
അദ്ദേഹം വിസ്കി ഓർഡർ ചെയ്തു. “വിചിത്രമായ വസ്തുതയാണ്… പ്രായം ചെല്ലും തോറുമാണ് നാം കഴിഞ്ഞ കാലത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നത്… എത്രത്തോളം ആഴത്തിൽ നാം അതിലേക്കിറങ്ങുന്നുവോ, അത്രയും അധികം നാം മനസ്സിലാക്കാൻ
തുടങ്ങുന്നു… എല്ലാം ഒരു നിമിത്തമാണെന്ന്… കൃത്യസമയത്ത് നാം അവിടെ ഉണ്ടായിരിക്കണമെന്ന് മാത്രം…”
“അതിനോട് ഞാൻ അനുകൂലിക്കുന്നു… എന്തായിരുന്നു താങ്കളുടെ ജീവിതത്തിലെ ആ നിമിത്തം…?”
“1930 ൽ സാന്റാ ബാർബറയിലെ
കടൽപ്പാലത്തിന്റെ അറ്റത്ത് വച്ച്…
അതൊരു മഴയുള്ള ദിവസമായിരുന്നു… മൂടൽമഞ്ഞ് മഴയിലേക്ക് അരിച്ച് കയറുന്ന സമയം… അന്നാണ് ലിലിയനെ ആദ്യമായി ഞാൻ കണ്ടുമുട്ടുന്നത്… മഴയത്ത് നടക്കാനിറങ്ങിയതായിരുന്നു അവർ… പിന്നീട് അവരുമായി കൂടുതൽ അടുത്തപ്പോഴാണ് മഴയത്തുള്ള നടത്തം അവരുടെ
ഒരു ദൌർബല്യമായിരുന്നുവെന്ന് ഞാനറിഞ്ഞത്…
ആ സമയത്ത് ഒരു തെമ്മാടി അവരെ കയറിപ്പിടിക്കാൻ
ശ്രമിച്ചു…”
“സ്വാഭാവികമായും താങ്കൾ
അപ്പോൾ ഇടപെട്ടു…?”
“അതെ...” അദ്ദേഹത്തിന്റെ
ഓർമ്മകൾ വർഷങ്ങൾ പിറകിലേക്ക് സഞ്ചരിച്ചിക്കവെ ആ മുഖത്ത് നേർത്ത പുഞ്ചിരി പടർന്നു.
“എനിക്കന്ന് വെറും പതിനാറ് വയസ്സ് മാത്രം… അഭിനയത്തിൽ
കമ്പം മൂത്ത് നഗരത്തിലെത്തിയ പയ്യൻ… എനിക്കാവശ്യമുള്ള എല്ലാ സഹായവും അവർ ചെയ്തു തന്നു… വസ്ത്രങ്ങൾ… അഭിനയരംഗത്തേക്ക് ആവശ്യമായ ഗ്രൂമിങ്ങ്… കുറച്ച് നാൾ അവരെന്നെ ഒരു ഡ്രാമാ സ്കൂളിൽ പരിശീലനത്തിനായി അയക്കുക
പോലുമുണ്ടായി… എന്തിനേറെ, ആദ്യമായി ഒരു പടത്തിൽ മുഖം കാണിക്കുവാൻ
എനിക്ക് അവസരം ലഭിച്ചത് തന്നെ അവരുടെ ശിപാർശ കൊണ്ടായിരുന്നു…”
“ഇതിനൊക്കെ പ്രത്യുപകാരമായി
താങ്കൾക്ക് എന്താണ് ചെയ്യേണ്ടി വന്നത്…? സിറ്റ് അപ്പ് ആന്റ് ബെഗ്…?” ഞാൻ ചോദിച്ചു.
ആ ചോദ്യം അൽപ്പം ക്രൂരവും
അനാവശ്യവും ആയിപ്പോയി എന്ന് ആ മാത്രയിൽ തന്നെ എനിക്ക് തോന്നി. പക്ഷേ, അദ്ദേഹത്തോട്
ക്ഷമ ചോദിക്കാൻ തുനിയുന്നതിന് മുമ്പ് തന്നെ അത് സംഭവിച്ചു കഴിഞ്ഞിരുന്നു. നീണ്ടു വന്ന
ആ കൈകൾ എന്റെ കഴുത്തിൽ പിടി മുറുക്കിയത് അവിശ്വസനീയമായ വേഗതയിലായിരുന്നു. കനൽ പോലെ
ജ്വലിക്കുന്ന കണ്ണുകളുമായി നിന്ന അദ്ദേഹത്തിന്റെ കൈകൾക്ക് അത്രയും ശക്തിയുണ്ടെന്ന കാര്യം
അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. എനിക്ക് ശ്വാസമെടുക്കുവാൻ പറ്റാതായി തുടങ്ങിയിരുന്നു.
“അങ്ങനെ യാതൊന്നുമില്ല… മനസ്സിലായോ…? ഒരു മകനെപ്പോലെയാണ് അവരെന്നെ കണക്കാക്കിയത്… തികച്ചും മാന്യയായ വനിത… ഡൂ യൂ ഹിയർ മീ…? ഇത് അവസാനത്തേതാണ്… ഇനി ഒരു വാക്ക് ആരെങ്കിലും അവരെക്കുറിച്ച് മോശമായി സംസാരിച്ചാൽ… അവന്റെ താടിയെല്ല് ഞാൻ തകർക്കും…”
പെട്ടെന്ന് തന്നെ അദ്ദേഹം
എന്റെ കഴുത്തിലെ പിടി വിട്ടു. ശ്വാസമെടുക്കുവാനായതിന്റെ ആശ്വാസത്തിൽ ഞാൻ പറഞ്ഞു. “എനിക്ക്
മനസ്സിലാവുന്നു… അതിന് ശേഷം താങ്കൾ കണ്ടുമുട്ടുന്ന ആദ്യത്തെ മാന്യവനിതയാണ്
സാറാ കെൽസോ…”
“ലിലിയാന് ഉണ്ടായിരുന്ന
ആ സ്വഭാവ വൈശിഷ്ട്യം ഇവൾക്കും ഉണ്ടെന്നുള്ളത് തീർച്ച… നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ വളരെ അപൂർവ്വം മാത്രം കാണുവാൻ കഴിയുന്ന
ഒന്നാണത്...” ഗ്ലാസിൽ അവശേഷിച്ചിരുന്ന മദ്യം അകത്താക്കിയിട്ട്
അദ്ദേഹം തല കുലുക്കി. “ഒരു തരത്തിൽ നോക്കിയാൽ എന്താണിതൊക്കെ… ജീവിതം, അതിജീവനം…
നീ എപ്പോഴെങ്കിലും ഇതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ
ജോ…?”
“ദിവസത്തിൽ ഒരു ഇരുപത്തിയേഴ് തവണയെങ്കിലും…”
“വേണമെങ്കിൽ ജീവിതത്തിന്റെ
മനോഹരമായ വശത്തെ മാത്രം നോക്കിക്കാണാൻ സാധിക്കും… അങ്ങനെ
സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോകുന്നു…” മ്ലാനവദനനായി
അദ്ദേഹം അകലേക്ക് കണ്ണും നട്ട് ഇരുന്നു. “ഹൊറൈസൺ സ്റ്റൂഡിയോയിലെ ആറാം നമ്പർ സ്റ്റേജിൽ
കുറേയേറെ നാൾ ഞാൻ അഭിനയിച്ച് തകർത്തതാണ്… ഒന്നും തന്നെ എന്റെ മുന്നിൽ ഇപ്പോൾ യാഥാർത്ഥ്യമായി
അനുഭവപ്പെടുന്നില്ല… എല്ലാം ഒരു നാടകത്തിന്റെ ഭാഗം മാത്രം…”
“സാറാ കെൽസോ എന്ന വനിതയൊഴികെ…?”
സ്വരത്തിലെ കാർക്കശ്യം
ഒളിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഉടൻ തന്നെ അത് തിരിച്ചറിഞ്ഞ ഡെസ്ഫോർജ് പുരികം ചുളിച്ചു.
“നീ എന്താണുദ്ദേശിച്ചത്…?”
“പിന്നെ നല്ലവരായ ആ ഹാൻസ്
ഫോഗെലും അയാളുടെ കീഴുദ്യോഗസ്ഥനും… ഏകദേശം എൺപത് ഗിനിയോളം വില മതിക്കുന്ന സാവൈൽ റോ
സ്യൂട്ട് ധരിക്കാനും മാത്രം സാമ്പത്തിക ശേഷിയുള്ള ആ ക്ലെയിംസ് സർവേയർ… ഞാൻ ലണ്ടൻ വിട്ടതിന് ശേഷം ഇൻഷുറൻസ് കമ്പനികളിലെ ശമ്പള സ്കെയിലിൽ വമ്പിച്ച
വർദ്ധനയുണ്ടായെന്നാണ് തോന്നുന്നത്…”
“നീ എന്താണ് പറഞ്ഞു വരുന്നത്
ജോ…?” ഡെസ്ഫോർജ് ആകാംക്ഷയോടെ ചോദിച്ചു.
“ഈ കഥയിൽ എന്തൊക്കെയോ
ചീഞ്ഞു നാറുന്നുണ്ട്… അത് മനസ്സിലാക്കാൻ അവരുമായി അത്ര അടുത്തിടപഴകണമെന്നൊന്നുമില്ല...”
ഡെസ്ഫോർജ് ഒന്നും മനസ്സിലാകാത്തത്
പോലെ എന്നെ തുറിച്ച് നോക്കി.
“എന്തൊക്കെയോ ദുരൂഹതകൾ
ഈ കഥയിൽ അവശേഷിക്കുന്നുണ്ട് ജാക്ക്… പല കണ്ണികളും കൂടിച്ചേരാത്തത് പോലെ… എവിടെ നിന്ന് തുടങ്ങണെമെന്ന് എനിക്കറിയില്ല…” ഞാൻ പറഞ്ഞു.
“ആ ഫോഗെൽ ഒരു തട്ടിപ്പുകാരനാണെന്നാണോ
നീ പറഞ്ഞു വരുന്നത്…?”
“സാദ്ധ്യത തള്ളിക്കളയാവുന്നതല്ല
ജാക്ക്...” ഞാൻ തലയാട്ടി. “ചിലപ്പോൾ താങ്കളുടെ ധാരണ ശരിയായിരിക്കാം… പക്ഷേ, ഒന്നിൽ നിന്നും മറ്റൊന്നൊലേക്ക് വേഷങ്ങൾ മാറി മാറിയുള്ള താങ്കളുടെ പ്രയാണത്തിൽ യാഥാർത്ഥ്യവുമായുള്ള
ബന്ധം തീർത്തും നഷ്ടപ്പെട്ടു പോയിരിക്കുന്നു… വില്ലൻ കഥാപാത്രത്തിന് തിരശ്ശീലയിൽ കാണുന്ന ക്രൂരമുഖങ്ങളുടെ
ഛായ മാത്രമേ പാടുള്ളൂ എന്ന് ശാഠ്യം പിടിക്കരുത് ജാക്ക്...”
“സ്ട്രാട്ടൺ… അയാളുടെ കാര്യമാണോ നീ ഉദ്ദേശിക്കുന്നത്…?” അവിശ്വസനീയതയോടെ ജാക്ക് ചോദിച്ചു. “ആ നീണ്ട് മെലിഞ്ഞ മനുഷ്യൻ കാണുന്നത്
പോലെയല്ല എന്നാണോ നീ പറഞ്ഞു വരുന്നത്…?”
“സന്ദർഭം കിട്ടിയാൽ ഒരു
സിഗരറ്റ് പാക്കറ്റിന് വേണ്ടി പോലും മനുഷ്യന്റെ കഴുത്തറക്കുന്ന ഇനമാണ് അയാൾ...”
വിടർന്ന കണ്ണുകളോടെ ഡെസ്ഫോർജ്
എന്നെ തുറിച്ചു നോക്കിക്കൊണ്ട് നിന്നു. “സഹോദരാ… നിനക്കിപ്പോൾ
വേണ്ടത് നല്ലൊരു ഉറക്കമാണ്…”
“അതിന് തന്നെയാണ് ഞാനിപ്പോൾ
പോകുന്നതും…” ഞാൻ എഴുന്നേറ്റു. “നമുക്ക് പിന്നെ കാണാം ജാക്ക്…”
ബാറിലെ തിരക്കിൽ നിന്നും
പിന്തിരിഞ്ഞ് ഞാൻ ഹാളിലേക്ക് നടന്നു.
(തുടരും)