തെളിഞ്ഞ കാലാവസ്ഥ ആയിരുന്നതിനാൽ
ഇൻടസ്കിലേക്കും പിന്നീട് ഇറ്റ്‌വാക്കിലേക്കും ഉള്ള ട്രിപ്പുകൾ വളരെ സുഗമമായിരുന്നു.
അതിനാൽ മദ്ധ്യാഹ്നത്തിന് മുമ്പ് തന്നെ ഫ്രെഡറിക്‌സ്‌ബോർഗിൽ തിരിച്ചെത്തി ഗോട്‌ഹാബിലേക്കുള്ള
മൂന്ന് യാത്രികരെ കൊണ്ടുപോകാനും സാധിച്ചു. അവിടെ നിന്നും നേരെ പറന്നത് സോന്ദ്രേ സ്റ്റോംഫോർഡിലേക്കാണ്. ഉച്ചതിരിഞ്ഞ് കോപ്പെൻഹേഗനിൽ നിന്നുമുള്ള വിമാനം ലാന്റ് ചെയ്യുമ്പോഴേക്കും
അവിടെ എത്തേണ്ടതുണ്ട്. നിർമ്മാണ മേഖലയിൽ ജോലിക്കായി എത്തിയ ചെറുപ്പക്കാരായ നാല് ഡാനിഷ്
തൊഴിലാളികളുമായി വൈകുന്നേരം നാലരയോടെ ഞാൻ തിരിച്ച് പറന്നു.
കാലാവസ്ഥ വളരെ നല്ലതായിരുന്നതിനാൽ
യാത്രകൾക്കിടയിൽ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടായില്ല എങ്കിലും വളരെ ക്ഷീണിതനായിക്കഴിഞ്ഞിരുന്നു
ഞാൻ. കൈകൾക്ക് നല്ല വേദന… കൺപോളകൾക്ക് നല്ല കനം… ആവശ്യത്തിനുള്ള ഉറക്കം ലഭിക്കുന്നില്ല എന്നത് വ്യക്തം. ഒരു ദിവസത്തെയെങ്കിലും
പരിപൂർണ്ണ വിശ്രമമാണെനിക്കിപ്പോൾ വേണ്ടത്… പക്ഷേ, ഒട്ടും പ്രതീക്ഷയില്ല്ല അക്കാര്യത്തിൽ.
ഫ്രെഡറിക്‌സ്ബോർഗ് ഹാർബറിന്
മുകളിലെത്തിയതും സുഗമമായ ലാന്റിങ്ങിനായി രണ്ട് മൂന്ന് തവണ ഞാൻ വലം വച്ചു. അപ്പോഴാണത്
ശ്രദ്ധിച്ചത്… ജാക്ക് ഡെസ്‌ഫോർജ്ജിന്റെ കപ്പൽ സ്റ്റെല്ല സുരക്ഷിതമായി എത്തിയിരിക്കുന്നു.
മെയിൻ ജെട്ടിയിൽ തന്നെ ബന്ധിച്ചിരിക്കുന്ന കപ്പലിന്റെ ഡെക്കിലെ റെയിലിനരികിൽ നിന്ന്
ആരോ ഞങ്ങളെ വീക്ഷിക്കുന്നുണ്ട്. അത് ഇലാന ആയിരിക്കാനേ തരമുള്ളു എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നുവെങ്കിലും
അത്രയും മുകളിൽ നിന്ന് വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
അനായാസം വെള്ളത്തിൽ ലാന്റ്
ചെയ്ത് മുന്നോട്ട് നീങ്ങി വീൽസ് ഡ്രോപ്പ് ചെയ്ത് ഞാൻ സ്ലിപ്പ് വേയിലേക്ക് കയറി. വിമാനം
പാർക്ക് ചെയ്ത് എല്ലാവരും പുറത്തിറങ്ങിയപ്പോഴേക്കും കൺസ്ട്രക്ഷൻ ക്യാമ്പ് ഹെഡ്ക്വാർട്ടേഴ്സിൽ
നിന്നും അയച്ച ഒരു ലാന്റ് റോവർ അവരെ കൊണ്ടുപോകാനായി അരികിലെത്തി. എനിക്ക് ലിഫ്റ്റ്
തരാമെന്ന് വാഗ്ദാനം ചെയ്തുവെങ്കിലും ഹാർബർ മാസ്റ്ററെ കാണേണ്ടതുണ്ടായിരുന്നത് കൊണ്ട്
അവരെ ഞാൻ യാത്രയാക്കി.
ഹാർബർ മാസ്റ്ററുടെ ഓഫീസിൽ
നിന്നും പുറത്ത് കടന്ന ഞാൻ കണ്ടത് എന്റെ വിമാനത്തിനരികിൽ സ്ലിപ്പ് വേയിലുള്ള ഒരു മരക്കുറ്റിയിൽ
ഇരുന്ന് സിഗരറ്റ് പുകച്ചുകൊണ്ടിരിക്കുന്ന ആർണ്ണിയെയാണ്. ഹാർബറിൽ കിടക്കുന്ന കപ്പലിന്റെ
നേർക്ക് ആവേശത്തോടെ കൈ വീശുന്നുണ്ടവൻ. സ്വാഭാവികമായും സ്റ്റെല്ലയുടെ ഡെക്കിൽ മറ്റാരുമായിരുന്നില്ല… ഷീപ്പ് സ്കിൻ കോട്ടും തലയിൽ ഒരു ചുവന്ന സ്കാർഫും ധരിച്ച ഇലാനാ എയ്ട്ടൺ.
“നല്ല തിരക്കിലാണെന്ന്
തോന്നുന്നല്ലോ…” പരിഹാസ രൂപേണ ഞാൻ ചോദിച്ചു.
“ആ സംഘത്തിലെ സകലരെയും
ഞാൻ തൊഴിച്ച് പുറത്തെറിയും… ഇവൾക്ക് വേണ്ടി… വാട്ട്
എ വുമൺ…”
“ഇത് പോലെ നീ വേറൊരവസരത്തിലും
പറയുന്നത് കേട്ടല്ലോ ആർണ്ണീ…”
അവൻ വീണ്ടും കൈ ഉയർത്തി
വീശി. ഡെക്കിൽ നിന്നിരുന്ന ഇലാന തിരിഞ്ഞ് ഉള്ളിലേക്ക് പോയി.
“എന്റെ സ്വപ്നത്തിലെ പെണ്ണ്…”
“ഒന്ന് നിർത്തുന്നുണ്ടോ
ആർണ്ണീ നീ…? ആട്ടെ,
അങ്ങോട്ടുള്ള യാത്ര എങ്ങനെയുണ്ടായിരുന്നു…?”
“ഏത്, ആ വിമാനം ക്രാഷ്
ചെയ്ത ഇടത്തേക്കോ…?” അവൻ
തലയാട്ടി. “വിജയം എന്ന് പറയാൻ പറ്റില്ല… വിമാനം കണ്ടു പിടിക്കാൻ ആദ്യം കുറച്ച് കഷ്ടപ്പെട്ടു
എന്ന് പറയാം... മുകളിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്, അഗാധമായ ഒരു മലയിടുക്കിന്റെ
അടിഭാഗത്താണ് അത് തകർന്ന് കിടക്കുന്നതെന്നാണ്…”
“അപ്പോൾ നിനക്ക് ലാന്റ്
ചെയ്യാൻ കഴിഞ്ഞില്ല…?”
“തീർത്തും അസാദ്ധ്യം,
ജോ… സ്യുലേ തടാകത്തിനും ആ പ്രദേശത്തിനും ഇടയിലുള്ള
ഭാഗം മുഴുവനും നിമ്നോന്നതങ്ങളാണ്…
നേരിയ സാദ്ധ്യതയുള്ള ഒന്നോ രണ്ടോ സ്ഥലങ്ങൾ
ഞാൻ കണ്ടുവെങ്കിലും പരീക്ഷിക്കാൻ എനിക്ക് ധൈര്യമുണ്ടായില്ല… ഒന്നുകിൽ വിമാനത്തിന്റെ സ്കീസ് ഒടിയുവാനോ അല്ലെങ്കിൽ വിമാനം തന്നെ
നഷ്ടപ്പെടുവാനോ ഉള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല… ഫോഗെൽ
എത്ര പണം തരാമെന്ന് പറഞ്ഞാലും ഒരു റിസ്ക് എടുക്കുവാനും മാത്രം ആകില്ല അത്…”
“സ്യുലേ തടാകത്തിൽ ലാന്റ് ചെയ്യുന്നതിനെക്കുറിച്ച് എന്താണഭിപ്രായം…?”
അവൻ ചുമൽ വെട്ടിച്ചു.
“ആ പ്രദേശം മുഴുവൻ കനത്ത മൂടൽ മഞ്ഞായിരുന്നു… അതുകൊണ്ട്
അധികം താഴ്ന്ന് പറക്കാനായില്ല… കാണാൻ കഴിഞ്ഞതിൽ നിന്നും തടാകത്തിൽ ഇപ്പോഴും വെള്ളം
നിറഞ്ഞ് കിടക്കുന്നുണ്ട്… അതോടൊപ്പം തന്നെ ധാരാളം മഞ്ഞുകട്ടകളും…”
“അപ്പോൾ നമ്മുടെ രണ്ട്
പേരുടെ വിമാനങ്ങൾക്കും ലാന്റ് ചെയ്യാനുള്ള സാദ്ധ്യത ഇല്ലെന്ന് ചുരുക്കം…”
“എന്റെ നോട്ടത്തിൽ അങ്ങനെയാണ്
മനസ്സിലാകുന്നത്… ഒരു പക്ഷേ, സെപ്റ്റംബർ ആകുമ്പോഴേക്കും മഞ്ഞെല്ലാം
ഉരുകുന്നത് കൊണ്ട് നിങ്ങളുടെ ഓട്ടർ ആംഫീബിയന് തടാകത്തിൽ ലാന്റ് ചെയ്യാൻ സാധിച്ചേക്കും… ഇപ്പോൾ ഒരു സാദ്ധ്യതയുമില്ലെന്നത് തീർച്ച തന്നെ…”
“ഇക്കാര്യം നീ ഫോഗെലിനെ
അറിയിച്ചുവോ…?”
“ഇന്നുച്ചയ്ക്ക്… അറിഞ്ഞതും അയാൾ വല്ലാതെ അസ്വസ്ഥനായി… പക്ഷേ, പറയാതിരിക്കാൻ കഴിയില്ലല്ലോ… എനിക്ക്
ഇക്കാര്യത്തിൽ ഒന്നും തന്നെ ചെയ്യാൻ കഴിയില്ല എന്ന് തീർത്ത് പറഞ്ഞു...” അവൻ വാച്ചിൽ നോക്കി. “എനിക്ക് പോകാൻ സമയമായി… വൈകുന്നേരം മലാമസ്കിലേക്ക് ഒരു ട്രിപ്പുള്ളതാണ്… ഡ്രില്ലിങ്ങ് റിഗ്ഗിലേക്കുള്ള കുറച്ച് സ്പെയർ പാർട്ട്സുമായി… ഏതാനും മണിക്കൂറുകൾക്കകം ഞാൻ തിരിച്ചെത്തും… ഇന്ന് രാത്രി നിങ്ങൾ ഫ്രെഡറിക്‌സ്മട്ടിൽ വരുന്നുണ്ടോ…?”
“മിക്കവാറും…”
“എന്നാൽ പിന്നെ അവിടെ
വച്ച് കാണാം…”
സ്ലിപ്പ് വേയുടെ മുകൾഭാഗത്ത്
അടുക്കി വച്ചിരിക്കുന്ന ജെറിക്യാനുകളിലെ ഇന്ധനം ഞാൻ ഓട്ടറിന്റെ ടാങ്കിൽ നിറയ്ക്കുവാൻ
ആരംഭിച്ചു. അടുത്ത ദിവസത്തെ യാത്രയ്ക്കുള്ള തയ്യാറെടുപ്പ്… പത്ത് മിനിറ്റ് കഴിഞ്ഞില്ല, ആർണ്ണിയുടെ വിമാനം ടേക്ക് ഓഫ് ചെയ്യുന്നത്
കാണാറായി. കൂടുതൽ ഉയരങ്ങളിലേക്ക് പറന്നു കയറുന്ന അവന്റെ വിമാനത്തെ സായാഹ്നസൂര്യന്റെ
കിരണങ്ങളിൽ നിന്നും കണ്ണുകളെ കൈപ്പടം കൊണ്ട്
മറച്ച് പിടിച്ച് ഞാൻ നോക്കി നിന്നു. ഒരു പൊട്ട് പോലെ ദൂരെ അത് മറഞ്ഞതും ഞാൻ തിരിഞ്ഞു.
അവൾ അവിടെ ഉണ്ടായിരുന്നു… ഇലാനാ എയ്ട്ടൺ.
“പറയൂ, സാഹസിക വൈമാനികനേ… എന്തൊക്കെയുണ്ട് വിശേഷങ്ങൾ…?” അവൾ ആരാഞ്ഞു.
അവസാനത്തെ ക്യാനും ടാങ്കിലേക്ക്
കമഴ്ത്തിയിട്ട് ഞാൻ ടാങ്കിന്റെ അടപ്പ് മുറുക്കി. പിന്നെ അവൾക്കരികിലെത്തി. “യാത്ര സുഖമായിരുന്നുവോ…?”
“എന്ന് പറയാൻ പറ്റില്ല… ഇന്ന് രാവിലെ ഒരു മഞ്ഞുകട്ടയിൽ ഇടിക്കുകയുണ്ടായി…”
“എന്തെങ്കിലും കേടുപാടുകൾ…?”
“ഡെക്കിലുണ്ടായിരുന്നവർ
വെള്ളത്തിൽ പോയില്ലെന്ന് പറഞ്ഞാൽ മതിയല്ലോ… അറ്റകുറ്റപ്പണിക്കായി കപ്പൽ നാളെ ഡ്രൈഡോക്കിൽ കൊണ്ടുപോകുന്നുവെന്നാണ്
സോറെൻസെൻ പറഞ്ഞത് …”
“ജാക്കിനെ കണ്ടിരുന്നുവോ
നിങ്ങൾ…?”
അവൾ തലയാട്ടി. “അദ്ദേഹം
എന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്…”
അവളോട് ചോദിക്കണമെന്ന്
വിചാരിച്ച ഒരു ചോദ്യം കുറച്ച് ദിവസമായി എന്റെ മനസ്സിൽ പുകഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.
എങ്കിലും ഇതുവരെ ധൈര്യം ലഭിച്ചിട്ടില്ല. ആർണ്ണി അൽപ്പം മുമ്പ് ഇരുന്നിരുന്ന ആ മരക്കുറ്റിയിൽ
അവൾ കയറിയിരുന്നു. ഞാനവൾക്ക് ഒരു സിഗരറ്റ് നീട്ടി.
“തികച്ചും ആദരപൂർവ്വം
ചോദിക്കുകയാണെങ്കിൽ ഒരു ചോദ്യത്തിന് ഉത്തരം നൽകുമോ നിങ്ങൾ…?” ഞാൻ പതുക്കെ ചോദിച്ചു.
“ചോദിച്ച് നോക്കൂ…”
“നിങ്ങളുടെ വരവിന്റെ ഉദ്ദേശ്യം
എന്താണ്…? ശരിക്കും എന്തിനാണ് നിങ്ങൾ വന്നത്…?”
എന്റെ ചോദ്യം കേട്ട് പ്രത്യേകിച്ചൊരു
അത്ഭുതമോ അതിശയമോ ഒന്നും അവളിൽ പ്രകടമായില്ല. “ഈ ചോദ്യം നിങ്ങൾ ജാക്കിനോട് ചോദിച്ച്
നോക്കിയിരുന്നുവോ…?”
“സത്യം പറഞ്ഞാൽ… ചോദിച്ചു…”
“എന്നിട്ടെന്തായിരുന്നു
അദ്ദേഹത്തിന്റെ ഉത്തരം…?”
“അദ്ദേഹത്തിന്റെ ഏറ്റവും
പുതിയ ചിത്രത്തിലെ നായികാ വേഷം ഉറപ്പു വരുത്താനായിട്ടാണ് നിങ്ങൾ ഇവിടെ എത്തിയിരിക്കുന്നതെന്ന്…”
“ഇപ്പോൾ എല്ലാത്തിനും
ഒരു വ്യക്തത വന്നത് പോലെ…”
എന്താണ് ശരിക്കും അവൾ
ഉദ്ദേശിച്ചതെന്ന് ആ സ്വരത്തിൽ നിന്നും എനിക്ക് മനസ്സിലാക്കാനായില്ല. ഒരു വിപരീത ധ്വനിയാണോ…? അറിയില്ല…
ഷീപ്പ് സ്കിൻ കോട്ടിന്റെ
കോളർ ഉയർത്തി വച്ചിട്ട് അവൾ തുടർന്നു. “അതെല്ലെങ്കിൽ
പിന്നെ ഈ നശിച്ച ഇടത്തേക്ക് ഇത്ര കഷ്ടപ്പെട്ട് ഞാനെന്തിന് വരണം…?”
“അപ്പോൾ എല്ലാം ആലോചിച്ചുറപ്പിച്ചിട്ടുള്ള
വരവാണെന്ന്… പക്ഷേ, ഫലപ്രാപ്തി എത്രത്തോളം ഉണ്ടാകുമെന്ന കാര്യത്തിലാണ്
എന്റെ സന്ദേഹം…”
“അതേക്കുറിച്ച് ആലോചിച്ച്
നിങ്ങൾ തല പുണ്ണാക്കുന്നതിനിടയിൽ ഒരു കാര്യം ചെയ്യുമോ…? കപ്പലിൽ നിന്ന് എന്റെ സാധനങ്ങളൊക്കെ ഇറക്കി ഇവിടെയെത്തിക്കാൻ ഒരു
കൈ സഹായിക്കാമോ…? ഇപ്പോൾ തന്നെ ഹോട്ടലിലേക്ക് മാറുവാനാണ് സോറെൻസെൻ
പറയുന്നത്…”
വേറൊന്നും പറയാതെ അവൾ
തിരിഞ്ഞ് ഹാർബറിലേക്ക് നടന്നു. അവൾ നടന്നകലുന്നത് നോക്കി ഞാൻ അവിടെ തന്നെ നിന്നു. കോൺക്രീറ്റ്
കോസ്‌വേയിൽ കയറി തിരിഞ്ഞ് നിന്ന് അവൾ എന്റെ നേരെ നോക്കി.
“നിങ്ങൾ വരുന്നുണ്ടോ…?”
“ശരിക്കും ഞാൻ വരണമെന്നാണോ…? ഇതിപ്പോൾ ഒരു സ്ഥിരം പരിപാടിയായി മാറുമോ എന്നെനിക്കൊരു തോന്നൽ…” ഞാൻ പറഞ്ഞു.
അവളുടെ മർമ്മത്തിൽ തന്നെയായിരുന്നു
ആ വാക്കുകൾ ഏറ്റത്. ആദ്യ പ്രണയാഭ്യർത്ഥനയിൽ നാണിച്ച് ഉത്തരം മുട്ടുന്ന കൌമാരക്കാരിയെപ്പോലെ
ഒരു നിമിഷം അവൾ അല്പനേരം എന്ത് ചെയ്യണമെന്നറിയാതെ നിന്നു. ആ അവസ്ഥയിൽ നിന്നും കരകയറിയപ്പോൾ
അവളുടെ പരുക്കൻ ഭാവത്തിന് അല്പം അയവ് വന്നിരുന്നു.
“ഡോണ്ട് ബീ ആൻ ഇഡിയറ്റ്…” ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ട് അവൾ നടന്നകന്നു.
ഞാൻ പോലുമറിയാതെ അവളെ
ഞാൻ അനുഗമിക്കുവാൻ തുടങ്ങിയിരുന്നു. തല അല്പം ചരിച്ച് പതുക്കെ നടക്കുന്ന അവൾ തീർച്ചയായും മനസ്സിലാക്കിക്കാണണം അപ്പോഴത്തെ
എന്റെ മാനസികാവസ്ഥ… ഉള്ളിന്റെയുള്ളിൽ നിന്നും ഉയർന്നു വരുന്ന ഉത്തേജനവും
ആവേശവും… അല്ലെങ്കിൽ അങ്ങനെ സ്വയം വിശ്വസിക്കുവാൻ ഞാൻ ആഗ്രഹിച്ചു.
(തുടരും)