വിമാനം തകർന്ന് കിടക്കുന്ന
ഇടത്തിന് ഏതാണ്ട് അമ്പത് വാര അകലെയായി ഞങ്ങൾ ടെന്റ് തയ്യാറാക്കി. ശേഷം ഞങ്ങൾ കൈവശം
കരുതിയിരുന്ന സ്റ്റവ് സാറാ കെൽസോയെ ഏൽപ്പിച്ച്
അല്പം ചായ ഉണ്ടാക്കുവാൻ ഏർപ്പാടാക്കി. അവരെ സംബന്ധിച്ചിടത്തോളം തൽക്കാലം മറ്റൊരു ജോലിയും
അവിടെ ചെയ്യുവാനും ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. മൃതദേഹങ്ങൾ മാന്തിയെടുക്കുക എന്ന
അറപ്പുളവാക്കുന്ന പ്രവൃത്തിയിൽ അവരുടെ സാന്നിദ്ധ്യം കഴിയുന്നതും ഒഴിവാക്കുന്നതായിരിക്കും
ഉത്തമം എന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.
അത്ര ആഴത്തിലൊന്നും കുഴിക്കേണ്ട
ആവശ്യമേയുണ്ടായിരുന്നില്ല വാസ്തവത്തിൽ. അടയാളമായി അടുക്കി വച്ചിരിക്കുന്ന കല്ലുകൾ മഞ്ഞുറഞ്ഞ്
സിമന്റ് കൊണ്ടെന്നത് പോലെ പരസ്പരം കൂടിച്ചേർന്നിരിക്കുന്നു. അവയ്ക്കിടയിലെ ഹിമപാളികൾ
തകർക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഞങ്ങൾ കൊണ്ടുവന്നിരുന്ന രണ്ട് ഷവലുകൾ കൊണ്ട്
സൈമൺസെനും ഞാനും അക്കാര്യം നിർവ്വഹിച്ചു. കല്ലുകൾക്കിടയിലെ ബന്ധനം വേർപെട്ടതോടെ ഫോഗെലും
സ്ട്രാട്ടണും ചേർന്ന് അവയോരോന്നായി അടർത്തി മാറ്റുവാൻ തുടങ്ങി. അവയ്ക്കടിയിൽ നിന്നും
പ്രത്യക്ഷപ്പെട്ട ഒരു കാൽ ആദ്യമായി കണ്ടത് ഞാനായിരുന്നു. ഷൂ ധരിച്ചിരുന്ന ആ കാലിലെ
പാന്റ്സിന്റെ കീറലുകൾക്കിടയിലൂടെ മാംസപേശികൾ അധികവും വേർപെട്ട എല്ലുകൾ പുറത്ത് കാണാമായിരുന്നു.
ആ നിമിഷം വരെയും എന്തെങ്കിലുമൊക്കെ സംസാരിച്ചു കൊണ്ടിരുന്ന ഞങ്ങൾ പൊടുന്നനെ നിശ്ശബ്ദരായി.
പിന്നെ അവിടെ നിറഞ്ഞ മൌനത്തെ ഭഞ്ജിച്ചുകൊണ്ടിരുന്നത് ഷവലുകൾ മഞ്ഞുകട്ടകളിൽ പതിക്കുമ്പോഴുണ്ടാകുന്ന
താളാത്മകമായ ശബ്ദം മാത്രമായിരുന്നു.
അവസാനത്തെ കല്ലും നീക്കിയതോടെ
തെളിഞ്ഞ ദൃശ്യം അത്യന്തം ദയനീയമായിരുന്നു. ഒട്ടും ആഴമില്ലാത്ത കുഴിയിൽ കിടക്കുന്ന രണ്ട്
മൃതദേഹങ്ങൾ. ഭീഭത്സമായ ആ കാഴ്ച്ചയിൽ വൈകാരികതയ്ക്ക് ഒട്ടും സ്ഥാനമുണ്ടായിരുന്നില്ല.
കീറത്തുണികൾ കൊണ്ട് മൂടിയ ആ അസ്ഥിപഞ്ജരങ്ങളിൽ അഴുകുവാൻ വിസമ്മതിക്കുന്ന മരവിച്ച മാംസശകലങ്ങൾ
തൂങ്ങിക്കിടക്കുന്നു.
അത് നോക്കി അൽപ്പ നേരം
നിന്നിട്ട് സൈമൺസെൻ ഫോഗെലിന് നേർക്ക് തിരിഞ്ഞു. “നിങ്ങൾ കൊണ്ടുവന്ന ആ ഫോട്ടോ കൊണ്ട്
ഒരു പ്രയോജനവും ഉണ്ടെന്ന് തോന്നുന്നില്ല… മിസ്സിസ് കെൽസോയുടെ പക്കൽ മറ്റെന്തോ തെളിവുകൾ
കൂടി ഉണ്ടെന്നല്ലേ നിങ്ങൾ പറഞ്ഞത്…?”
ഫോഗെൽ തന്റെ കോട്ടിന്റെ
ഉൾഭാഗത്തെ പോക്കറ്റിൽ നിന്നും ഒരു എൻവലപ്പ് എടുത്ത് സൈമൺസെന് കൈമാറി. “മിസ്റ്റർ കെൽസോയുടെ
ഡെന്റൽ റെക്കോർഡാണ്…”
അതിനുള്ളിൽ നിന്നും പുറത്തെടുത്ത
വെള്ള കാർഡുമായി സൈമൺസെൻ ആ കുഴിയിലേക്കിറങ്ങി. വലതുഭാഗത്ത് കണ്ട അസ്ഥികൂടത്തിന്റെ തലയോട്ടിയാണ്
അദ്ദേഹം ആദ്യം പരിശോധിച്ചത്. പിന്നെ അടുത്തതിന് നേർക്ക് തിരിഞ്ഞു. പിന്നെ എഴുന്നേറ്റ്
തല കുലുക്കി.
“എനിക്കിനി സംശയമൊന്നുമില്ല… ഇതാണ് കെൽസോ… വേണമെങ്കിൽ നിങ്ങളും നോക്കിക്കോളൂ…”
അദ്ദേഹം തിരികെ നൽകിയ
കാർഡുമായി ഫോഗെൽ കുഴിയിലേക്കിറങ്ങി ആ തലയോട്ടിയുടെ അരികിൽ മുട്ടുകുത്തിയിരുന്ന് ആവശ്യമായ
പരിശോധനകൾ നടത്തി. എഴുന്നേറ്റ് ഞങ്ങളുടെ അരികിലെത്തിയ അയാളുടെ മുഖം മ്ലാനമായിരുന്നു.
അയാൾ ആ കാർഡ് എന്റെ നേരെ നീട്ടി.
“മിസ്റ്റർ മാർട്ടിൻ… നിങ്ങളും കൂടി ഉറപ്പ് വരുത്തിയാലും പ്ലീസ്... നിഷ്പക്ഷരായ രണ്ട് പേരുടെ സാക്ഷ്യം മതിയാകും ഏത്
കോടതിയ്ക്കും…”
താഴെയിറങ്ങി ഞാൻ ആ തലയോട്ടിയുടെ
വായ്ക്കുള്ളിലേക്ക് സൂക്ഷിച്ച് നോക്കി. ആ കാർഡിലെ വിവരങ്ങളുമായി നൂറ് ശതമാനവും പൊരുത്തപ്പെടുന്നതായിരുന്നു
ആ പല്ലുകളുടെ ഘടന എന്ന് മനസ്സിലാക്കുവാൻ ഒട്ടും സമയം വേണ്ടി വന്നില്ല. പല്ലുകളുടെ എണ്ണം
കൃത്യമായിരുന്നു എന്ന് മാത്രമല്ല, പല്ലുകളിൽ മൂന്നിടത്തായുള്ള സ്വർണ്ണപ്പണികളും മറ്റ്
രണ്ട് പല്ലുകളിൽമേലുള്ള പോർസലിൻ ക്രൌണുകളും യഥാസ്ഥാനങ്ങളിൽ തന്നെ ഭദ്രമായി കാണാമായിരുന്നു.
എഴുന്നേറ്റിട്ട് ഞാൻ കാർഡ്
ഫോഗെലിന് തിരിച്ചു കൊടുത്തു. “ഞാൻ നോക്കിയിടത്തോളം എല്ലാം തന്നെ കൃത്യമായിരിക്കുന്നു…”
“എന്നാൽ പിന്നെ ഇനി ഈ
കേസ് സെറ്റ്‌ൽ ചെയ്യാമല്ലോ…” സൈമൺസെൻ പറഞ്ഞു.
“ഇടതു കൈയിലെ രണ്ടാമത്തെ
വിരലിൽ ഒരു മുദ്രമോതിരം കൂടി ഉണ്ടാകേണ്ടതാണ്…” ഫോഗെൽ പറഞ്ഞു. “അതിന്റെ ഉൾഭാഗത്ത് ഇപ്രകാരം കൊത്തിയിട്ടുണ്ടാകും… From
Sarah with love – 22-2-52…”
ശരിയാണ്… വിരലിൽ മോതിരമുണ്ടായിരുന്നു. ഞാനത് ഊരിയെടുക്കാൻ ശ്രമിച്ചുവെങ്കിലും
മാംസവും ഐസും തമ്മിൽ ഒട്ടിച്ചേർന്ന് ഉറച്ചുപോയിരുന്നതിനാൻ വിജയിച്ചില്ല. അതുകണ്ട സൈമൺസെൻ
എനിക്കരികിൽ വന്ന് മുട്ടുകുത്തിയിരുന്ന് തന്റെ പേനാക്കത്തിയെടുത്ത് വിരലിൽ അവശേഷിച്ചിരുന്ന
മാംസത്തിനും മോതിരത്തിനും ഇടയിലൂടെ പതുക്കെ വരഞ്ഞു. ഊരിയെടുത്ത മോതിരം ഒരു നിമിഷം പരിശോധിച്ചിട്ട്
അദ്ദേഹം എന്റെ നേരെ നീട്ടി. അതിലെ ലിഖിതം ഫോഗെൽ സൂചിപ്പിച്ചത് പോലെ തന്നെ കൃത്യമായിരുന്നു.
ചെറിയൊരു മൌനത്തിന് ശേഷം
ഞാൻ പറഞ്ഞു. “മറ്റൊരു കാര്യം കൂടി… മിസ്റ്റർ കെൽസോ ധരിച്ചിരുന്നത് മാറ്റാരുടെയോ കോട്ട്
ആയിരുന്നിരിക്കണമെന്ന് തോന്നുന്നു…”
“എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്…?” സൈമൺസെൻ രൂക്ഷമായി എന്നെ നോക്കി.
“മിസ്റ്റർ കെൽസോ അണിഞ്ഞിരിക്കുന്ന
ആ കോട്ടിന്റെ ഉൾഭാഗത്ത് ‘ഹാരിസൺ’ എന്നൊരു നെയിം
ടാബ് ഉണ്ടായിരിക്കും… ശരിയല്ലേ മിസ്റ്റർ ഫോഗെൽ…?”
ഗൌരവത്തോടെ ഫോഗെൽ തല കുലുക്കി. “മാത്രമല്ല, അദ്ദേഹത്തിന്റെ പോക്കറ്റിൽ ഹാർവി സ്റ്റെയ്ൻ
എന്ന പേരിലുള്ള ഒരു ക്രെഡിറ്റ് കാർഡും ഉണ്ടായിരുന്നുവെന്നാണറിഞ്ഞത്…”
“തീർച്ചയായും ഇരട്ടപ്പേരുകൾ
ഒരു ഭ്രമമായിരുന്നിരിക്കണം അദ്ദേഹത്തിന്…” ഞാൻ പറഞ്ഞു.
“ആ പ്രഹേളികയുടെ ഉത്തരം
ലഭിക്കുവാൻ തൽക്കാലം ബുദ്ധിമുട്ടാണ്…” ഫോഗെൽ പറഞ്ഞു. തെല്ലൊരു ജിജ്ഞാസയോടെ സൈമൺസെൻ അയാളെ
നോക്കിയെങ്കിലും തൽക്കാലം അങ്ങനെയങ്ങ് പോകട്ടെ എന്ന മട്ടിൽ അദ്ദേഹം പിൻവാങ്ങി. “എന്നാൽ
ഇനി മിസ്സിസ് കെൽസോയെ വിളിക്കുകയല്ലേ…?”
എന്നാൽ അതിന്റെ ആവശ്യമുണ്ടായിരുന്നില്ല.
ഏതാണ്ട് പത്ത് വാര അകലെ എല്ലാം വീക്ഷിച്ചുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു അവൾ. സൺ ഗ്ലാസ്
അപ്പോഴും ധരിച്ചിരുന്നത് കൊണ്ട് എന്താണ് ആ കണ്ണുകളിലെ ഭാവപ്പകർച്ച എന്ന് അറിയുവാൻ കഴിയുമായിരുന്നില്ല.
എന്നാൽ കൈപ്പടത്തിൽ ആ മോതിരവുമായി ഫോഗെൽ അരികിലെത്തുമ്പോൾ അവളുടെ മുഖം തികച്ചും വിവർണ്ണമായിരുന്നു.
കൈയിലെ ഗ്ലൌസ് ഊരി മാറ്റി ശ്രദ്ധാപൂർവ്വം ആ മോതിരം എടുത്ത് അവൾ സൂക്ഷിച്ചു നോക്കി.
അടുത്ത നിമിഷം ഒരു വശത്തേക്ക് ചാഞ്ഞ് വീഴുവാനാഞ്ഞ അവളെ ഫോഗെൽ താങ്ങി നിർത്തി.
“നമുക്ക് ടെന്റിലേക്ക്
തിരിച്ച് പോകാം… എന്തിനാണിപ്പോൾ ഇങ്ങോട്ട് വന്നത്… നിങ്ങൾക്ക് കാണുവാൻ പറ്റിയ ദൃശ്യമല്ല അവിടെയുള്ളത്…” ഫോഗെൽ പറഞ്ഞു.
“കണ്ടേ തീരൂ…! എനിക്കദ്ദേഹത്തെ കണ്ടേ തീരൂ…!” ശാഠ്യം പിടിച്ച് അവൾ തലയിളക്കി.
ഫോഗെലിന്റെ കൈകളിൽ നിന്നും
കുതറി മാറി അവൾ കുഴിമാടത്തിനരികിലേക്കോടിയെത്തി. തന്റെ പ്രിയതമന്റെ അവശിഷ്ടങ്ങളിലേക്ക്
പത്ത് സെക്കന്റിൽ അധികം അവൾ നോക്കിയിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു ആർത്തനാദത്തോടെ
അവൾ ഫോഗെലിന്റെ കൈകളിലേക്ക് വീണു.
ഓടിയെത്തിയ സ്ട്രാട്ടന്റെ
സഹായത്തോടെ മൂവരും ടെന്റിലേക്ക് മടങ്ങുന്നതും നോക്കി നിൽക്കവെ എന്റെയുള്ളിൽ അവളോട് അല്പം ആരാധനയൊക്കെ തോന്നിത്തുടങ്ങിയിരുന്നു.
അത്രയ്ക്കും മികച്ച പ്രകടനമായിരുന്നു അത്… നാഷണൽ
തീയേറ്ററിന്റെ സ്റ്റേജിലായിരുന്നു ഈ പ്രകടനമെങ്കിൽ നിലയ്ക്കാത്ത ഹർഷാരവം ആയിരുന്നിരിക്കും
അവൾക്ക് ലഭിച്ചിട്ടുണ്ടാകുക.
(തുടരും)