Saturday 26 September 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 48



ജാലകച്ചില്ലിൽ മഴയുടെ താഡനം. കനത്തു തുടങ്ങിയിരുന്ന അന്ധകാരത്തിലേക്ക് ഞാൻ കണ്ണുകൾ പായിച്ചു.

“പാരച്യൂട്ടിൽ താഴെയെത്തിയതിന് ശേഷം പിന്നെന്ത് സംഭവിച്ചു?” ഡെസ്ഫോർജ് ആരാഞ്ഞു.

ഞാൻ തിരിഞ്ഞ് അദ്ദേഹത്തെ നോക്കി. “നിലാവെട്ടത്തിൽ ഒരു പന്ത്രണ്ട് മൈൽ ആസ്വാദ്യകരമായ നടപ്പ് നേരെ ഒലാഫ് റസ്മൂസെന്റെ കോട്ടേജിലേക്ക് കയറിച്ചെന്നു ഫ്രെഡറിക്‌സ്ബോർഗിൽ ഇന്നും ഒരു ഹണ്ടിങ്ങ് ട്രിപ്പിനായി മലനിരകളിൽ എത്തിയതാണെന്നും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ റോഡിന്റെ ഭാഗത്ത് വച്ച് ഉണ്ടായ അപകടത്തിൽ പെട്ട് ജീപ്പ് നഷ്ടമായി എന്നും അദ്ദേഹത്തോട് പറഞ്ഞു. ഒരു വിധം കൊക്കയിൽ നിന്നും അള്ളിപ്പിടിച്ച് കയറി മുകളിലെത്തിയെങ്കിലും എന്റെ സകല സാധനങ്ങളും ജീപ്പിനോടൊപ്പം നഷ്ടപ്പെട്ടു എന്നും അദ്ദേഹത്തെ ധരിപ്പിച്ചു. ഗ്രീൻലാന്റിൽ ഇത്തരം അപകടങ്ങൾ സാധാരണമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം അതേക്കുറിച്ച് കൂടുതലൊന്നും ചോദിക്കുകയുമുണ്ടായില്ല.

അടുത്ത ദിവസം ഒരു ഫിഷിങ്ങ് ബോട്ടിൽ എനിക്ക് ഫ്രെഡറിക്‌സ്ബോർഗിലേക്ക് ലിഫ്റ്റ് ലഭിച്ചു. അവിടെ നിന്നും ഈസ്റ്റ് കാനഡ എയർവേസിന്റെ സീ പ്ലെയ്ൻ സർവീസായ കാറ്റലീനയിൽ ന്യൂഫൌണ്ട് ലാന്റിലേക്ക്.  മഞ്ഞുകാലത്തിന്റെ ആരംഭം വരെയും അവർ സർവീസ് നടത്താറുള്ളതാണ്.

കട്ടിലിന്റെ അറ്റത്ത് ഇരിക്കുന്ന സാറാ കെൽ‌സോയുടെ മുഖം വിവർണ്ണമായിരുന്നു. മാനസിക പിരിമുറുക്കത്താൽ അവളുടെ കൈയിലെ കർച്ചീഫ് ചുരുട്ടി ചുരുട്ടി ഒരു ചെറിയ ഉണ്ട കണക്കെ ആയിരിക്കുന്നു. ഡെസ്ഫോർജ് തിരിഞ്ഞ് സാവധാനം അവളുടെ മുഖത്തേക്ക് നോക്കി.

“മൈ ഡിയർ എയ്ഞ്ചൽ അപ്പോൾ നീ എന്നെ കബളിപ്പിക്കുകയായിരുന്നു അല്ലേ? എങ്കിലും പറയൂ ശരിക്കും നീ ആരാണ് ?”

“ഇനിയിപ്പോൾ അതറിഞ്ഞിട്ട് പ്രത്യേകിച്ചെന്തെങ്കിലും?” അവൾ ചോദിച്ചു.

“അറിഞ്ഞിട്ട് പ്രത്യേകിച്ചൊന്നുമില്ല 

അല്പം മദ്യം ഗ്ലാസിലേക്ക് പകർന്നിട്ട് അടുത്തു കണ്ട കസേര വലിച്ചിട്ട് അദ്ദേഹം അവളുടെ മുന്നിലേക്ക് നീങ്ങിയിരുന്നു.

“ഇനി കാര്യങ്ങളെല്ലാം ഓരോന്നായി വെളിപ്പെടുത്തുന്നതല്ലേ നല്ലത്..?”

“ഓൾ റൈറ്റ് എന്തൊക്കെയാണ് നിങ്ങൾക്കറിയേണ്ടത്?” പരിക്ഷീണിതയായി അവൾ അദ്ദേഹത്തെ നോക്കി.

“ആ മരതകക്കല്ലുകളിൽ നിന്നാവട്ടെ തുടക്കം യഥാർത്ഥത്തിൽ അത് ആരുടേതായിരുന്നു?”

“ദി ഇന്റർനാഷണൽ ഇൻ‌വെസ്റ്റ്മെന്റ് കമ്പനി ഓഫ് ബ്രസീൽ ഏതോ ഉൾനാടൻ പ്രദേശത്ത് നിന്നും സാവോ പോളോയിലേക്കുള്ള എയർ ഷിപ്‌മെന്റ് ആയിരുന്നു അത്അവിടുത്തെ ചിലരുടെ സഹായത്തോടെ ആ വിമാനം റാഞ്ചുകയാണ് ഗോൺ‌ട് ചെയ്തത് ബ്രസീലിൽ നിന്നും വിമാനം പുറത്ത് എത്തിക്കുവാനായി ഹാരിസൺ കാത്ത് നിൽക്കുന്നുണ്ടായിരുന്നു

“ഇതിന്റെയെല്ലാം പിന്നിൽ ഫോഗെൽ ആയിരുന്നു?”

“ദാറ്റ്സ് റൈറ്റ്

“ഈ കഥയിൽ നിന്റെ റോൾ എപ്പോഴാണ് ആരംഭിച്ചത്?”

അവൾ ചുമൽ വെട്ടിച്ചു. “വർഷങ്ങളായി വർഷങ്ങളായി ഞാൻ ഫോഗെലിന് വേണ്ടി വർക്ക് ചെയ്യുകയാണ്

“വിമാനം കാണാതായി എന്നറിഞ്ഞപ്പോൾ ഫോഗെലിന്റെ പ്രതികരണം എന്തായിരുന്നു?”

“യാഥാർത്ഥ്യം അംഗീകരിക്കുകയല്ലാതെ വേറെ മാർഗ്ഗമുണ്ടായിരുന്നില്ല അയാളുടെ മുന്നിൽ ചിലപ്പോഴൊക്കെ ഇങ്ങനെ സംഭവിക്കാറുണ്ട് എന്നയാൾ പറഞ്ഞു

“മിസ്റ്റർ കെൽ‌സോ എന്ന അജ്ഞാതനായ ആ വൈമാനികനെക്കുറിച്ച് വേവലാതിയൊന്നുമുണ്ടയിരുന്നില്ലേ അയാൾക്ക്?”

നിഷേധ രൂപേണ അവൾ തലയാട്ടി.  “പ്രത്യേകിച്ചൊരു ഉത്കണ്ഠയും കാണിച്ചതായി തോന്നിയില്ല ഈ ഹാരിസൺ എന്നയാൾ പലപ്പോഴും പല ഐഡന്റിറ്റിയുമായി നടക്കാറുള്ളതുമാണ് മാത്രവുമല്ല, ഫോഗെലിനെ കബളിപ്പിച്ച് എങ്ങോട്ടെങ്കിലും പോകുക എന്നത് നടക്കുന്ന കാര്യമേ ആയിരുന്നില്ല അത് നന്നായിട്ടറിയാവുന്നവരായിരുന്നു ഗോൺ‌ടും ഹാരിസണും മറ്റൊന്ന്, വിമാനത്തിന് ഇൻഷുറൻസ്  ഉണ്ടായിരുന്നു എന്നത് ഓർമ്മ വേണംനഷ്ടത്തിന്റെ അളവ് കുറയുവാൻ അതുപകരിച്ചിരിക്കും

 “അപ്പോൾ ആ ഇൻഷുറൻസ് തുക ലഭിച്ചു എന്നാണോ പറയുന്നത്?”

“തീർച്ചയായും തികച്ചും ന്യായമായ ഒരു ക്ലെയിം തന്നെയായിരുന്നു അത് പിന്നെ, ഈ ലണ്ടൻ ആന്റ് യൂണിവേഴ്സൽ ഇൻഷുറൻസ് കമ്പനി തന്നെ ഫോഗെലിന്റെ ഉടമസ്ഥതയിലാണല്ലോ

ഡെസ്ഫോർജ് വീണ്ടും ഗ്ലാസ് നിറച്ചു.  “ജോ, നീ പറയുന്നത് വച്ച് നോക്കിയാൽ, എല്ലാം ഒറ്റയ്ക്ക് തട്ടിയെടുക്കുവാനുള്ള പദ്ധതിയിലായിരുന്നു മർവിൻ ഗോൺ‌ട്പക്ഷേ, ഹാരിസൺ അത് മുൻ‌കൂട്ടി കണ്ടുപിടിച്ചു

ഞാൻ തല കുലുക്കി. പിന്നെ സാറാ കെ‌ൽ‌സോയെ നോക്കി. “മിസ്റ്റർ കെൽ‌സോയുടെ വിധവയായി രംഗപ്രവേശം ചെയ്യാനുള്ള ആശയം ബുദ്ധിപരമായിരുന്നു  പക്ഷേ, ആ ഡെന്റൽ റെക്കോർഡ്സും വിവാഹ മോതിരവും സത്യത്തിൽ ആരുടേതായിരുന്നു അത്?”

“മർവിൻ ഗോൺടിന്റെ

തലയുയർത്തി ഞാൻ ഡെസ്ഫോർജിനെ നോക്കി. “അവിടെ ആ അവസ്ഥയിൽ കിടക്കുന്ന മൃതദേഹങ്ങൾ കണ്ടാൽ ആരെങ്കിലും ചിന്തിക്കുക പോലും ചെയ്യുമോ യഥാർത്ഥത്തിൽ അവരെങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന്?”

അദ്ദേഹം ആശ്ചര്യത്തോടെ തലയാട്ടി. “എനിക്ക് മനസ്സിലാകാത്തത് ഇതാണ് ആ മരതകക്കല്ലുകൾക്ക് എന്ത് സംഭവിച്ചു?”

ഗൂഡ്രിഡ് സ്വന്തം പേരെഴുതി സാൻ‌ഡ്‌വിഗ്ഗിലെ അഡ്രസ്സിലേക്ക് പോസ്റ്റ് ചെയ്ത ആ പാക്കറ്റിനെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അത് കേട്ടതും അദ്ദേഹം പതുക്കെ ചൂളമടിച്ചു. “ഇവിടെയാണ് എല്ലാം തകിടം മറിയാൻ പോകുന്നത് ഇക്കാര്യങ്ങളെല്ലാം സൈമൺസെനെ അറിയിക്കേണ്ട സമയം ആയി എന്നാണെനിക്ക് തോന്നുന്നത്

“അതിന് അദ്ദേഹം ഇപ്പോൾ ഇവിടെയില്ലല്ലോ ഏതാണ്ട് നൂറോളം മൈൽ ദൂരെയുള്ള ഒരു മുക്കുവ ഗ്രാമത്തിൽ പോയിരിക്കുകയാണ് നാളെ മദ്ധ്യാഹ്നത്തിന് മുമ്പ് തിരിച്ചെത്തുന്ന കാര്യം സംശയമാണ് ഞാൻ ചെന്ന് പിക്ക് ചെയ്യുമെന്ന പ്രതീക്ഷയിലാണദ്ദേഹം

“പക്ഷേ, അതിന് മുമ്പ് നീ ഗ്രീൻലാന്റിനോട് വിട പറഞ്ഞിരിക്കും അല്ലേ?” ഡെസ്ഫോർജ് എന്നെ നോക്കി.

“എന്ന് തോന്നുന്നു

ജാലകത്തിനരികിലേക്ക് നീങ്ങി ഞാൻ പുറത്തേക്ക് നോക്കി. മൂടൽ മഞ്ഞിന് കനം വച്ച് തുടങ്ങിയിരിക്കുന്നു. എങ്കിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഞാൻ തിരിഞ്ഞു. എന്നെത്തന്നെ നോക്കി നിൽക്കുകയായിരുന്നു ഇലാന. അവളുടെ കണ്ണുകൾ അല്പം കൂടി വലുതായത് പോലെ കവിളിലെ ചർമ്മം വലിഞ്ഞ് മുറുകി പ്രാ‍യം കൂടിയത് പോലെ

“ജോ നിങ്ങൾ കാര്യമായിത്തന്നെ പറഞ്ഞതാണോ? പ്രശ്നം ഗുരുതരമാകുന്നതിന് മുമ്പ് സ്ഥലം വിടാനുള്ള പരിപാടിയാണോ?” അവൾ ചോദിച്ചു.

“ഇപ്പോഴത്തെ അവസ്ഥ വച്ച് നോക്കിയാൽ അതായിരിക്കും ഏറ്റവും ഉചിതമെന്ന് തോന്നുന്നു... ഇനിയും ഞാനിവിടെ നിന്നാൽ എന്തും തന്നെ സംഭവിച്ചു കൂടായ്കയില്ല

“ജോ നിങ്ങൾ ഇക്കാര്യം വെളിപ്പെടുത്തിയില്ലായിരുന്നെങ്കിൽ മർവിനും ഹാരിസണും പരസ്പരം വെടിയുതിർത്താണ് കൊല്ലപ്പെട്ടതെന്ന സത്യാവസ്ഥ ആരെങ്കിലും അറിയുമായിരുന്നോ?”

“അവൾ പറയുന്നതിൽ കാര്യമുണ്ട് ജോ” ഡെസ്ഫോർജ് ഇടയിൽ കയറി പറഞ്ഞു. “ആ മൃതദേഹങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ വച്ച് നോക്കിയാൽ ഒരിക്കലും സത്യാവസ്ഥ പുറത്ത് വരില്ലായിരുന്നു

“പിന്നെ എന്തു കൊണ്ട് നിങ്ങൾ ഇക്കാര്യം മൂടി വയ്ക്കാൻ ശ്രമിച്ചില്ല...?” ഇലാന ചോദിച്ചു.  “ഇത്രയും വലിയ ഒരു സംഭവത്തിൽ നിങ്ങളും ഒരു ഭാഗമായിരുന്നുവെന്ന് ഒരാൾക്ക് പോലും സംശയം ഉണ്ടാകുമായിരുന്നില്ല 

ഇതേ ചോദ്യം പല തവണ ഞാൻ തന്നെ എന്നോട് ചോദിച്ചിട്ടുള്ളതാണ്പക്ഷേ, ഒരിക്കലും വ്യക്തമായ ഒരു ഉത്തരത്തിൽ എത്തുവാൻ കഴിഞ്ഞിരുന്നില്ല എനിക്ക്.

“എനിക്കറിയില്ല” ഞാൻ പറഞ്ഞു. “ഒരു പക്ഷേ, എന്റെ ഒരു അന്ത്യാഭിലാഷം എന്നോ മറ്റോ കൂട്ടിക്കോളൂ ഈ കുരുക്കുകളിൽ നിന്ന് ഇനി രക്ഷപെടാൻ കഴിഞ്ഞില്ലെങ്കിലോ…?

അവൾ മനോഹരമായി മന്ദഹസിച്ചു. “ഇല്ല ജോ ഒരു ഒളിച്ചോട്ടം ഇനി അതിനാവില്ല നിങ്ങൾക്ക്അത്തരം പ്രകൃതമല്ല നിങ്ങളുടേത്ഈ നിമിഷം മുതൽ

അതെ നൂറ് ശതമാനവും സത്യമായിരുന്നു അത്. അവൾ പറഞ്ഞ ആ നിമിഷം തന്നെ എനിക്കത് മനസ്സിലായിരുന്നു.  പ്രതിസന്ധികളിൽ നിന്നും ഒളിച്ചോടിയിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക് അതെല്ലാം പോയകാല നിനവുകൾ മാത്രം ഇനി എനിക്കതിനാവില്ല

ഞാൻ പുഞ്ചിരിച്ചു. “പിന്നെ ഞാനെന്ത് ചെയ്യണം? ഈ രാത്രിയിൽ ഒറ്റയ്ക്ക് ചെന്ന് ഫോഗെലിനെയും സ്ട്രാട്ടണെയും പിടികൂടണോ?”

ജാലകത്തിനരികിൽ ചെന്ന് ഡെസ്ഫോർജ് പുറത്തേക്ക് സൂക്ഷിച്ചു നോക്കി. “അങ്ങനെയൊരു ചിന്തയുടെ ആവശ്യമേയുണ്ടെന്ന് തോന്നുന്നില്ല ഈ കാലാവസ്ഥയിൽ എവിടെപ്പോയി രക്ഷപെടാനാണവർ?”

അദ്ദേഹം പറഞ്ഞത് ശരിയാണ്. കാലാവസ്ഥ അനുകൂലമാകുന്നത് വരെ ഇവിടെ നിന്നും പുറത്ത് കടക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഡ ഗാമയുടെ പായ്ക്കപ്പലിന് ഈ കാലാവസ്ഥയിൽ അധികനേരമൊന്നും നടുക്കടലിൽ പിടിച്ച് നിൽക്കാൻ കഴിയില്ല. മാത്രവുമല്ല, ആർണിയുടെ കൊലപാതകത്തെത്തുടർന്ന് സംശയാസ്പദമായ ഒരു നീക്കത്തിനും ഫോഗെലും സ്ട്രാട്ടണും തയ്യാറാവുകയുമില്ല. അവരെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു നീക്കം ഏറ്റവും വിഡ്ഢിത്തരമായിരിക്കും.

“ആർണിയുടെ കാര്യത്തിൽ എന്ത് ചെയ്യാനാണ് പോകുന്നത്?” ഇലാന ആരാഞ്ഞു.

ഞാൻ ചുമൽ വെട്ടിച്ചു. “നമുക്ക് ചെയ്യാൻ ഒന്നും തന്നെയില്ല ഉണ്ടോ? നാളെ സൈമൺസെൻ വരുന്നത് വരെ മൃതദേഹം അവിടെത്തന്നെ കിടക്കട്ടെ തെളിവുകൾ നശിക്കാതിരിക്കാൻ അതാണേറ്റവും നല്ലത്

ആരോ തട്ടുന്നത് കേട്ട് ഞാൻ ചെന്ന് വാതിൽ തുറന്നു. ഗൂഡ്രിഡ് ആയിരുന്നു അത്. അവളുടെ മുഖം കരഞ്ഞ് വീങ്ങിയിരുന്നു. എങ്കിലും ആത്മനിയന്ത്രണം കൈവരിച്ചത് പോലെ തോന്നി.

“മിസ്റ്റർ മാർട്ടിൻ എനിക്കൊരു ഉപകാരം ചെയ്യുമോ?”

“എന്നെക്കൊണ്ടാവുന്നതാണെങ്കിൽ തീർച്ചയായും

“എനിക്ക് വേണ്ടി ഒരു ട്രിപ്പ് നടത്തുന്നതിൽ വിരോധമുണ്ടോ? സാൻഡ്‌വിഗിലേക്ക് അതിരാവിലെ തന്നെ? എനിക്ക് മുത്തച്ഛന്റെ അടുത്ത് പോകണംഈ നശിച്ച സ്ഥലത്ത് നിന്നും എനിക്ക് രക്ഷപെടണം എത്രയും പെട്ടെന്ന്

“ഒലാഫ് സൈമൺസെൻ നാളെ ഉച്ചകഴിഞ്ഞ് ഇവിടെയെത്തുമ്പോൾ നീ ഇവിടെ ഉണ്ടായിരിക്കണ്ടേ? നിന്റെ തിരോധാനത്തിൽ അദ്ദേഹത്തിനെന്തെങ്കിലും അസ്വാഭാവികത തോന്നിയാലോ?”

“അദ്ദേഹത്തിന് എന്നെ കാണണമെന്ന് തോന്നിയാൽ ഏത് സമയത്തും സാൻഡ്‌വിഗിലേക്ക് വരാമല്ലോ” അവൾ എന്റെ കൈകൾ രണ്ടും മുറുകെ പിടിച്ചു. “പ്ലീസ്, മിസ്റ്റർ മാർട്ടിൻ

ഞാൻ പതുക്കെ തലകുലുക്കി. “ഓൾ റൈറ്റ് ഗൂഡ്രിഡ് പക്ഷേ, എല്ലാം കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു നാളെ രാവിലെയാവുമ്പോഴേക്കും മൂടൽ മഞ്ഞ് മാറണേ എന്ന് പ്രാർത്ഥിച്ചോളൂ

“താങ്ക് യൂ മിസ്റ്റർ മാർട്ടിൻ” അവളുടെ മുഖത്ത് ശരിക്കും ആശ്വാസം പ്രകടമായിരുന്നു അപ്പോൾ. വാതിലിന് നേർക്ക് നീങ്ങിയ അവൾ ഒരു നിമിഷം സംശയിച്ച് നിന്നിട്ട് പതുക്കെ തിരിഞ്ഞു. “ആർണി എന്നെ ഏൽപ്പിച്ച ആ പാക്കറ്റിൽ എന്തായിരുന്നു മിസ്റ്റർ മാർട്ടിൻ?”

“മരതകക്കല്ലുകൾ, ഗൂഡ്രിഡ്...” ഞാൻ പറഞ്ഞു. “വിലപിടിപ്പുള്ള മരതകക്കല്ലുകൾ അവന്റെ സ്വപ്നങ്ങൾക്കും അപ്പുറം ധനികനാകാൻ കഴിയുന്നത്ര വിലയേറിയ മരതകക്കല്ലുകൾ... ആരെയും വിലയ്ക്ക് വാങ്ങാനും മാത്രം ധനികനാവുമായിരുന്നു അവൻ

“അപ്പോൾ അതായിരുന്നു അദ്ദേഹം കൊല ചെയ്യപ്പെടാൻ കാരണം ആരാണത് ചെയ്തതെന്ന് നിങ്ങൾക്കറിയുമോ മിസ്റ്റർ മാർട്ടിൻ?”

“അത് പോലീസല്ലേ തീരുമാനിക്കേണ്ടത്? എങ്കിലും ഞങ്ങൾക്ക് ഒരു ഏകദേശരൂപം ലഭിച്ചിട്ടുണ്ട് എന്തേ ചോദിക്കാൻ കാരണം?” ഞാൻ അവളെ നോക്കി.

“വെറുതെ” പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു. “അല്ല, ഇനി ഇപ്പോൾ അറിഞ്ഞിട്ടും കാര്യമില്ലല്ലോ അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ ഇനി ഒന്നിനുമാവില്ലല്ലോ ആവുമോ?”

അവൾ നടന്നകലുന്നത് നോക്കി നൊമ്പരത്തോടെ ഞാൻ നിന്നു. പണ്ടായിരുന്നുവെങ്കിൽ ഒരു പെഗ് വിസ്കിയിൽ കടിച്ചമർത്താമായിരുന്ന നൊമ്പരം

സാറാ കെൽ‌സോ കട്ടിലിൽ നിന്നും എഴുന്നേറ്റു. അങ്ങേയറ്റം വിവശയായിരുന്നു അവൾ. കണ്ണുകൾ കുഴിയിലാണ്ടു പോയിരിക്കുന്നു. വലിഞ്ഞ് മുറുകി വികൃതമായ മുഖം. വെറും മൂന്ന് രാത്രി മുമ്പ് കണ്ട ആ അതീവസുന്ദരിയായ പെൺകൊടിയുടെ ചിത്രം എന്റെ മനസ്സിലേക്കെത്തി. അതുമായി നേരിയ സാമ്യത പോലുമില്ല ഇപ്പോൾ അവളുടെ രൂപത്തിന്.

“ആർക്കും വിരോധമില്ലെങ്കിൽ ഞാൻ പോയി ഒന്നുറങ്ങിക്കോട്ടെ?” അവൾ ചോദിച്ചു.

ഡെസ്ഫോർജ് എന്റെ മുഖത്തേക്ക് നോക്കി. അവളോടുള്ള സഹാനുഭൂതി അദ്ദേഹത്തിന്റെ കണ്ണുകളിലുണ്ടായിരുന്നു. “അവൾ പോകട്ടെ ജോ അല്ലെങ്കിൽ തന്നെ എങ്ങോട്ടും ഓടിപ്പോകാൻ കഴിയില്ലല്ലോ അവൾക്ക്

അതെ ശരിയാണ് ഒരക്ഷരം ഉരിയാടാതെ ഞാൻ തല കുലുക്കി. പുറത്ത് കടന്ന് അവൾ വാതിൽ പതുക്കെ ചേർത്തടച്ചു.

“ഇനിയെന്ത്?” ഡെസ്ഫോർജ് എന്നെ നോക്കി.

പെട്ടെന്നാണ് വിശപ്പിന്റെ വിളി ഞാൻ തിരിച്ചറിഞ്ഞത്. വാച്ചിലേക്ക് നോക്കി. മണി പത്ത് കഴിഞ്ഞിരിക്കുന്നു.

“ഡിന്നർ കഴിക്കാൻ ഇനിയും സമയമുണ്ട് ആരെങ്കിലും വരുന്നോ എന്റെ കൂടെ?”

“നല്ല തീരുമാനം” ഡെസ്ഫോർജ് പറഞ്ഞു. “രണ്ടേ രണ്ട് മിനിറ്റ് ഞാനിതാ എത്തി ഈ ഡ്രെസ്സൊന്ന് മാറിക്കോട്ടെ” അദ്ദേഹം ബെഡ്‌റൂമിലേക്ക് നടന്നു.

ഇലാനയുടെ നേർക്ക് തിരിഞ്ഞ് ഞാൻ ഇരു കൈകളും നീട്ടി. അവ ഗ്രഹിക്കുന്നതിന് മുമ്പ് അവളൊന്ന് സംശയിച്ചു. “എന്താണിതിന്റെ അർത്ഥം?”

“ഐ ജസ്റ്റ് വാണ്ടഡ് റ്റു താങ്ക് യൂ” ഞാൻ പറഞ്ഞു. “എന്നെ നേരെയാക്കിയെടുത്തതിന്

“ഓ അതിനോ…!” അവൾ മന്ദഹസിച്ചു. “കോടതി നടപടികൾക്ക് ശേഷവും ഈ ആശ്വാ‍സം നിങ്ങൾക്കുണ്ടാകട്ടെ എന്ന് ആശിക്കുന്നു

“ഓ ഈ ഡെന്മാർക്കുകാർ വളരെ സംസ്കാരമുള്ളവരാണ് ലോകത്തിലെ ഏറ്റവും സൌകര്യങ്ങൾ നിറഞ്ഞ തടവറകളാണ് അവരുടേത് നിങ്ങൾക്കറിയില്ലേ അത്?”

“ഞാൻ വിചാരിച്ചിരുന്നത് സ്വീഡനിലെ ജയിലുകൾക്കാണ്‌ ആ ബഹുമതി എന്നാണ്

“എന്നെ ഭയപ്പെടുത്താനുള്ള പരിപാടിയാണോ?” അവളെ മാറിലേക്ക് വലിച്ചടുപ്പിച്ച് ഞാൻ ഒരു ചുടു ചുംബനം നൽകി.


(തുടരും)

Saturday 19 September 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 47



“എന്തൊരത്ഭുതം! ഇതെന്തായാലും നന്നായി നിങ്ങളെ തേടി അങ്ങോട്ട് വരാനിരിക്കുകയായിരുന്നു ഞാൻ” പിസ്റ്റളിന്റെ കുഴൽ അയാൾ എന്റെ വയറിൽ അമർത്തി. “നമ്മുടെ സുഹൃത്ത് മർവിൻ ഗോൺ‌ടിന് എന്താണ് പറയാനുള്ളതെന്ന് ഒന്ന് പോയി നോക്കിയാലോ?”

ഗോൺ‌ടിന്റെ അതേ ശൈലിയിലുള്ള സംഭാഷണം. പക്ഷേ, ഈ സ്വരത്തിലെ നിശ്ചയദാർഢ്യം ഒന്ന് വേറെ തന്നെയാണ്. ആ കണ്ണുകളിലെ പ്രത്യേക തിളക്കം അയാളുടെ മനസ്സിൽ ഒളിഞ്ഞിരിക്കുന്ന ദുരുദ്ദേശ്യത്തെ വെളിവാക്കുന്നതായിരുന്നു.

“എന്താണിതെല്ലാം എന്നെനിക്ക് മനസ്സിലാവുന്നില്ല  ഞാൻ പറഞ്ഞു. “ഗോൺ‌ട് അവിടെ ക്യാബിനിലുണ്ട്പക്ഷേ, ഈ വിമാനത്തിന്റെ പൈലറ്റ് ഞാനാണ് ഈ തോക്ക് ഒന്ന് മാറ്റിപ്പിടിച്ചാൽ നന്നായിരുന്നുഅറ്റ്ലാന്റിക്കിന് മുകളിലൂടെ പറന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഒരു അപകടമുണ്ടായിക്കാണാൻ ഒട്ടും താല്പര്യമില്ല എനിക്ക്

“മൈ ഡിയർ ഒരു കൈ പിന്നിൽ കെട്ടി വേണമെങ്കിൽ ഈ വിമാനം ചൈനയിലേക്കും അവിടെ നിന്ന് തിരിച്ചും പറത്താൻ എന്നെക്കൊണ്ടാവും നിങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ തന്നെ അതുകൊണ്ട് എനിക്കൊരു ഭയവുമില്ല

ഇയാളെ കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, മാത്രവുമല്ല അത്യന്തം അപകടകരവുമായിരിക്കുമത്. അയാളെ പ്രകോപിപ്പിക്കാൻ നിൽക്കാതെ ഞാൻ തിരിഞ്ഞ് ക്യാബിന് നേർക്ക് നടന്ന് ഡോർ തുറന്നു. പിറകോട്ട് തിരിഞ്ഞ് എന്നെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ച ഗോൺ‌ടിന്റെ മുഖത്ത് നിന്നും അത് മാഞ്ഞത് പെട്ടെന്നായിരുന്നു.

“ഹാരിസൺ?”  അമ്പരപ്പോടെ അയാളെ നോക്കി ഗോൺ‌ട് ഉച്ചരിച്ചു.

“അതെ ഞാൻ തന്നെ കിഴവാ...” ശേഷം ഹാരിസൺ പിസ്റ്റൾ കൊണ്ട് എന്റെ ചുമലിൽ തട്ടി. “അവിടെ സീറ്റിൽ ചെന്നിരുന്ന് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കൂ

ഗോൺ‌ടിന്റെ മുഖം വിവർണ്ണമാകുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. എങ്കിലും തന്റെ മനോധൈര്യം കൈവിടാതിരിക്കാൻ അയാൾ ശ്രമിക്കുന്നുണ്ടായിരുന്നു. ആ സന്ദർഭത്തിനൊരു അയവ് വരുത്തുവാനുള്ള മാർഗ്ഗം അയാൾ ആരായുന്നത് പോലെ തോന്നി.

“എന്താണിവിടെ നടക്കുന്നതെന്ന് ദയവായി ഒന്ന് പറയുമോ ആരെങ്കിലും?” എന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

“ഇറ്റ്സ് നോട്ട് യുവർ അഫയർ” ഹാരിസൺ തലയാട്ടി. “എനിക്ക് ചില കാര്യങ്ങൾ അറിയണം ഗ്രാന്റ് ബേയിൽ നിന്നും ഷാനൺ വരെ എത്തുവാൻ എത്ര സമയം വേണ്ടിവരുമെന്നാണ് നിങ്ങളുടെ കണക്കുകൂട്ടൽ?”

ഞാൻ ഗോൺ‌ടിന് നേരെ നോക്കി. സമ്മതഭാവത്തിൽ അയാൾ തലയാട്ടി.

“നാം ഷാനണിലേക്കല്ല പോകുന്നത് ഐസ്‌ലാന്റിലെ റെയ്ക്ജാവിക്ക് ആണ് നമ്മുടെ ഡെസ്റ്റിനേഷൻ  ഞാൻ പറഞ്ഞു.

“ഓഹോ അങ്ങനെയും ഒരു വഴിത്തിരിവോ? എന്നിട്ട് എത്ര ദൂരം താണ്ടി നാം ഇപ്പോൾ?”

“വെറും അറുനൂറ് മൈൽ മാത്രം

അയാൾ വെളുക്കെ ചിരിച്ചു. “ഐസ്‌ലാന്റ് എങ്കിൽ ഐസ്‌ലാന്റ് അയർലണ്ട് തന്നെ വേണമെന്നില്ല” അയാൾ ഗോൺ‌ടിന് നേരെ നോക്കി. “മർവിൻ നിങ്ങൾ ശരിക്കും ഒരു വിഡ്ഢി തന്നെ എന്റെ വീതം വേണമെന്ന് മാത്രമല്ലേ ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടുള്ളൂ?”

“ഓൾ റൈറ്റ്, ഓൾ റൈറ്റ്…!” കൂടുതലൊന്നും പറയാൻ അനുവദിക്കാതെ ഗോൺ‌ട് കൈ ഉയർത്തി. “അതിവിടെ പരസ്യം ചെയ്യേണ്ട കാര്യമില്ല നമുക്ക് അപ്പുറത്ത് മാറി ഇരുന്ന് സംസാരിക്കാം

ഹാരിസൺ കതകിൽ നിന്നും പിടി വിട്ട് വിമാനത്തിന്റെ പിൻ‌ഭാഗത്തേക്ക് നടന്നു. ഗോൺ‌ട് എഴുന്നേറ്റ് പുറത്തിറങ്ങി കതകടച്ചിട്ട് അയാളെ പിന്തുടർന്നു. ഏതാണ്ട് അഞ്ച് മിനിറ്റോളം അവരവിടെ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നുവെങ്കിലും എന്താണതെന്ന് മനസ്സിലാക്കുവാനും മാത്രം ശബ്ദം ഉള്ളിലേക്ക് എത്തുന്നുണ്ടായിരുന്നില്ല.

പെട്ടെന്നാണതുണ്ടായത് അല്പം അകലെ നിന്നും എന്ന പോലെ മുഴങ്ങിക്കേട്ട വെടിയൊച്ച  അടുപ്പിച്ചുള്ള രണ്ടെണ്ണം പിന്നെ ഒരു നിമിഷത്തെ ഇടവേളയ്ക്ക് പിന്നാലെ മൂന്നെണ്ണം കൂടി ക്യാബിൻ ഡോർ തുളച്ച് കടന്നുവന്ന രണ്ട് വെടിയുണ്ടകൾ തട്ടി വിൻഡ് സ്ക്രീൻ ചിന്നിച്ചിതറി.

വിമാനം ഓട്ടോമാറ്റിക്ക് പൈലറ്റ് കൺ‌ട്രോളിലേക്ക് മാറ്റി ഞാൻ പെട്ടെന്ന് സീറ്റ് ബെൽറ്റ് അഴിച്ചു. ചാടിയെഴുന്നേറ്റ് തിരിഞ്ഞതും ക്യാബിൻ ഡോർ മലർക്കെ തുറന്ന് ഗോൺ‌ട് എന്റെ കൈകളിലേക്ക് പതിച്ചു. അയാളെ താങ്ങിപ്പിടിച്ച് ഞാൻ അടുത്ത സീറ്റിലേക്ക് ഇരുത്തി. അയാളുടെ കഴുത്തിൽ നിന്നും ഫ്ലയിങ്ങ് ജാക്കറ്റിന്റെ ബട്ടൺസ്  അഴിക്കാൻ ശ്രമിക്കവെ ആ കരങ്ങൾ ഒരു നിമിഷം എന്റെ ജാക്കറ്റിൽ മുറുകെ പിടിച്ചു. അടുത്ത നിമിഷം അയാളുടെ വായിൽ നിന്നും രക്തം പുറത്തേക്കൊഴുകി. പിന്നെ ഒന്ന് പിന്നോട്ടാഞ്ഞ് ഇരുവശങ്ങളിലേക്കും തലയിട്ടടിച്ച് ദൃഷ്ടികൾ അനന്തതയിലേക്ക് പായിച്ച് ആ ശരീരം നിശ്ചലമായി

ക്യാബിന് പുറത്തുള്ള ഇടനാഴിയിൽ കമഴ്ന്ന് കിടക്കുകയായിരുന്നു ഹാരിസൺ. അരികിൽ ചെന്ന് പതുക്കെ ഞാൻ അയാളെ മലർത്തിയിട്ടു. അയാളും മരണത്തെ പുൽകിക്കഴിഞ്ഞിരുന്നു. രണ്ട് വെടിയുണ്ടകാളാണ് ആ ശരീരത്തിൽ കൂടി കടന്ന് പോയിരിക്കുന്നത്. എന്തായാലും ഒരു കാര്യം തീർച്ച ജീവിതത്തിലെ ഏറ്റവും വലിയ കുരുക്കിലാണ് ഞാൻ വന്ന് പെട്ടിരിക്കുന്നത് പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിൽ രണ്ട് മൃതദേഹങ്ങളോടൊപ്പം ഞാൻ ഒറ്റയ്ക്ക് ഇത്രയും ഗൌരവതരമായ ഒരു സന്ദർഭം ഇതിന് മുമ്പ് നേരിടേണ്ടി വന്നിട്ടില്ല എന്നതാണ് വാസ്തവം.

ഗാലറിയിൽ ചെന്ന് ഞാൻ തെർമോഫ്ലാസ്കിൽ നിന്നും അല്പം കോഫി ഗ്ലാസിലേക്ക് പകർന്നു. ശേഷം ഒരു സിഗരറ്റിന് തീ കൊളുത്തി. എന്താണിനി ഞാൻ ചെയ്യേണ്ടത്? അതായിരുന്നു എന്റെ ചിന്ത. ആ മൃതദേഹങ്ങൾ രണ്ടും താഴെ കടലിൽ ഉപേക്ഷിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നിരുന്നാലും എവിടെയെങ്കിലും ലാന്റ് ചെയ്യാതിരിക്കാൻ കഴിയില്ലല്ലോ എനിക്ക്. പക്ഷേ, ഒരു നൂറായിരം ചോദ്യങ്ങൾക്കായിരിക്കും അത് തുടക്കമിടുക. ലാന്റ് ചെയ്തയിടത്ത് വിമാനം ഉപേക്ഷിച്ച് കടന്നു കളഞ്ഞാൽ തന്നെ പിന്നീടുണ്ടാകാൻ പോകുന്ന അന്വേഷണങ്ങളും മറ്റും ഒടുവിൽ വന്നെത്തുക എന്നിലേക്ക് തന്നെയായിരിക്കും. അങ്ങനെയൊരു അവസ്ഥ ഒട്ടും തന്നെ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഏറ്റവും ഉചിതം ആ രണ്ട് ജഡങ്ങളുമായി അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിലേക്ക് വിമാനവുമായി അപ്രത്യക്ഷമാകുക എന്നതാണ്. പക്ഷേ, അനന്തമായി പരന്ന് കിടക്കുന്ന മഹാസമുദ്രത്തിൽ നിന്നും രക്ഷപെടുവാനുള്ള സാദ്ധ്യത അങ്ങേയറ്റം കുറവാണ്. പിന്നെയൊന്ന് ഏതെങ്കിലും വിജനമായ കരയോടടുക്കുമ്പോൾ എൻ‌ജിൻ ഓഫ് ചെയ്ത് വിമാനം ഉപേക്ഷിച്ച് ചാടുക എന്നതാണ്. പക്ഷേ, അതിൽ ഘടിപ്പിച്ചിരിക്കുന്ന ഓക്സിലറി ടാങ്കുകളിലെ ഇന്ധനം മൂലം നിലം തൊട്ടയുടൻ തന്നെ വിമാനം തകർന്ന് കത്തിയമരും എന്നതിന് യാതൊരു സംശയവുമില്ല.

എനിക്ക് വേണ്ടിയിരുന്നത് അതൊന്നുമായിരുന്നില്ല. ഒരു പക്ഷേ, തീർത്തും അസാദ്ധ്യമായിരിക്കാം എന്റെ കണക്കുകൂട്ടൽ. മനുഷ്യവാസം ഇല്ലാ‍ത്ത ഏതെങ്കിലും പ്രദേശത്ത് തകർന്ന് വീഴുകയാണെങ്കിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകാൻ എളുപ്പമാണ്. അതേ സമയം നാഗരികതയുമായി അത്ര ദൂരെയല്ലാതെ അധികം കഷ്ടപ്പെടാതെ നടന്നെത്താൻ സാധിക്കുന്ന ഇടവുമായിരിക്കണം.

ഒടുവിൽ പരിഹാരം കണ്ടെത്തിയതും അതെത്ര ലളിതമായിരുന്നുവെന്നോർത്ത് ഞാൻ പൊട്ടിച്ചിരിച്ചു പോയി. തിരികെ പൈലറ്റ് സീറ്റിൽ ചെന്നിരുന്ന് ഞാൻ ചാർട്ട് എടുത്ത് നിവർത്തി. അതെ ഞാൻ തേടിക്കൊണ്ടിരുന്ന ഇടം ഒറ്റ നോട്ടത്തിൽ തന്നെ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. ഗ്രീൻലാന്റിന്റെ തെക്ക് പടിഞ്ഞാറൻ തീരത്തിനും മുക്കുവ ഗ്രാമമായ സാൻഡ്‌വിഗിനും ഇടയിലുള്ള ജൂലിയൻ ഹാബ് ബൈറ്റ്ചെങ്കുത്തായ മലകൾക്കിടയിലൂടെ ഉള്ളിലേക്ക് കയറി കിടക്കുന്ന ക്രീക്കും അതിനപ്പുറമുള്ള മഞ്ഞണിഞ്ഞ ഗിരിശൃംഗങ്ങളും

ഒരു പക്ഷേ, ഭൂമിയിലെ ഏറ്റവും വിജനമായ പ്രദേശമായിരിക്കും അത്. പല വർഷങ്ങളിലായി ഒന്നിലധികം വിമാനങ്ങൾ ആ പ്രദേശത്തിന് മുകളിൽ വച്ച് ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമായിട്ടുണ്ട്. ആ പട്ടികയിൽ അവർ ഈ ഹെറോൺ വിമാനത്തെയും എഴുതിച്ചേർക്കട്ടെ. ഷാനൺ വിമാനത്താവളത്തിൽ ഇറങ്ങേണ്ട സമയമായിട്ടും കാണാതെയാകുമ്പോൾ അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിലെവിടെയോ മുങ്ങിക്കിടക്കുന്നുണ്ടാവുമെന്ന് ബന്ധപ്പെട്ട അധികാരികൾ കരുതിക്കൊള്ളും.

തീരത്തേക്ക് ഉള്ള ദൂരം വളരെ ശ്രദ്ധയോടെ കണക്ക് കൂട്ടിയെടുത്തു. ഇനിയും നാനൂറ്റിയമ്പത് മൈൽ താണ്ടുവാനുണ്ട്.  ഡയലിൽ കാണിക്കുന്നത് പ്രകാരം പിന്നെയും അഞ്ഞൂറ് മൈൽ പറക്കുവാനുള്ള ഇന്ധനം ടാങ്കുകളിലുണ്ട്. ആകെക്കൂടി എനിക്ക് ചെയ്യേണ്ടത് ഇത്ര മാത്രംവിമാനം ഓട്ടോമാറ്റിക്ക് പൈലറ്റ് കൺ‌ട്രോളിലേക്ക് മാറ്റിയ ശേഷം ഓക്സിലറി ടാങ്കുകൾ ഓൺ ചെയ്യാതെ ചാടുക. ഒരു പക്ഷേ, ഒരു അമ്പത് മൈൽ കൂടി വിമാനം പിന്നെയും പറക്കുമായിരിക്കും. പിന്നെ നോർമൽ ടാങ്കിലെ ഇന്ധനം തീരുന്നതോടെ താഴോട്ട് മൂക്ക് കുത്തുന്ന വിമാനം മഞ്ഞുമലകളിൽ പതിച്ച് ഒരു ബോംബ് സ്ഫോടനം പോലെ പൊട്ടിത്തെറിച്ച് കത്തിയമരും.

ഈ പദ്ധതിയിൽ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം വിമാനത്തിൽ നിന്നും കൃത്യമായി എങ്ങനെ പുറത്ത് ചാടും എന്നതാണ്. വ്യക്തമായ കണക്കുകൂട്ടലോടെ ചെയ്യേണ്ട അല്പം റിസ്ക് നിറഞ്ഞ പ്രവൃത്തിയാണത്.  അതിന് ഞാൻ തയ്യാറായേ മതിയാവൂ. ഒരു സിഗരറ്റിന് തീ കൊളുത്തി ഞാൻ ഓട്ടോമാറ്റിക്ക് പൈലറ്റ് കൺ‌ട്രോളിനരികിലേക്ക് ദൃഷ്ടി പായിച്ചു. പക്ഷേ, അതിന് പകരം എന്റെ നോട്ടം അരികിലെ സീറ്റിൽ ഇരിക്കുന്ന ഗോൺ‌ടിന്റെ ചേതനയറ്റ മുഖത്തേക്കായിരുന്നു പതിച്ചത്. അത്ര സുഖകരമായ കാഴ്ച്ചയായിരുന്നില്ല അത്. അയാളുടെ ശരീരം സീറ്റിന്റെ അങ്ങേയറ്റത്തേക്ക് പതുക്കെ തള്ളി മാറ്റിയിട്ട് ഓട്ടോമാറ്റിക്ക് പൈലറ്റ് കൺ‌ട്രോൾ സ്വിച്ച് ഓഫ് ചെയ്ത് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.

ഇനി ആകെക്കൂടി അവശേഷിക്കുന്നത് സാൻഡ്‌വിഗിലെ എന്റെ സുഹൃത്ത് ഒലാഫ് റസ്മൂസെന്റെ ഫാമിലെ കോട്ടേജിൽ കയറിച്ചെല്ലുമ്പോൾ അദ്ദേഹത്തെ വിശ്വസിപ്പിക്കുവാൻ പറ്റിയ ഒരു കഥ മെനയുക എന്നതാണ്. അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഫ്രെഡറിക്സ്‌ബോർഗ്ഗിനെയും സാൻഡ്‌വിഗിനെയും ബന്ധിപ്പിക്കുന്ന ഒരു മലയോര പാതയുണ്ട്. കഴിഞ്ഞ തവണ കണ്ട സമയത്ത് ആ പ്രദേശത്ത് നായാട്ടിന് പോകുവാൻ ഞാൻ പദ്ധതിയിട്ടിരുന്നതും പക്ഷേ, നടക്കാതെ പോയതും അദ്ദേഹത്തോട് പറഞ്ഞിട്ടുള്ളതാണ്. ഇത്തവണ അതിനിറങ്ങി തിരിച്ച് ചെറിയൊരു വാഹനാപകടം ഉണ്ടായതായും വാഹനം നഷ്ടപ്പെട്ടതായും പറഞ്ഞ് വിശ്വസിപ്പിക്കാം കഥയുടെ ത്രെഡ് എന്തായാലും ലഭിച്ചിരിക്കുന്നു. എത്രമാത്രം തന്മയത്വത്തോടെ അത് അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കാം എന്നതിലായിരുന്നു പിന്നീട് എന്റെ മുഴുവൻ ശ്രദ്ധയും.

                                      * * * * * * * * * * * * *

കടലിന് മുകളിലൂടെ പറക്കവെ വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് പതുക്കെ കുറച്ച് ഞാൻ മുവ്വായിരം അടിയിലേക്ക് കൊണ്ടുവന്നു. താഴെ, അൽപ്പം മുന്നിലായി കര പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. നിലാവിന്റെ നീല വെളിച്ചത്തിൽ അങ്ങകലെ ഗ്രീൻലാന്റിലെ മഞ്ഞുമലകളുടെ ശൃംഗങ്ങൾ നൂലിൽ കോർത്ത പളുങ്ക് മണികൾ പോലെ തിളങ്ങി.

വിജനമായ മുനമ്പിന് കിഴക്ക് ഭാഗത്തുള്ള ജൂലിയൻഹാബ് ഉൾക്കടലിന് മുകളിൽ പരന്ന് കിടക്കുന്ന  മൂടൽ‌മഞ്ഞിന്റെ ആവരണം, കാറ്റിന്റെ വേഗത അഞ്ച് നോട്ട്സിൽ അധികമാകാൻ തരമില്ല എന്ന് സൂചിപ്പിക്കുന്നു. എങ്കിലും അത് ആശ്വാ‍സം പകരുന്ന വസ്തുതയായിരുന്നു. കുത്തനെയുള്ള മലയിടുക്കുകൾക്കിടയിൽ കയറിക്കിടക്കുന്ന ഉൾക്കടലിനപ്പുറത്തുള്ള താഴ്‌വാരത്തിൽ എവിടെയെങ്കിലും പാരച്യൂട്ടിൽ ഇറങ്ങുവാൻ കഴിയുമെന്ന് തന്നെയാണ് കരുതുന്നത്.

വിള്ളൽ വീണ വിൻഡ് സ്ക്രീനിലൂടെ അടിച്ചുകയറുന്ന ശീതക്കാറ്റ് മൂലം ക്യാബിനുള്ളിൽ അസഹനീയമായ തണുപ്പ് അനുഭവപ്പെട്ടു. ഇൻസ്ട്രുമെന്റ് പാനലിലെ വിവിധ ഡയലുകളിൽ നിന്നും പ്രസരിക്കുന്ന പ്രകാശം പലപ്പോഴും കാഴ്ച്ചയ്ക്ക് മങ്ങലേൽപ്പിക്കുന്നത് പോലെ തോന്നി.

ദൂരെ മഞ്ഞുപുതപ്പിന്റെ ആവരണം അവസാനിക്കുന്നയിടത്ത് നിലാവെളിച്ചം പതിച്ച് ഉൾക്കടലിലെ വെള്ളം രജതവർണ്ണമാർന്ന് വെട്ടിത്തിളങ്ങി. ഒരു പൂന്തോണി കണക്കെ പർവ്വതശിഖരത്തിലേക്ക് നീങ്ങുന്ന തിങ്കൾക്കീറ് എല്ലാം വളരെ വ്യക്തമായി കാണുവാനാകുന്നു ഇപ്പോൾ
   
സമയമായിരിക്കുന്നു വിമാനത്തിന്റെ വേഗത കുറച്ച് നിയന്ത്രണം ഓട്ടോ‍ പൈലറ്റ് മോഡിലേക്ക് മാറ്റിയിട്ട് ഞാൻ സീറ്റ് ബെൽറ്റിന്റെ ബക്കിൾ അഴിച്ചു. കോ-പൈലറ്റിന്റെ സീറ്റിൽ ഇരിക്കുന്ന ഗോൺ‌ടിനെ ഒരു നിമിഷം ഞാൻ നോക്കി. സീറ്റിന്റെ മറുവശത്തേക്ക് തള്ളി മാറ്റിയിരുന്ന ആ ശരീരം വീണ്ടും ഇപ്പുറത്തേക്ക് നീങ്ങിയിരിക്കുന്നു. അയാളുടെ കണ്ണുകൾ എന്നെത്തന്നെ തുറിച്ച് നോക്കുന്നത് പോലെ പാതി തുറന്ന വായ കൊണ്ട് എന്തോ എന്നോട് പറയുവാൻ തുനിയുന്നത് പോലെ ഇൻസ്ട്രുമെന്റ് പാനലിൽ നിന്നുമുള്ള വെട്ടത്തിൽ അയാളുടെ ശിരസ്സ് അല്പം മുന്നോട്ട് കുനിഞ്ഞിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

പതുക്കെ എഴുന്നേറ്റ് പിറകിലെ ഇരുട്ടിലേക്ക് ഞാൻ നീങ്ങി. ഹാരിസന്റെ ജഡത്തിൽ തട്ടി മുന്നോട്ട് ഇടറി വീഴവേ എന്റെ ഒരു കൈ അയാളുടെ തണുത്ത് മരവിച്ച മുഖത്താണ് സ്പർശിച്ചത്. പതിവ് പോലെ ഗ്രസിച്ച ഭയത്താൽ എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. എങ്കിലും ഇരുട്ടിലൂടെ തപ്പിത്തടഞ്ഞ് ഒരു വിധം ഞാൻ വിമാനത്തിന്റെ പിൻ‌ഭാഗത്തേക്ക് നീങ്ങി, എക്സിറ്റ് ഹാച്ചിന്റെ റിലീസ് ഹാന്റിലിൽ കൈ വച്ചു.     

തുറന്ന വാതിലിലൂടെ പുറത്തെ ശൂന്യതയിലേക്ക് സംശയലേശമെന്യേ ഞാൻ കാലെടുത്ത് വച്ചു. അന്തരീക്ഷത്തിലെ കൊടുംതണുപ്പിലും ഞാൻ ആ സ്വാതന്ത്ര്യം തിരിച്ചറിഞ്ഞു. സ്ലോ മോഷനിലെന്ന പോലെ കരണം മറിഞ്ഞ് താഴോട്ട് പതിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു നിമിഷം ഞാൻ മുകളിലെ വിമാനത്തിലേക്ക് കണ്ണോടിച്ചു. കറുത്ത ഒരു പ്രേതം കണക്കെ കിഴക്ക് ദിശയിലേക്ക് അത് പ്രയാണം തുടർന്നു കൊണ്ടിരിക്കുന്നു

പാരച്യൂട്ട് നിവർത്തുന്നതിനായി അതിന്റെ റിങ്ങിലേക്ക് എന്റെ വിരലുകൾ നീണ്ടതും എന്റെ തൊണ്ട വരണ്ടു. സകല ശക്തിയും പുറത്തെടുത്ത് ഞാൻ റിങ്ങിൽ പിടിച്ച് വലിച്ചു.  താഴോട്ടുള്ള പ്രയാണം തുടർന്നുകൊണ്ടേയിരിക്കുന്നു. എന്നാൽ പെട്ടെന്നൊരു നിമിഷം ആ ശബ്ദം ഞാൻ കേട്ടു. അതെ... പ്രക്ഷുബ്ധമായ മനസ്സിന് ആശ്വാസം പകരുന്ന ആ ശബ്ദം തലയ്ക്ക് മുകളിൽ പാരച്യൂട്ട് വിടരുന്ന ശബ്ദം കാറ്റ് നിറയുവാൻ തുടങ്ങിയതും വിടർന്ന് തുടങ്ങുന്ന ഒരു ശ്വേതപുഷ്പം കണക്കെ അത് വളർന്ന് വലുതായിക്കൊണ്ടിരുന്നു. ക്രീക്കിന് മുകൾഭാഗത്തെ കുന്നിൻപ്രദേശത്തേക്ക് പതുക്കെ പറന്നിറങ്ങുകയായിരുന്നു ഞാൻ.

(തുടരും)

Saturday 12 September 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 46



അടുത്ത ദിവസം മദ്ധ്യാഹ്നത്തിൽ ടേക്ക് ഓഫിന് തയ്യാറെടുക്കുമ്പോഴും മഴ പെയ്തു കൊണ്ടിരിക്കുകയായിരുന്നു. എങ്കിലും കാലാവസ്ഥാ റിപ്പോർട്ട് അനുകൂലമായതു കൊണ്ട് ഞാൻ അത് അത്ര കാര്യമായി എടുത്തില്ല. ട്രാൻസിറ്റ് ഫ്ലയിങ്ങ് ആയതിനാൽ കസ്റ്റംസ് പരിശോധനകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മാത്രവുമല്ല, ഗ്രാന്റ് ബേ പോലുള്ള ആ കൊച്ചു വിമാനത്താവളത്തിൽ അത്തരം ചടങ്ങുകളെല്ലാം കഴിയാവുന്നത്ര വെട്ടിച്ചുരുക്കിയിരുന്നു. യാത്രാ രേഖകളെല്ലാം മർവിൻ ഗോൺ‌ട് തന്നെ ശരിയാക്കിയിട്ടുണ്ടായിരുന്നു. എൻ‌ജിൻ ട്യൂൺ ചെയ്യാൻ എത്തിയ രണ്ട് മെക്കാനിക്കുകൾക്കാകട്ടെ എന്റെ മുഖം നേരിട്ട് കാണുവാൻ അവസരവും ലഭിച്ചില്ല. അങ്ങനെ യാതൊരു ബുദ്ധിമുട്ടും കൂടാതെ ഞാൻ ജാക്ക് കെൽ‌സോ എന്ന വൈമാനികനായി മാറുകയായിരുന്നു.

എന്റെ പ്രതിഫലമായ നാലായിരം ഡോളറിന്റെ പുത്തൻ നോട്ടുകൾ ഗോൺ‌ട് നേരത്തെ തന്നെ നൽകിയത് ഒരു എൻ‌വലപ്പിൽ ആക്കി എന്റെ തന്നെ പേർക്ക് ഗൂസ് ബേ യിലെ അഡ്രസ്സിൽ ഞാൻ പോസ്റ്റ് ചെയ്തിരുന്നു. അങ്ങനെ എല്ലാ കാര്യങ്ങളും ശരിയായ രീതിയിലായെന്ന് ഉറപ്പ് വരുത്തിയിട്ടാണ് ഞാൻ ടേക്ക് ഓഫിന് തയ്യാറായി എത്തിയത്. എന്റെ കണക്ക് കൂട്ടൽ വച്ച് നോക്കിയാൽ നോർമൽ ടാങ്കുകളിലെ ഇന്ധനം കൊണ്ട് അറ്റ്‌ലാന്റിക്കിന് മുകളിൽ പാതി ദൂരം താണ്ടുവാൻ കഴിയും. ശേഷമുള്ള ദൂരത്തിന് ഓക്സിലറി ടാങ്കിലെ ഇന്ധനം ധാരാളം. പൈലറ്റ് സീറ്റിൽ ഇരുന്ന് ഇൻ‌സ്ട്രുമെന്റ് പാനൽ പരിശോധിച്ചു കൊണ്ടിരിക്കവെ ഗോൺ‌ട് അരികിലെത്തി.

ഒരു പുത്തൻ ഫ്ലയിങ്ങ് സ്യൂട്ട് ആയിരുന്നു അയാൾ ധരിച്ചിരുന്നത്. കോ-പൈലറ്റിന്റെ സീറ്റിൽ വന്നിരുന്ന് ബെൽറ്റ് മുറുക്കുമ്പോൾ അയാളുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.

“റെഡി റ്റു ഗോ?”  ഞാൻ ചോദിച്ചു.

“വെൻ എവർ യൂ ലൈക്ക് പക്ഷേ, ഒരു കാര്യം  ചാർട്ട് ബോർഡിൽ വൃത്തിയായി ക്ലിപ്പ് ചെയ്ത ഒരു മാപ്പ് അയാൾ എനിക്ക് നീട്ടി. “ഇത് ശ്രദ്ധിച്ചാൽ ഒരു കാര്യം നിങ്ങൾക്ക് മനസ്സിലാകും ഐ ഹാവ് ചെയ്ഞ്ച്ഡ് അവർ ഡെസ്റ്റിനേഷൻ

അയാൾ രേഖപ്പെടുത്തിയിരിക്കുന്ന വ്യോമപഥം ഞാൻ ശ്രദ്ധിച്ചു. ഗ്രാന്റ് ബേയിൽ നിന്നും നേരെ വടക്ക് പടിഞ്ഞാറോട്ട് പറന്ന് ഗ്രീൻലാന്റിന്റെ മുനമ്പിന് മുകളിലൂടെ കടന്ന് ഐസ്‌ലാന്റിലെ റെയ്ക്ജാവിക്കിൽ അവസാനിക്കുന്ന യാത്ര. മൊത്തം ആയിരത്തി അറുനൂറ് മൈൽ.

“ഇതിന്റെ പിന്നിലെ ഉദ്ദേശ്യം?”  ഞാൻ ചോദിച്ചു.

അയാൾ പോക്കറ്റിൽ നിന്നും ഒരു എൻ‌വലപ്പ് എടുത്ത് എന്റെ നേർക്ക് നീട്ടി. “ആയിരം ഡോളർ കൂടിയുണ്ട് ഇതിൽ ഓൾ റൈറ്റ്?”

മുമ്പ് തന്നത് പോലെ തന്നെ പുത്തൻ നോട്ടുകളായിരുന്നു അതും. തികച്ചും ആകർഷണീയം തിരികെ എൻ‌വലപ്പിനകത്തേക്ക് തന്നെ ഇട്ട് ഞാനത് ഫ്ലയിങ്ങ് ജാക്കറ്റിന്റെ ഉൾഭാഗത്തെ പോക്കറ്റിൽ തിരുകി. വാസ്തവത്തിൽ എങ്ങോട്ടായാലും എനിക്കെന്ത്? റെയ്ക്ജാവിക്ക് അല്ലെങ്കിൽ ഷാനൺ എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ഒരു പോലെ തന്നെ.

ഒരു കൌശലക്കാരനെപ്പോലെ അയാൾ പുഞ്ചിരിച്ചു. “ഡെസ്റ്റിനേഷനിൽ വരുത്തിയ മാറ്റം നാം കൺ‌ട്രോൾ ടവറിനെ അറിയിക്കുന്നില്ല അവരുടെ രേഖകളിൽ നമ്മുടെ ലക്ഷ്യം അയർലണ്ട് തന്നെ ആയിരിക്കട്ടെ

“യൂ ആർ ദി ബോസ്  അത്രയും പറഞ്ഞിട്ട് ഞാൻ വിമാനം പതുക്കെ റൺ‌വേയിലേക്ക് എടുത്തു.

ടേക്ക് ഓഫ് ചെയ്യുമ്പോഴും മഴ തകർക്കുന്നുണ്ടായിരുന്നു. ആകാശം ഈയം പൂശിയത് പോലെ പക്ഷേ, കാലവസ്ഥാ റിപ്പോർട്ട് മനസ്സിലുള്ളത് കൊണ്ട് ഒട്ടും വേവലാതിയുണ്ടായിരുന്നില്ല എനിക്ക്. കടലിന് മുകളിലെത്തുന്നത് വരെയും ഞാൻ വിമാനത്തിന്റെ ദിശ മാറ്റുവാൻ തുനിഞ്ഞില്ല. കൈകാര്യം ചെയ്യുവാൻ വളരെ എളുപ്പമുള്ള വിമാനം പറയാതിരിക്കാൻ കഴിയില്ല അത്. അങ്ങ് ദൂരെ ചക്രവാളത്തിനും അപ്പുറം എങ്ങോ ഒരു മേഘശകലം സൂര്യകിരണങ്ങളേറ്റ് വെട്ടിത്തിളങ്ങി. പിന്നോട്ട് ചാഞ്ഞിരുന്ന് കൺ‌ട്രോൾ സ്റ്റിക്കിൽ അലസമായി കൈ വച്ച് ഞാൻ ആ യാത്ര ആസ്വദിക്കുവാനാരംഭിച്ചു.

                            * * * * * * * * * * * * * *

ഒന്നോ രണ്ടോ മണിക്കൂർ കടന്നു പോയിരിക്കുന്നു. അഞ്ഞൂറ് മൈൽ ദൂരം പിന്നിട്ട് കഴിഞ്ഞു.. ഒന്ന് എഴുന്നേറ്റ് നടുവ് നിവർക്കണമെന്ന് തോന്നിത്തുടങ്ങിയത് ഇപ്പോഴാണ്. വിമാനത്തിന്റെ കൺ‌ട്രോൾ ഗോൺ‌ടിനെ ഏൽപ്പിച്ച് ഞാൻ ക്യാബിൻ ഡോർ തുറന്ന് വിമാനത്തിന്റെ പിൻ‌ഭാഗത്തുള്ള ടോ‌യ്ലറ്റിന് നേർക്ക് നടന്നു. ടോയ്ലറ്റിന്റെ വാതിൽ തുറന്നതും എനിക്ക് ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കുകളിൽ ഒന്നായിരുന്നു.

ഗ്രാന്റ് ബേ എയർപോർട്ടിലെ മെക്കാനിക്കുകളുടെ വേഷം ധരിച്ച ഒരാൾ അതിനകത്ത് നിൽക്കുന്നുണ്ടായിരുന്നു. മറ്റ് ഏത് അവസരത്തിലായാലും അതൊരു തമാശയായിട്ടേ ഞാൻ കാണുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ വലത് കൈയിൽ നീട്ടിപ്പിടിച്ച  ല്യൂഗർ ഓട്ടോമാറ്റിക്ക് പിസ്റ്റളുമായി നിൽക്കുന്ന അയാളുടെ ദൃശ്യം ഒരിക്കലും ഒരു തമാശയായി കാണാൻ എനിക്കാവില്ലായിരുന്നു.

(തുടരും)